കപ്പൽ കത്തിയമരുന്നു; കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍, അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി - വായിക്കാം പ്രധാനവാർത്തകൾ

Mail This Article
കോഴിക്കോട് തീരത്തിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ചു, അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി, എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്, ചൂരല്‍മലയ്ക്കരികെ കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍, ശ്രീചിത്ര വിഷയത്തിൽ ഇടപെട്ട് സുരേഷ് ഗോപി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ) അകലെ വച്ച് രാവിലെ ഒൻപതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് സൂചന. ഇതിൽ 18 പേർ കടലിൽ ചാടി.
ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രശ്‌നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
ജയിലില്‍ ജീവനൊടുക്കാനുള്ള ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയില്‍ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്കു മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് അഫാനെ സെല്ലിലേക്കു മാറ്റിയത്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. രാവിലെ എട്ടു മണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
ഉരുളെടുത്ത മുണ്ടക്കൈ–ചൂരല്‍മല പ്രദേശത്തിനു തൊട്ടടുത്തുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടർന്ന് മേയ് 28ന് ഉള്‍വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് ഉരുള്‍പൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് 2 ദിവസത്തിനു ശേഷം മാത്രം!