ADVERTISEMENT

സ്റ്റവാങ്ങീർ (നോർവേ) ∙ നോർവേ ചെസിൽ ലോകചാംപ്യൻ ഡി. ഗുകേഷിനോടു തോറ്റതിന്റെ നിരാശയിൽ മേശയിൽ ആഞ്ഞിടിച്ച് നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ മാഗ്‌നസ് കാൾസൻ. ഗുകേഷിനെതിരെ തോൽവി ഉറപ്പായതോടെയാണ്, ഹസ്തദാനത്തിനു മുൻപേ മേശയിൽ ആഞ്ഞിടിച്ച് കാൾസൻ കലിപ്പ് തീർത്തത്. തുടർന്ന് ഗുകേഷിന് ഹസ്തദാനം നൽകി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു പോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ വൈറലാവുകയും ചെയ്തു.

ആറാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയതിനു പിന്നാലെയാണ്, പാളിപ്പോയ നീക്കത്തിലൂടെ കാൾസൻ തോൽവിയിലേക്കു വഴുതിയത്. ഏതാനും ദിവസം മുൻപ് ആദ്യ റൗണ്ടിൽ ഇതേ ഗുകേഷിനെ തോൽപ്പിച്ച കാൾസൻ, സ്വന്തം പിഴവിൽനിന്ന് തോൽവി വഴങ്ങേണ്ടി വന്നതോടെയാണ് മേശയിൽ ഇടിച്ച് ദേഷ്യം തീർത്തത്.

നേരത്തെ, ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വെയ് യിയോട് അർമഗഡൻ ടൈബ്രേക്കറിൽ തോൽവി വഴങ്ങി 5–ാം സ്ഥാനത്തേക്കു വീണതിന്റെ നിരാശ തീർത്താണ് ഗുകേഷ് കാൾസനെതിരെ ജയിച്ചു കയറിയത്. മുപ്പത്തിനാലുകാരനായ കാൾസനെതിരെ ക്ലാസിക്കൽ ചെസിൽ ഗുകേഷിന്റെ ആദ്യ വിജയം കൂടിയാണിത്. കഴിഞ്ഞ വർഷം ആർ.പ്രഗ്യാനന്ദയും നോർവെ ചെസിൽ കാൾസനെതിരെ വിജയം നേടിയിരുന്നു.

ഗുകേഷിനെതിരായ തോൽവിക്കു മുൻപ് അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയോ കരുവാനയെ അർമഗഡൻ ടൈബ്രേക്കറിൽ തോൽപ്പിച്ച് കാൾസൻ 9.5 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു. ഈ തോൽവി കാൾസന്റെ കിരീടപ്രതീക്ഷകൾക്കും തിരിച്ചടിയാകും. ലോക രണ്ടാം നമ്പർ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി നാലാം സ്ഥാനത്തു തുടരുന്നു.

വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ചൈനയുടെ ലെയ് ടിങ്ജിയെ ടൈബ്രേക്കറിൽ തോൽപിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു; ഹംപിക്ക് 8.5 പോയിന്റ്. ആർ. വൈശാലി (6.5 പോയിന്റ്) ഇറാനിയൻ –സ്പാനിഷ് താരം സാറ ഖാദേമിനെ തോൽപിച്ചു നാലാം സ്ഥാനത്തെത്തി.

English Summary:

Magnus Carlsen punches table after crushing defeat against D Gukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com