ADVERTISEMENT

മൂന്ന് മണിക്കൂർ കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ ഒരു സ്വാഭാവികമായ ആത്മഹത്യയെന്നേ എല്ലാവരും പറയൂ. അതിന് വേണ്ട ചിട്ട വട്ടങ്ങൾ ഞാൻ കൃത്യമായി പാലിച്ചിരുന്നു. നല്ല കൈപ്പടയിൽ ഒരു മാസം എടുത്ത് വെട്ടിയും തിരുത്തിയും എഴുതിയ ആത്മഹത്യാക്കുറിപ്പ്, സാമൂഹിക മാധ്യമങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം, സുഹൃത്തുക്കളുടെ കോളുകൾ പോലും എടുക്കാതിരിക്കൽ, അങ്ങനെ കുറേ. പക്ഷേ സ്വാഭാവികമായ ആത്മഹത്യ ആണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ മാത്രം ആത്മഹത്യാക്കുറിപ്പിൽ എന്തെഴുതും എന്ന് വർഷങ്ങളായി ഞാൻ ആലോചിച്ചിരുന്നു. ഒരു നിരാശാ കാമുകനായി അഭിനയിക്കാനായിരുന്നു ആദ്യ തീരുമാനം. അതിനായ് ഇല്ലാത്ത കാമുകിയ്ക്ക് വേണ്ടി ഞാൻ പ്രണയ ലേഖനങ്ങൾ എഴുതി പല പുസ്തക താളുകൾക്കിടയിൽ അവർ കണ്ട് പിടിക്കാനായി മാത്രം തിരുകി വയ്ക്കാൻ തുടങ്ങി. നിരാശ നിറഞ്ഞ പ്രണയ ഗാനങ്ങൾ വാട്സാപ്പിൽ ഉൾപ്പെടെ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. ചിലരെങ്കിലും അക്കാര്യം എന്നോട് അന്വേഷിച്ചു. ആരാടാ നിന്നെ തേച്ചത്? അതൊരു കഥയാണെന്നും ഇപ്പോൾ ഒന്നും ഓർക്കാൻ കഴിയുന്നില്ലെന്നുമുള്ള തരത്തിൽ പുതിയൊരു കഥ അവരെ പറഞ്ഞു കേൾപ്പിച്ച ശേഷം ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടു. 

നിരാശ മാത്രം പോര കുറച്ച് കടം കൂടി വേണം എങ്കിലേ ആത്മഹത്യയ്ക്ക് അടിസ്ഥാനം ഉണ്ടാകൂ. പലരിൽ നിന്നായി ഒരു കാര്യവുമില്ലാതെ ഞാൻ കടം വാങ്ങാൻ തുടങ്ങി. ഇതുവരെയും ആരിൽ നിന്നും വാങ്ങാത്തതിനാലും ഞാൻ ആയതുകൊണ്ട് തിരികെ ലഭിച്ചേക്കുമെന്ന തോന്നൽ ഉള്ളതുകൊണ്ടും പലരും 500 ഉം 1000 വും കടം തന്നു. പോര, ആത്മഹത്യക്ക് ശക്തി പോരെന്ന് തോന്നിയപ്പോൾ ഞാൻ മദ്യപിക്കാൻ തുടങ്ങി. ടൗണിലെ സംഗീതാ ബാറിൽ സ്ഥിരം സന്ദർശകനായി. ബാറിലെ ടിവിയിൽ ക്രിക്കറ്റ് മാറ്റി പാട്ട് വച്ചതിന് ക്രിക്കറ്റ് ആരാധകൻ അല്ലാതിരുന്നിട്ടും ഞാൻ വെയിറ്ററെ തല്ലി. അവന്റെ പല്ല് പോയ കേസ് തീർക്കാൻ പൊലീസ് സ്റ്റേഷനിൽ കൂടി കയറിയതോടെ ഏതാണ്ട് എല്ലാം തികഞ്ഞു. തീർന്നില്ല, ഒരു ചുമരിനപ്പുറം സുധാകരനും കുടുംബവും പ്രാർഥന ആലപിച്ചപ്പോൾ ഞാൻ മുറിയിൽ തെറി പാടി. അത് വിശ്വസിക്കാനാവാതെ നിന്ന സുധാകരനുമായും വഴിയേ ഞാൻ അടി വീണു. ഇപ്പോൾ എന്റെ മുറി കണ്ടാൽ ബീഡി വലിക്കുകയായിരുന്നില്ല ഞാൻ തിന്നുകയായിരുന്നെന്ന് തോന്നും. ഒരു സ്ത്രീയെയും ആ വിധത്തിൽ തൊട്ടിട്ടു പോലും ഇല്ലെങ്കിലും മുറിയിൽ അങ്ങിങ്ങായി ഞാൻ കോണ്ടം പാക്കറ്റുകൾ കീറി ഇട്ടു.

