അച്ഛൻ അസുഖം വന്നു മരിച്ചതാണെന്ന് മകൻ; ആരോ അപായപ്പെടുത്തിയതാണെന്നും തലയുടെ പുറകിൽ മുറിവ് കണ്ടെന്നും നാട്ടുകാർ

Mail This Article
മണിയൻ മരിച്ചു കിടക്കുകയാണ്. ചൂട് ആറിയിട്ടില്ല. ഇതുവരെ വീട്ടിൽ ഇരുന്ന മനുഷ്യനാണ്. ചുമയും ശ്വാസം മുട്ടും ഉണ്ടായിരുന്നതിനാൽ രണ്ടു ദിവസമായി മണിയന്റെ വീട്ടിൽ നിന്നും അപശബ്ദങ്ങളൊന്നും കേൾക്കാനില്ലായിരുന്നു. ശ്വാസംമുട്ടുണ്ടായിരുന്നുവെങ്കിലും ചായകുടി മണിയൻ മുടക്കിയില്ല. ഇന്നും ചായകുടിക്കാൻ പോകുന്ന വഴിയിലാണ് മണിയൻ മറിഞ്ഞു വീണത്. വഴിയിൽ കണ്ട ബാലൻ ചേട്ടനാണ് ഓടിവന്നു പറഞ്ഞത്, മണിയൻ വഴിയിൽ വീണുകിടക്കുന്നു, വിളിച്ചിട്ട് മിണ്ടുന്നില്ല. മണിയന്റെ ഭാര്യ സുമതി നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നപ്പോഴേക്കും മണിയൻ യാത്രയായിരുന്നു. വഴക്കുകളും കലഹങ്ങളും ഇല്ലാത്ത ലോകത്തേക്ക് എന്നെന്നേക്കുമായി. കള്ളുകുടിച്ചിട്ട് വന്നാൽ സുമതിക്ക് മണിയന്റെ വക ഇടി ഉറപ്പാണ്. പ്രത്യേകിച്ച് കാരണമൊന്നും വേണ്ടതില്ല. സുന്ദരിയായ സുമതിയെ മണിയന് സംശയമായിരുന്നെത്രെ! എങ്കിലും സുമതി എണ്ണിപ്പെറുക്കി നിലവിളിക്കയാണ്. ചെറുപ്പത്തിലേ കൂടെ കൂടിയതല്ലേ, മണിയൻ കട്ടപ്പനയിൽ തൂമ്പാപ്പണിക്ക് വന്നപ്പോൾ, കണ്ട് ഇഷ്ടപ്പെട്ടു കൂടെ വന്നതാണ്. അപ്പോഴേക്കും നാട്ടുകാർ കുറെ പേർ ഓടിക്കൂടി. പല അഭിപ്രായങ്ങളും പറഞ്ഞു തുടങ്ങി. പാവം മണിയൻ, ആശുപത്രിയിൽ പോയിരുന്നെങ്കിൽ ഇപ്പോൾ മരിക്കില്ലായിരുന്നു. ചുമയും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി! നല്ല ഒന്നാംതരം പണിക്കാരനാണ് പോയത്. ഈ കരയിൽ മണിയനോളം പണിചെയ്യുന്ന മറ്റൊരാളില്ല. മണിയൻ കിണറുകുത്തിയാൽ സ്ഥാനം പോലും നോക്കേണ്ട കാര്യമില്ല, വെള്ളം കിട്ടിയിരിക്കും! വഴിയിൽ കിടന്ന് മരിച്ചതല്ലെ, പോസ്റ്റ് മോർട്ടം ചെയ്യേണ്ടിവരും, മറ്റൊരാൾ മണിയനെ എത്തിനോക്കിക്കൊണ്ട് അഭിപ്രായം പറഞ്ഞു.
