കുട്ടംപേരൂർ തൈച്ചിറ ഭാഗം, വാലേൽ, മേൽപ്പാടം കൊടുന്താർ റോഡ്: മഴ മാറിയിട്ടും ജലനിരപ്പ് താഴുന്നില്ല

Mail This Article
മാന്നാർ ∙ മഴ മാറിയിട്ടും ജലനിരപ്പ് താഴാതെ കിടക്കുകയാണ് കുട്ടംപേരൂർ തൈച്ചിറ ഭാഗം, വാലേൽ, മേൽപ്പാടം കൊടുന്താർ റോഡും. രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ കയറിയ വെള്ളമാണ് ഇപ്പോഴും ഇവിടെ കെട്ടിക്കിടക്കുന്നത്. മാന്നാർ പഞ്ചായത്ത് 11– ാം വാർഡിലെ കുട്ടംപേരൂർ തൈച്ചിറ ഭാഗത്തെ 15ൽ പരം വീട്ടുകാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
കുട്ടംപേരൂർ ആറിൽ നിന്നും കൈവഴി തോട്ടിലൂടെ എത്തുന്ന വെള്ളം ഒഴുകി പോകാൻ വേറെ വഴിയില്ലാത്തതിനാൽ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഏതു മഴക്കാലത്തും മാന്നാറിൽ ആദ്യം വെള്ളം കയറുന്നതും ഏറെ ദുരിതം വിതച്ച ശേഷം മാത്രം ഒടുവിലായി വെള്ളമിറങ്ങുന്നതുമായ പ്രദേശമാണിത്. വെള്ളം കയറിയാൽ ഇവിടുത്തുകാർക്കു പുറത്തു പോകാനാകില്ല. ജലനിരപ്പു ഒരടി ഉയർന്നാൽ മുഴുവൻ വീടുകളിലും വെള്ളം കയറും.
മാന്നാർ പഞ്ചായത്തിൽ നിന്നും 20 വർഷം മുൻപ് വീടു ലഭിച്ച കുടുംബങ്ങളാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്. ഇവിടെയുള്ള കമ്യുണിറ്റി ഹാളും കൈത്തറി നിർമാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടവും വെള്ളക്കെട്ടിലും അതുമൂലം നാശത്തിന്റെ വക്കിലുമാണ്. മേൽപ്പാടം എസ്ബിഐ കൊടുന്താർ കരിക്കാട്ട് തെക്കേതിൽ ഭാഗവും വെള്ളത്തിൽത്തന്നെ.
വെട്ടുപുതുക്കേരി പാടശേഖരത്തിലെ പ്രധാന റോഡ് മുഴുവൻ മുങ്ങിയിരിക്കുകയാണ്. പാതയിൽ രണ്ടടി വെള്ളം ഇപ്പോഴുമുണ്ട്. വള്ളത്തിലാണ് മിക്ക വീട്ടുകാരും പോകുന്നത്. വാലേൽ കുന്നുപറമ്പിൽ ഭാഗമുൾപ്പെടെ മിക്ക റോഡുകളും വെള്ളത്തിൽ തന്നെ. കഴിഞ്ഞ ദിവസം ഇവിടെ മരിച്ച പട്ടനോടി ഭാഗത്തെ സിദ്ധാർഥന്റെ മൃതശരീരം ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കാൻ സാധിക്കാത്തതിനാൽ മറ്റൊരു ഭവനത്തിൽ വയ്ക്കുകയും പിന്നീട് കുടുംബ വീട്ടിൽ വെള്ളത്തിനു മുകളിൽ തട്ടിട്ട് ഉയർത്തി ദഹനം നടത്തേണ്ട സ്ഥിതിയും ഉണ്ടായി.