ADVERTISEMENT

ലോകത്തിന്റെ ചൂതാട്ട തലസ്ഥാനമെന്ന് വിളിപ്പേരുള്ള മക്കാവു, വിനോദസഞ്ചാരഭൂപടത്തിലെ ഒഴിവാക്കാനാവാത്ത പേരാണ്. ചൈനയുടെ അധീനതയിലാണെങ്കിലും സ്വയം ഭരണമുള്ള മക്കാവുവിനെ ചൈനയുടെ ലാസ് വേഗാസ് എന്നാണ് വിളിയ്ക്കുന്നത്. ചൂതാട്ടക്കാരുടെ സ്വന്തം വേഗാസിനെ വെല്ലുന്ന കളികളാണ് മക്കാവുവിലേത്. ചൈനയില്‍ നിയമവിധേയമായി ചൂതാട്ടം നടത്തപ്പെടുന്ന ഒരേയൊരിടം മക്കാവു മാത്രമാണ്. 

ചൈനയിലെ ആദ്യത്തെ യൂറോപ്യന്‍ കോളനി അവസാനത്തെയും 

അതെ മക്കാവു ആയിരുന്നു ചൈനയിലെ ആദ്യത്തെയും അവസാനത്തേയും പാശ്ചാത്യ നിയന്ത്രിത കോളനി. പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിലായിരുന്ന മക്കാവു ദ്വീപിനെ 1999 ല്‍ ചൈന ഏറ്റെടുക്കുകയായിരുന്നു. ചൈനയുടെ കീഴിലാണങ്കിലും  ഒരു പ്രത്യേക ഭരണകൂടസംവിധാനത്തിലാണ് മക്കാവുവിന്റെ പ്രവര്‍ത്തനങ്ങള്‍. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങളുടെ മിശ്രണത്തിലുള്ള ജവിതരീതിയാണ് മക്കാവുവില്‍. അനുദിനം സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യം കൂടിയാണിത്. 

ചൂതാട്ടപ്രിയരുടെ ഇഷ്ടയിടമായ ഇവിടെ നിരവധി ചൂതാട്ടകേന്ദ്രങ്ങളും കാസിനോകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചൂതാട്ടം നിയമവിധേയമായതിനാല്‍ സ്വന്തം ഭാഗ്യം പരിക്ഷിക്കാന്‍ മക്കാവുവില്‍ എത്തുന്നവര്‍ക്ക്  കയ്യും കണക്കുമില്ല. ടൂറിസവും ഈ ചൂതാട്ടവും തന്നെയാണ് മക്കാവുവിന്റെ പ്രധാന വരുമാനവും. മക്കാവുവിന്റെ രാത്രികാഴ്ച്ചകള്‍ ആരേയും വിസ്മയിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലം കൂടിയാണ് മക്കാവു. ഓരോ വര്‍ഷവും ഏകദേശം 30 ദശലക്ഷം പേരാണ് മക്കാവു സന്ദര്‍ശിക്കുന്നത്. ലാസ് വേഗാസിന് മുഖ്യ എതിരാളികളായി രൂപം കൊള്ളുന്ന മക്കാവു ഓരോ വര്‍ഷവും പുതിയതായി ഉണ്ടാകുന്ന കാസിനോകളേയും സന്ദര്‍ശകരേയും കൊണ്ട് കുറച്ചൊന്നുമല്ല വലയുന്നത്. കൊളേയ്ന്‍, തായ്പ, മക്കാവു എന്നീ മൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് മക്കാവു എന്ന രാജ്യം. ചൈനീസ്, യൂറോപ്യന്‍ നാഗരികതകള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധം മക്കാവുവിന്റെ ചരിത്ര ശേഷിപ്പുകളില്‍ കാണാന്‍ സാധിക്കും. 

പഴയ നഗരം ചെറുതെങ്കിലും കാണാന്‍ കാഴ്ച്ചകള്‍ ഏറെയുണ്ട്. കാല്‍നടയായി തന്നെ മക്കാവുവിനെ കണ്ടുതീര്‍ക്കാം എന്നതാണ് സവിശേഷത. സെനഡോ സ്‌ക്വയര്‍, സെന്റ് പോള്‍സിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കത്തീഡ്രല്‍, യൂറോപ്യന്‍ സ്റ്റൈലില്‍ പണിതീര്‍ത്ത പള്ളികള്‍ക്കൊപ്പം ചൈനീസ് മാതൃകയിലുള്ള  ക്ഷേത്രങ്ങളും എല്ലാം ഈ കാല്‍നടയാത്രയുടെ ഭാഗമാകും. 

Macao. Image Credit : luxizeng/istockphoto
Macao. Image Credit : luxizeng/istockphoto

കറുത്തമണ്ണിന്റെ തീരത്ത്

കൊളേയ്ന്‍ ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്തായുള്ള ബ്ലാക്ക് സാന്‍ഡ് ബിച്ചാണ് മക്കാവു യാത്രയിലെ മറ്റൊരു താരം. മക്കാവുവിലെ ഏറ്റവും വലിയ ബീച്ചായ ഇവിടെ കറുത്ത മണല്‍ത്തരികളാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കറുത്ത മണല്‍ത്തീരത്ത് ഒരു സായാഹ്നം ചെലവിടാനും ഇവിടെ എത്തുന്ന സഞ്ചാരികള്‍ മറക്കാറില്ല. 

മക്കാവുവില്‍ പോകാന്‍ ഇന്ത്യാക്കാരായതിനാല്‍ നമുക്ക് വീസ കൂടി വേണ്ട. 30 ദിവസം വരെ മക്കാവുവില്‍ നിങ്ങള്‍ക്ക് വീസയില്ലാതെ താമസിക്കാം. 

English Summary:

Macau: Your Thrilling Gateway to the World's Gambling Capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com