സുമതി കരഞ്ഞുകൊണ്ട് അവരോടൊക്കെ യാചിച്ചു. നിങ്ങൾ എന്റെ ചേട്ടനെയൊന്നു വീട്ടിൽ എത്തിക്കാമോ? അതു കേട്ടതോടെ മണിയനെ ദയാപൂർവ്വം നോക്കി നിന്ന് പല പല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരൊക്കെ പിൻവാങ്ങി. പക്ഷെ ബാലൻ ചേട്ടൻ ധൈര്യപൂർവ്വം മുന്നോട്ട് വന്ന് മണിയനെ കോരിയെടുത്ത് വീടിന്റെ കോലായിൽ കിടത്തി. ഇന്നലെ ഉറങ്ങിക്കിടന്നപോലെ മണിയൻ കിടക്കുകയാണ്. നാട്ടുകാർക്കൊക്കെ കിണറു കുഴിച്ച് വെള്ളം കൊടുത്ത മണിയൻ ഒരിറ്റ് വെള്ളമിറക്കാതെയാണ് പോയത്. എന്ത് വിധിവൈപരീത്യം! ചിലർ അത്ഭുതം കൂറി. മണിയന്റെ മൂത്ത മകൻ അച്ഛനെ കിടത്താനുള്ള വെള്ളമുണ്ടു വാങ്ങി വേഗം ഓടി വന്നു. പുറകെ ചുവന്ന കസേരകളും ടാർപ്പോളിനുമായി സംഗമം ഡെക്കറേഷൻസും! പിന്നെ കാര്യങ്ങൾ എല്ലാം പെട്ടെന്നായിരുന്നു, മണിയനെ വെള്ളമുണ്ട് പുതപ്പിച്ചു അകത്തെ മുറിയിൽ തന്നെ കിടത്തി. തലയുടെ ഇരുവശവും നാളികേരം ഉടച്ച് ഓരോ പാതിയിലും വെളിച്ചെണ്ണ ഒഴിച്ചു. കോടിമുണ്ട് കീറി തിരി തെറുത്ത് ഇരുവശവും കത്തിച്ചുവെച്ചു. തിരിയുടെ പ്രകാശത്തിൽ മണിയന്റെ മുഖം പ്രകാശിതമായി. ചന്ദനത്തിരിയുടെ മണം അവിടെയാകെ പരന്നു. കേട്ടറിഞ്ഞ ആളുകൾ ഓരോന്നായി വന്നു പൊയ്ക്കൊണ്ടിരുന്നു. വഴിയിൽ കിടന്ന് മരിച്ചതല്ലേ, പൊലീസിൽ അറിയിക്കണം. നാട്ടുകാരിൽ ഒരാൾ വീണ്ടും അഭിപ്രായപ്പെട്ടു. അച്ഛൻ സുഖമില്ലാതെ മരിച്ചതാണ്. പൊലീസിൽ ഒന്നും അറിയിക്കേണ്ട കാര്യമില്ല. അവർ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നൊക്കെ പറയും. പൊല്ലാപ്പാണ്. അച്ഛനെ എത്രയും പെട്ടന്ന് മറവ് ചെയ്യണം, അതാണ് മകന്റെ ആഗ്രഹം. പക്ഷെ ഈ നാട്ടുകാർ വിടുന്ന ലക്ഷണമില്ല, അവർക്ക് എന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റിയാലേ തൃപ്തിയാവുള്ളൂ.!
അതിനിടയിൽ കുറെ ചെറുപ്പക്കാർ ഇടപെട്ട് നീല പടുത മണിയൻ ഇതുവരെ കണ്ടിരുന്ന നീലാകാശം മറച്ചുകൊണ്ട് വലിച്ചുകെട്ടി. ബാലൻ ചേട്ടൻ എല്ലാറ്റിനും മുമ്പിൽ ഉണ്ടായിരുന്നു. നല്ല ഉപകാരിയായ മനുഷ്യൻ. അകലെ നിന്നും ആരും വരാനില്ലാത്തതുകൊണ്ട് ബോഡി വേഗം മറവുചെയ്യണം. ബാലൻ ചേട്ടൻ അത് പറഞ്ഞപ്പോൾ മകൻ ഗോപാലന്റെ മനസ്സൊന്നു തണുത്തു. ഇനി ഇതും പറഞ്ഞ് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടല്ലോ. പോസ്റ്റ് മോർട്ടം ചെയ്യണമെന്ന് പറഞ്ഞാൽ ഇന്നൊന്നും നടക്കുന്ന കാര്യവുമില്ല. ഗോപാലൻ ശുഷ്‌കാന്തിയോടെ ഓടിനടന്ന് ഓരോന്ന് ചെയ്തുകൊണ്ടിരുന്നു. കുഴിവെട്ടാൻ ശ്രീധരൻ ചേട്ടൻ വന്നു. അച്ഛന്റെ കൂടെ കിളക്കാൻ കൂട്ട് വരുന്നയാളാണ് ശ്രീധരൻ ചേട്ടൻ. പണിയെല്ലാം മണിയൻ ചെയ്യും, വെറുതെ തൂമ്പയുമായി ശ്രീധരൻ ചേട്ടൻ നിന്നാൽ മതി. നാട്ടിലെ വിശേഷങ്ങളെല്ലാം പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞുകേൾപ്പിക്കുന്നത് ശ്രീധരൻ ചേട്ടനാണ്. അയൽപക്കത്തെ ചേച്ചിയുടെ അതിഥി തൊഴിലാളിയുമായുള്ള പ്രേമം മുതൽ പ്രൊഫസ്സറുടെ മകൾ അനുരാധയുടെ ഒളിച്ചോട്ടം വരെ ശ്രീധരൻ വർണ്ണിക്കും. മണ്ണിനോട് മല്ലിടുമ്പോൾ മണിയന്റെ വിനോദം ഇത്തരം ഇക്കിളി വർത്തമാനം കേട്ടിരിക്കുകയാണ്. ഉച്ചക്ക് രണ്ടാൾക്കും ഒരുപോലെ ചോറ് കിട്ടും വൈകിട്ട് കൂലിയും. പക്ഷെ മണിയൻ തൂമ്പ കിളച്ചാലും, കിണർ കുഴിച്ചാലും ആർക്കും ഒരു പരാതിയും ഇല്ല, കാരണം മണിയൻ തന്നെ രണ്ടാളുടെ പണിചെയ്യും.
