കാമുകനെ വിളിച്ചുവരുത്തി വിദ്യാലക്ഷ്മി, ക്യാമറയുടെ വള്ളി കൊണ്ട് ഭർത്താവിനെ കഴുത്തുമുറുക്കി കൊന്നു; ‘ഹണിമൂൺ മർഡർ’ അന്ന് മൂന്നാറിലും

Mail This Article
തൊടുപുഴ ∙ മേഘാലയയിൽ മധുവിധുവിനിടെ നവവരനെ വാടകക്കൊലയാളികളെക്കൊണ്ടു ഭാര്യ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം മൂന്നാറിലും നടന്നു; 2006ൽ. അനന്തരാമനെന്ന തമിഴ്നാട് സ്വദേശിയെ വിദ്യാലക്ഷ്മി എന്ന യുവതി കൊന്ന കേസ്. മേഘാലയയിൽ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ വധു സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞു 11–ാം ദിവസമാണെങ്കിൽ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയത് വിവാഹം നടന്ന് 5–ാം നാളിലാണ്.
2006 ജൂൺ 18ന് ആണ് അനന്തരാമൻ കൊല്ലപ്പെട്ടത്. മധുവിധുവിന് മൂന്നാറിലെത്തിയതായിരുന്നു അനന്തരാമനും വിദ്യാലക്ഷ്മിയും. അനന്തരാമൻ അറിയാതെ, വിദ്യാലക്ഷ്മിയുടെ കാമുകൻ ആനന്ദും സുഹൃത്ത് അൻപുരാജും പിന്നാലെ മൂന്നാറിലെത്തി. ഇവർ വിദ്യാലക്ഷ്മിയുമായി ഗൂഢാലോചന നടത്തി കുണ്ടളയിലെ വിജനമായ സ്ഥലത്തുവച്ച് അനന്തരാമനെ ക്യാമറയുടെ നൈലോൺ വള്ളി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് കേസ്. വിദ്യാലക്ഷ്മിയും ആനന്ദും തമ്മിൽ 9–ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു തീരുമാനം.

ആനന്ദിന്റെ മൊബൈലിനു മൂന്നാറിൽ റേഞ്ച് ഇല്ലാത്തതിനാൽ, ഓട്ടോ ഡ്രൈവർ അൻപഴകന്റെ മൊബൈൽ ആനന്ദ് കടംവാങ്ങിയിരുന്നു. ഈ മൊബൈലിലേക്ക് ‘ഇൻ കുണ്ടള ലേക്’ എന്ന വിദ്യാലക്ഷ്മിയുടെ എസ്എംഎസ് എത്തി. കൊലപാതകത്തിനുള്ള ക്ഷണമായിരുന്നു ഇത്. അനന്തരാമൻ കൊലക്കേസിൽ വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും സുഹൃത്ത് അൻപുരാജിനു ജീവപര്യന്തം തടവും തൊടുപുഴ കോടതി ശിക്ഷ വിധിച്ചിരുന്നു.