ചൂരല്മലയ്ക്കരികെ കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; സര്‍ക്കാര്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

Mail This Article
കൽപറ്റ∙ ഉരുളെടുത്ത മുണ്ടക്കൈ–ചൂരല്‍മല പ്രദേശത്തിനു തൊട്ടടുത്തുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടർന്ന് മേയ് 28ന് ഉള്‍വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് ഉരുള്‍പൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് 2 ദിവസത്തിനു ശേഷം മാത്രം!
മുണ്ടക്കൈയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം മാറിയാണ് കരിമറ്റം മല. മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വനമേഖലയായ ഇവിടെ നിന്ന് അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയത്. ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായ വിവരം 2 ദിവസത്തിനു ശേഷം അറിഞ്ഞ മേപ്പാടി റേഞ്ചിലെ വനപാലകര്‍ മേയ് 30ന് സ്ഥലത്തെത്തി പരിശോധന നടത്തി.
ജനവാസ മേഖലയ്ക്ക് ഏറെ മുകളിലായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എങ്കിലും ഒരു നാടിനെയൊന്നാകെ തുടച്ചുമാറ്റിയ ദുരന്തമുണ്ടായി ഒരു വർഷത്തോടടുക്കുമ്പോൾ സര്‍ക്കാരും ഭരണകൂടവും പുലര്‍ത്തുന്ന ജാഗ്രതയുടെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുകയാണ് കരിമറ്റം മലയിലെ ഉരുൾപൊട്ടലിലൂടെ. കരിമറ്റം മേഖലയില്‍ 1984ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 18 ജീവനുകള്‍ നഷ്ടമായിരുന്നു.