അങ്ങനെ മണിയന് കുഴിയെടുക്കുന്ന ജോലി ശ്രീധരൻ ഏറ്റെടുത്തു. അവസാനമായി കൂട്ടുകാരനായി അതെങ്കിലും ചെയ്യേണ്ടേ. ശ്രീധരന്റെ കണ്ണു നിറഞ്ഞു. കുഴിയെടുക്കുമ്പോൾ ചീങ്കൽ പാറയിൽ തട്ടി തൂമ്പ നിലവിളിച്ചു. തൂമ്പ ഉടയോനെ ഓർത്തുകാണും. എത്ര പറമ്പുകൾ മണിയനൊപ്പം കിളച്ചിരിക്കുന്നു. എത്ര കിണറുകൾ ഒരുമിച്ച് കുഴിച്ചിരിക്കുന്നു. ശ്രീധരന്റെ കണ്ണുനീർ വീണ് തൂമ്പയുടെ പിടി നനഞ്ഞു. തൂമ്പ കയ്യിൽ നിന്നും പിടിവിട്ട് പോയപ്പോൾ ശ്രീധരന് കണ്ണുനീർ അടക്കാനായില്ല. പൂജാരി വന്നു. നാമം ചൊല്ലി. ബോഡി തെക്കോട്ടെടുത്തു. ഗോപാലന് താങ്ങായി ബാലനും കൂടിയപ്പോൾ സുമതി നിയന്ത്രണം വിട്ടു. ബോഡി മണ്ണിട്ട് മൂടി, തലക്കൽ വലിയൊരു വെട്ടുകല്ലെടുത്തുവെച്ചുകൊണ്ട് ശ്രീധരൻ കൂട്ടുകാരന് വിടചൊല്ലി. കുഴിവെട്ടിയ തൂമ്പയും എടുത്തുകൊണ്ട് ശ്രീധരൻ പോയി. കൂട്ടുകാരന്റെ കയ്യും പിടിച്ചു പോകുന്നതുപോലെ.. തൂമ്പയുമായി വീട്ടിൽ ചെന്ന ശ്രീധരൻ കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല. തന്റെ ഒരു പകുതി പോയതുപോലെ അയാൾ ഇരുന്ന് തേങ്ങി. ആ രാത്രി, ശ്രീധരൻ ഉറങ്ങിയില്ല, മണിയന്റെ തലയുടെ പുറകിലുള്ള മുറിവായിരുന്നു ശ്രീധരന്റെ മനസ്സിൽ. ഒരു കണക്കിന് നേരം വെളുപ്പിച്ച ശ്രീധരൻ അന്ന് പണിക്ക് പോയില്ല, നേരെ പൊലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി എഴുതിക്കൊടുത്തു. മണിയൻ അസുഖം വന്നു മരിച്ചതല്ലെന്നും, ആരോ അയാളെ അപായപ്പെടുത്തിയതാണെന്നും, തലയുടെ പുറകിലെ മുറിവ് അയാൾ കണ്ടതാണെന്നും എഴുതിക്കൊടുത്തു. അത്രയും ചെയ്തില്ലെങ്കിൽ അയാളെന്തൊരു കൂട്ടുകാരനാണ്, മണിയന് വേണ്ടി അത് ചെയ്യാൻ ഈ ലോകത്ത് വേറെ ആരും ഇല്ല എന്നത് ശ്രീധരന് നന്നായി അറിയാമായിരുന്നു.
