ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് യുവാവ് പുറത്തേക്ക് ചാടി; അപകടമൊഴിവാക്കിയത് ഡ്രൈവറുടെ ശ്രദ്ധ

Mail This Article
മാനന്തവാടി ∙ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ജാർഖണ്ഡ് സ്വദേശിയായ യുവാവ് പുറത്തേക്ക് ചാടി. ഇന്നലെ രാവിലെ ഏഴരയോടെ മാനന്തവാടി നാലാംമൈൽ ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്നു മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയുടെ ബസിലെ യാത്രക്കാരനായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ബസിന്റെ മുൻ ഭാഗത്തെ ചില്ല് തല കൊണ്ട് ഇടിച്ച് തകർത്ത് റോഡിലേക്ക് ചാടിയത്. ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസിൽ കയറിയ മനോജ് ചുരം കയറിയത് മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികർ പറഞ്ഞു. കണ്ടക്ടർ മനോജിനോട് പല തവണ അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. മനോജ് ബസിൽ നിന്ന് ചാടിയ ഉടൻ തന്നെ ഡ്രൈവർ സുബീഷിന് ബസ് നിർത്താൻ കഴിഞ്ഞതിനാലാണ് മുൻ ചക്രങ്ങൾ ദേഹത്ത് കയറി ഇറങ്ങാതിരുന്നത്. വിവര മറിഞ്ഞ് മാനന്തവാടി എസ്ഐ എം.സി. പവനന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. മുൻപ് തേയില എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന മനോജ് 4 ദിവസം മുൻപാണ് ജാർഖണ്ഡിൽ നിന്നു വയനാട്ടിലേക്ക് പുറപ്പെട്ടതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.