ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇറച്ചി ഏതാണെന്ന് അറിയാമോ?

Mail This Article
ശരീരത്തിനാവശ്യമായ മാംസ്യത്തിന്റെ ഉറവിടമാണ് ഇറച്ചി. ബി.സി. 10,000 കാലഘട്ടത്തിൽത്തന്നെ ഇറച്ചിക്കുവേണ്ടി മനുഷ്യർ മൃഗങ്ങളെ വളർത്തിയിരുന്നുവെന്നു ചരിത്രം പറയുന്നു. അതായത്, മനുഷ്യരുടെ ഭക്ഷണത്തിൽ ജന്തുജന്യ പ്രോട്ടീൻ അഥവാ മാംസം ഉൾപ്പെട്ടുതുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. മനുഷ്യരുടെ ബുദ്ധിവികാസത്തിനും ആയുർദൈർഘ്യത്തിനും കാരണം ഈ ഇറച്ചിയുപയോഗമാണെന്നാണ് നരവംശശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.
പൊതുവെ ഇറച്ചി എന്നു പറയുമ്പോഴും മൃഗങ്ങളുടെ വൃക്കകൾ, തലച്ചോറ്, ഹൃദയം, കരൾ, ആമാശയം തുടങ്ങിയ ആന്തരികാവയവങ്ങളെല്ലാം കഴിക്കാൻ ഉപയോഗിക്കുന്നു. ഇവയെല്ലാം പോഷകങ്ങളുടെ കലവറകളുമാണ്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചികൾ ചിലതുണ്ട്. പോർക്ക്, ചിക്കൻ, ബീഫ്, ലാമ്പ്, ആട് എന്നിവയാണ് ഇവയിൽ മുൻനിരയിലുള്ളത്.
പോർക്ക്
ചൈനയും അമേരിക്കയും യൂറോപ്പും ഏഷ്യയിലെ ചില രാജ്യങ്ങളും പന്നിയിറച്ചിയോട് പ്രിയമുള്ളവയാണ്. ഉൽപാദനത്തിൽ ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന മാസമാണ് പോർക്ക്. മറ്റു വളർത്തുമൃഗങ്ങളെ അപേക്ഷിച്ച് ഭക്ഷണത്തിന് ഭാരിച്ച ചെലവ് വരുന്നില്ല എന്നതുതന്നെ വലിയ നേട്ടം. ഹോട്ടലുകളിലെയും മറ്റും മിച്ചഭക്ഷണങ്ങൾ, അറവ് അവശിഷ്ടങ്ങൾ, പച്ചക്കറിയവശിഷ്ടങ്ങൾ എന്നിവയെല്ലാം നൽകി പന്നികളെ വളർത്താം.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുക്കൾ എന്നിവ പന്നിയിറച്ചിയിൽ അടങ്ങിയിരിക്കുന്നു. ജീവകം ബി1ന്റെ ഉറവിടമാണ് പന്നിയിറച്ചിയെന്നത് ശ്രദ്ധേയമാണ്. റെഡ് മീറ്റിനു പകരമായി ഉപയോഗിക്കാൻ കഴിയുന്നതും പന്നിയിറച്ചിയാണ്.
ഇന്ത്യയിൽ ചിക്കനും ബീഫും ആടും കഴിഞ്ഞേ പന്നിയിറിച്ചിക്കു സ്ഥാനമുള്ളൂ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് പന്നിയിറച്ചിക്ക് പ്രിയമുള്ളത്.
കേരളത്തിലാവട്ടെ പ്രതിവർഷം ശരാശരി 100 കിലോയുള്ള രണ്ടുലക്ഷം പന്നികളെ ആവശ്യമുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതിന്റെ 50 ശതമാനത്തിലേറെ കേരളത്തിനു വെളിയിൽനിന്നാണ് വരുന്നത്.