അന്ന് ഉച്ചകഴിഞ്ഞതോടെ ഒരു വണ്ടി പൊലീസ് മണിയന്റെ വീടിന്റെ മുമ്പിൽ വന്നു നിന്നു. സുമതി ഭവ്യതയോടെ ഇറങ്ങിച്ചെന്നപ്പോൾ എസ്ഐ ജീപ്പിൽ നിന്നും ഇറങ്ങി വന്നു. "നിങ്ങളാണോ മണിയന്റെ ഭാര്യ." "അതെ സാർ" സുമതി മറുപടി നൽകി. "എങ്ങനെയാണ് മണിയൻ മരിച്ചത്." "അങ്ങേർക്ക് ഒരാഴ്ചയായിട്ട് പനിയും ചുമയുമായിരുന്നു സാറെ, പനി കൂടി ന്യുമോണിയ ആയതായിരിക്കും സാറേ." "അതെങ്ങനെ നിങ്ങൾക്കറിയാം? മണിയനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നോ." "അതിയാൻ വരത്തില്ല സാറേ, അന്നും പണിക്ക് പോണമെന്നു പറഞ്ഞാണ് ചായപ്പീടികയിലേക്ക് പോയത്." ആരാണ് ആദ്യം ബോഡി കണ്ടത്? "അത് ബാലൻ ചേട്ടനാണ് സാർ." "ആരാടി ഈ ബാലൻ ചേട്ടൻ?" ചോദ്യം പൊലീസ് മുറയിലേക്ക് പോകുന്നത് കണ്ട്, സുമതി ഗോപാലനോട് പറഞ്ഞു, മോൻ പോയി ബാലൻ ചേട്ടനെ വിളിച്ചുകൊണ്ടുവാ, "ഇപ്പൊ വരും സാറേ, ബാലൻ ചേട്ടൻ ഇവിടെ അടുത്താ." ബാലൻ ചേട്ടനെ കൂട്ടി ഗോപാലൻ എത്തിയപ്പോൾ പൊലീസ് കുഴി മാന്തുന്നതിനെപ്പറ്റി ഡിവൈഎസ്പിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. "വഴിയിൽ മരിച്ചുകിടന്നതല്ലേ, എന്നിട്ട് നിങ്ങൾ പൊലീസിനെ അറിയിക്കാതിരുന്നത് എന്താണ്?" "മണിയൻ കള്ളുകുടിച്ചുവന്നു നിങ്ങളെ ഉപദ്രവിക്കുമായിരുന്നോ?" "ഉവ്വ് സാറേ, ദിവസവും ഇവിടെ ഇടിയും ബഹളവുമാണ് സാറേ." "ഞങ്ങൾക്ക് ബോഡി കുഴിയിൽ നിന്നും എടുക്കേണ്ടിവരും." "ഇപ്പോൾ മണം വെച്ചുകാണും സാർ" തടസവാദം ഉന്നയിച്ചുകൊണ്ട് ബാലൻ ഇടപെട്ടു. "അഴുകിയാലും സാരമില്ല, പോസ്റ്റ്‌മോർട്ടം ചെയ്തേ പറ്റൂ." ബാലൻ അപ്പോഴേക്കും തൂമ്പയുമായി വന്നു. "ഞാൻ ചെയ്യാം സാർ," ബാലൻ വിനയാന്വിതനായി പറഞ്ഞു.
