ADVERTISEMENT

കൊച്ചി ∙ കേരളതീരത്ത് അറബിക്കടലിൽ വച്ചു തീപിടിച്ച ചരക്കുകപ്പൽ വാൻ ഹയിയുടെ ഇന്ധന ടാങ്കിൽ 2000 ടണ്‍ ഫ്യുവല്‍ ഓയിലും 240 ‍ടണ്‍ ഡീസല്‍ ഓയിലും ഉണ്ടെന്നു വിവരം. നിലവിൽ തീ പടർ‌ന്ന ഭാഗത്തിന് ഏറെക്കുറെ സമീപമാണ് ഇന്ധന ടാങ്ക് എന്നത് വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു. ഇത് രക്ഷാപ്രവർത്തകരെയും ആശങ്കയിലാക്കുന്നു. ഇന്ധന ടാങ്കിനു സമീപത്തേക്കു തീ പടരാതിരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കപ്പൽ 15 ഡിഗ്രിവരെ ചെരിഞ്ഞതായി രാവിലെ വിവരം ലഭിച്ചിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണിട്ടുമുണ്ട്. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട്. സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവർക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉൾപ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതർ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേർ ചൈനക്കാരും രണ്ടു മ്യാൻമർ പൗരന്മാരും ഒരു ഇന്തോനീഷ്യ പൗരനുമാണ്. ഗുരുതരമായി പൊളളലേറ്റ രണ്ടു പേർക്കു 35 മുതൽ 40 ശതമാനം പൊളളലാണുള്ളതെന്ന് എജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനായ ഡോ.ദിനേശ് കദം അറിയിച്ചു. പരുക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെയും രാത്രിയോടെ ഐഎൻഎസ് സൂറത്ത് അപകട പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഇന്നലെ രാവിലെ പടർന്ന തീ അണയ്ക്കാൻ തീവ്രശ്രമം തുടരുകയാണ്. ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാ വക്താവ് അതുൽ പിള്ള പറഞ്ഞു. കോസ്റ്റ്ഗാർഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. കോസ്റ്റ്ഗാർഡിന്റെ ഡോർണിയർ വിമാനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാർഡിന്റെ സമർഥ് എന്ന കപ്പലും നാവികസേനാ കപ്പലായ ഐഎൻഎസ് സത്‍ലജും സ്ഥലത്തുണ്ട്.

കപ്പലിൽ അപകടരമായ രാസവസ്തുക്കൾ അടക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ, കപ്പൽ മുങ്ങുമോ എന്ന ആശങ്കയുമുണ്ട്. അങ്ങനെവന്നാൽ എണ്ണയും രാസവസ്തുക്കളും കടലിൽ പടരുന്നതു തടയാനുള്ള ശ്രമങ്ങളാണു കോസ്റ്റ്ഗാർഡ് നടത്തുന്നത്. അപകട സ്ഥലത്തെത്തിയിട്ടുള്ള സമുദ്ര പ്രഹരി എന്ന കപ്പൽ ഇതിനു കഴിയുന്നതാണ്. തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്‍സി എൽസ 3 കപ്പലിലെ എണ്ണയും മറ്റും നീക്കുന്നതിനു സമുദ്ര പ്രഹരി ഉപയോഗിച്ചിരുന്നു.

കൊളംബോ തുറമുഖത്തു നിന്ന് മുംബൈയിലെ ജവഹർലാല നെഹ്റു തുറമുഖത്തേക്ക് പോവുകയായിരുന്നു സിംഗപ്പൂർ പതാകയുള്ള വാൻ ഹയി കപ്പൽ. തീപിടിത്തത്തിൽ നാവികരിൽ 18 പേർ രക്ഷപ്പെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കാണാതായ 4 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

English Summary:

Wan Hai 503 Fire: Kochi ship fire threatens major oil spill, high-level meeting assesses situation. The Van Hay 503 fire, 44 nautical miles from Azhikkal, has raised concerns about environmental damage and the fate of four missing crew members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com