നന്നായി, എല്ലാം തികഞ്ഞു. ഇന്ന് വെളുപ്പിന് തന്നെ ഞാൻ ഉണർന്നു. ഞാൻ കണ്ട ഏറ്റവും മോശം മനുഷ്യൻ ഇന്ന് ഞാൻ തന്നെ. നിരാശ കാമുകൻ, കടം പേറിയവൻ, തല്ലു കൊള്ളി, മുഴു കുടിയൻ.. അങ്ങനെ പേരുകൾ പലതും ഞാൻ വില കൊടുത്ത് വാങ്ങി, ഈ ഒരു ദിവസത്തിന് വേണ്ടി. എട്ട് മണിക്ക് പാലുമായി വരുന്നവൻ ജനൽ വഴി ആദ്യം കാണണം. മൂന്ന് മണിക്കൂർ സമയമുണ്ട്. സ്വാഭാവികമായ ആത്മഹത്യയാകാൻ വേണ്ടതെല്ലാം ഞാൻ കഴിഞ്ഞ മാസങ്ങളായി ചെയ്തു വച്ചിട്ടുണ്ട്. ഇനി എനിക്ക് സകലതിനെയും പറ്റിച്ചുകൊണ്ട്, ഇതൊരു ആത്മഹത്യയാക്കി തീർത്തുകൊണ്ട് കഥ അവസാനിപ്പിക്കാം. അങ്ങനെ അത് സംഭവിച്ചു. എട്ട് മണിക്കവൻ പാലുമായി വന്നു, തുറന്ന ജനലിലൂടെ എന്നെ കണ്ടവൻ അലറി വിളിച്ചു. ആളുകൾ തടിച്ചു കൂടി. സംശയത്തിന് വകയൊന്നുമില്ല, സ്വന്തം സ്വഭാവത്തിൽ മനം മടുത്തുള്ള ആത്മഹത്യ എന്ന് കുറിപ്പ് വരെ ഉള്ളപ്പോൾ പിന്നെ എന്തിന് സംശയം. അധികമാരും വരാനില്ലാത്തതുകൊണ്ട് സുധാകരന്റെ നേതൃത്വത്തിൽ കാര്യങ്ങൾ പെട്ടെന്ന് നടത്തി. പൊതു ശ്മശാനം ഉണ്ടായതും നന്നായി. എല്ലാവരും പിരിഞ്ഞപ്പോൾ, ഞാൻ കത്തിയ ചാരം തുപ്പി ഞാൻ പുറത്ത് ചാടി. ഉറക്കെ ചിരിച്ചു.. എല്ലാവരും എന്റേത് ഒരു ആത്മഹത്യ ആണെന്ന് വിശ്വസിച്ചിരിക്കുന്നു. പിറ്റേന്നത്തെ പത്രത്തിലും അങ്ങനെ തന്നെ. പക്ഷേ സത്യം അതല്ലെന്ന് എനിക്കറിയാം. എന്റെത് ഒരു കൊലപാതകമാണ്. മരണത്തിനാഴങ്ങളെ അത്രമേൽ പ്രണയിച്ച ഒരുവൻ നടപ്പാക്കിയ ഭംഗിയുള്ള ഒരു കൊലപാതകം. എന്റെ ചിരി തുടർന്നു..

English Summary:

Malayalam Short Story ' Ente Kolapathakam ' Written by Amal Vazhathodam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com