അപ്പോഴേക്കും മണിയന്റെ വീട്ടുവളപ്പ് മുഴുവൻ നാട്ടുകാരെക്കൊണ്ട് നിറഞ്ഞു. ദൃശ്യം സിനിമയെ അനുസ്മരിക്കും വിധം കുഴി തൊണ്ടുകയാണ് പൊലീസുകാർ. സഹായത്തിന് ബാലനും ഉണ്ട്. അല്ലെങ്കിലും ബാലൻ അവർക്കെപ്പോഴും ഒരു താങ്ങും തണലുമാണ്. അപ്പോഴേക്കും ശ്രീധരൻ ആംബുലൻസുമായി വന്നു. അഴുകിത്തുടങ്ങിയ ബോഡിയും വഹിച്ചുകൊണ്ട് ആംബുലൻസ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. നാട്ടുകാർ പിന്നെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് പാഞ്ഞുകൊണ്ടിരുന്നു. സ്കൂട്ടർ ഉള്ളവർ നേരത്തെ തന്നെ എത്തി. ചിലർ സംഘം ചേർന്ന് ഓട്ടോയിൽ എത്തി. അവിടെയും അടക്കിപ്പിടിച്ച സംസാരം മണിയനെപ്പറ്റിയാണ്. മണിയൻ മരിച്ചതാണോ, കൊല്ലപ്പെട്ടതാണോ, അതോ ആത്മഹത്യയാണോ ഇതായിരുന്നു എല്ലാവരും അടക്കം പറഞ്ഞത്. മണിയൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ആരെങ്കിലും കൊന്നതാവാനെ വഴിയുള്ളൂ. ശ്രീധരന് എന്തോ അറിയാമെന്ന് തോന്നുന്നു, അതോണ്ടല്ലേ അയാൾ പരാതി കൊടുത്തത്. മോഹനൻ അഭിപ്രായപെട്ടു. ശ്രീധരനെ ഇന്ന് പൊലീസ് കുഴി മാന്തിയപ്പോഴും അവിടെ കണ്ടില്ല. പോസ്റ്റ്മോർട്ടത്തിനു ഹോസ്പിറ്റലിലും വന്നിട്ടില്ല. ഒന്നുമില്ലെങ്കിലും ഒരുമിച്ച് കിണർ കുത്തി നടന്നവരല്ലേ. ഓട്ടോ ഓടിക്കുന്ന അശോകൻ അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് ആശുപത്രിയുടെ പരിസരം മുഴുവൻ ഊഹാപോഹങ്ങളുടെ അഴുക്കുകൾ കൊണ്ട് നിറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന ഡോക്ടർ പുറത്തേക്ക് വന്നു. സ്ഥലം എസ്ഐ യുമായി എന്തോ സ്വകാര്യം പറയുന്നത് കേട്ടു. ബോഡി ഞങ്ങൾ തന്നെ മറവുചെയ്ത് തരാം. ഇനി കർമങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ. കൂടിനിന്ന ജനങ്ങളോടായി എസ് ഐ പറഞ്ഞു.
മണിയൻ വീണ്ടും തന്റെ ജന്മഗൃഹത്തിലേക്ക് മടങ്ങിവന്നു. മണ്ണിലേക്ക് ലയിക്കാൻ. താൻ ഉഴുതുമറിച്ച മണ്ണ് അയാളെ കാത്തിരിക്കുന്നു, അയാളെ എന്നെന്നേക്കുമായി ഏറ്റുവാങ്ങാൻ. മണ്ണിനടിയിൽ ചിതലുകൾ കാത്തിരിക്കുന്നുണ്ട് മണിയനെ ഇക്കിളിയിട്ട് വീർപ്പുമുട്ടിക്കാൻ. ആംബുലൻസ് വീണ്ടും വീട്ടുവളപ്പിലെത്തിയപ്പോഴേക്കും ജനം തിക്കിത്തിരക്കി അവിടെ കൂടിയിരുന്നു. ഇത്തവണ സുമതി കരഞ്ഞില്ല. മുഖത്ത് ഒരു നിസംഗത മാത്രം. അടക്കം കഴിഞ്ഞ് പൊലീസ് പോയി. കൂടി നിന്ന ജനങ്ങളോടായി എസ്ഐ പറഞ്ഞു. റിപ്പോർട്ട് വരട്ടെ, ഏത് നായിന്റെ മോനാണ് ഇത് ചെയ്തതെങ്കിലും അവനെ ഞങ്ങൾ പൊക്കും. അപ്പോൾ ഇത് കൊലപാതകമാണെന്ന് എസ്ഐക്ക് എന്തോ സൂചന കിട്ടിയിരിക്കുന്നു. അവിടെ കൂടിനിന്ന ആരോ പറഞ്ഞു. നാട്ടിൽ പലരും പല കഥകൾ പറഞ്ഞു നടന്നു. സുമതിയെപ്പറ്റിയും, ശ്രീധരനെപ്പറ്റിയും പിന്നെ മകൻ ഗോപാലനെപ്പറ്റി പോലും.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന്റെ പിറ്റേന്ന് പൊലീസ് വീണ്ടും മണിയന്റെ വീട്ടിൽ എത്തി. അപ്പോഴേക്കും സുമതിയും ബാലനും ഒളിച്ചോടിയിരുന്നു. ശ്രീധരന് നാട്ടിൽ പറഞ്ഞു നടക്കാൻ ഒരു കഥകൂടിയായി..