അഞ്ചുവർഷത്തിനിടെ കൊന്നത് 4663 കാട്ടുപന്നികളെ

Mail This Article
തൊടുപുഴ ∙ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തു വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർമാരാണു സംസ്ഥാനത്തുള്ളത്.
എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ മറുപടിയിലാണു നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കു ലഭ്യമായത്. മലപ്പുറത്തെ വണ്ടൂർ മണ്ഡലത്തിൽ ഇതുവരെ 383 കാട്ടുപന്നികളെ കൊന്നു. നെന്മാറയിൽ 333 കാട്ടുപന്നികളെ കൊന്നു. നിലമ്പൂർ (213), മണ്ണാർക്കാട് (185), കോങ്ങാട് (141), പാലക്കാട് (186), പട്ടാമ്പി (269), ഷൊർണൂർ (110), തിരുവമ്പാടി (217), വാമനപുരം (254), പുനലൂർ (107), ചേലക്കര (236) എന്നീ മണ്ഡലങ്ങളിൽ 100നു മുകളിൽ കാട്ടുപന്നികളെ കൊന്നിട്ടുണ്ട്. വടക്കൻ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങൾ അധികാരം കൂടുതലായി വിനിയോഗിക്കുന്നതായി കണക്കുകൾ പറയുന്നു.
2020ൽ ആദ്യം അനുമതി നൽകുമ്പോൾ തോക്ക് ലൈസൻസുള്ളവരെ വനംവകുപ്പ് എംപാനൽ ചെയ്താണ് ഇതിനുപയോഗിച്ചിരുന്നത്. പിന്നീട് ഇതു ഫലപ്രദമല്ലെന്നു കാട്ടി തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകാനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷർക്കു നൽകി 2022 മേയ് 31ന് ആണു സർക്കാർ ഉത്തരവിറക്കിയത്.