വീണ്ടും പെരുമഴ! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; ജാഗ്രത

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കാസർകോഡ് ജില്ലകളിലാണ് അലർട്ട്). നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 14ന് എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്. 15ന് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്.
നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. 14ന് 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കും. നാളെ മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയാറാക്കി നിൽക്കണം. രക്ഷാ സേനകളോട് തയാറെടുക്കാൻ ആവശ്യപ്പെടും. ക്യാംപുകൾ തയാറാക്കണം.