ചിക്കൻ
ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇറച്ചിമേഖലയാണ് ചിക്കൻ. കുറഞ്ഞ കാലംകൊണ്ട് പോഷകസമ്പുഷ്ടമായ ഉപയോഗയോഗ്യമായ ഇറച്ചി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞതുതന്നെയാണ് ഈ മേഖലയിലെ വിജയം. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ബ്രോയിലർ കോഴികളെ വികസിപ്പിച്ചെടുക്കാൻ സാധിച്ചത് നേട്ടമാണ്. സാധാരണക്കാർക്കും ലഭ്യമായ ഇറച്ചിയെന്നും ചിക്കനെ വിളിക്കാനാകും.
കേവലം 35–40 ദിവസംകൊണ്ട് വളർച്ചയെത്തുന്നതിനാൽ മറ്റേത് ഇറച്ചിവിഭാഗത്തേക്കാളും കൂടുതൽ ഉൽപാദനക്ഷമത ഈ മേഖലയ്ക്കുണ്ട്. അതുകൊണ്ടുതന്നയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇറച്ചിയായി ചിക്കൻ മാറാനും കാരണം. കൂടാതെ അതിവേഗം പാകം ചെയ്യാൻ കഴിയുന്നതും വൈവിധ്യമാർന്ന വിഭവങ്ങൾ തയാറാക്കാമെന്നതും നേട്ടമായി.
ബീഫ്
പോത്ത്, എരുമ, കാള, പശു, മൂരി എന്നിവയുടെയെല്ലാം ഇറച്ചി പൊതുവായി ബീഫ് എന്ന ഗണത്തിൽ ഉൾപ്പെടും. എങ്കിലും ഓരോ രാജ്യത്തും ഉപയോഗം വ്യത്യസ്തമാണ്. ഇന്ത്യയിൽ പശു, കാള ഇറച്ചിയേക്കാൾ കൂടുതൽ പ്രചാരം പോത്തിറച്ചിക്കാണ്. അതേസമയം, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിൽ പശു, കാള ഇറച്ചിക്കാണ് പ്രാധാന്യം. അതുപോലെ ഇറച്ചിയാവശ്യത്തിനായി കാളകളെ വളർത്തിയെടുക്കുന്നു. മികച്ച വളർച്ചയുള്ള ഇനങ്ങളും ഇതിനായി അത്തരം രാജ്യങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നു. അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബീഫ് ഉപയോഗത്തിൽ മുൻപിൽ. ആഗോള ബീഫ് ഉപയോഗത്തിൽ 21 ശതമാനവും അമേരിക്കയാണ്.
ലാമ്പ് മീറ്റ്
ഒരു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പ്രായമുള്ള ചെമ്മരിയാട്ടിൻകുട്ടികളുടെ ഇറച്ചിക്കാണ് ലാമ്പ് എന്ന് പറയുക. ലോകത്തിലെ ഏറ്റവും വലിയ ലാമ്പ് ഉപഭോക്താവും ഇറക്കുമതിക്കാരും യൂറോപ്യൻ യൂണിയനാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഉപഭോഗത്തിന്റെ 99 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. മംഗോളിയ, തുർക്ക്‌മെനിസ്ഥാൻ, ഐസ്‌ലൻഡ്, ഗ്രീസ്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ ചെമ്മരിയാടിന്റെയും കോലാടുകളുടെയും ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
ആട്ടിറച്ചി
ഊർജം, കൊളസ്ട്രോൾ എന്നിവ മറ്റിറച്ചികളെ അപേക്ഷിച്ച് കുറവാണെന്നാണ് ആട്ടിറച്ചിയുടെ പ്രത്യേകത. ഒരു കഷണം ആട്ടിറച്ചിയിലുള്ളത് 122 കാലറി ഊർജമാണ്. ബീഫിൽ അത് 179ഉം ചിക്കനിൽ 162ഉം ആണ്. ലോകജനസംഖ്യയുടെ 63 ശതമാനം ആട്ടിറച്ചി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.