പുറത്തായപ്പോൾ ഗ്രൗണ്ട് വിടാതെ തർക്കിച്ചു, ഗൗനിക്കുക പോലും ചെയ്യാതെ നടന്നുപോയി അംപയർ; അശ്വിന്റെ രോഷപ്രകടനം- വിഡിയോ

Mail This Article
ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ വനിതാ അംപയറോടു തർക്കിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ടിഎൻപിഎലിൽ ദിണ്ഡിഗൽ ഡ്രാഗൺസ് ടീമിന്റെ ക്യാപ്റ്റനായ അശ്വിൻ എൽബിഡബ്ല്യു ആയതോടെയാണ് അംപയറോടു തട്ടിക്കയറിയത്. തിരുപ്പൂർ തമിഴൻസിനെതിരായ മത്സരത്തിന്റെ അഞ്ചാം ഓവറിൽ സായ് കിഷോറിന്റെ പന്തില്‍ അശ്വിൻ ഔട്ടാകുകയായിരുന്നു. സായ് കിഷോറിന്റെ അഞ്ചാം പന്തിലാണ് അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. തിരുപ്പൂർ താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു.
എന്നാൽ ഔട്ടല്ലെന്ന നിലപാടിലായിരുന്നു അശ്വിൻ. അംപയറോട് അശ്വിൻ തർക്കിച്ചു നോക്കിയെങ്കിലും താരത്തെ ഗൗനിക്കാതെ നടന്നു നീങ്ങുകയാണ് അംപയർ ചെയ്തത്. ഇതോടെ രോഷത്തോടെ ഗ്രൗണ്ടിൽനിന്ന് മടങ്ങിയ അശ്വിൻ ബാറ്റു കൊണ്ട് പാഡിൽ അടിച്ച് കോപം തീർത്തു. മത്സരത്തിൽ 18 റൺസാണ് താരം നേടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആദ്യം ബാറ്റു ചെയ്ത ദിണ്ഡിഗൽ ഡ്രാഗണ്‍സിനെ 93 റണ്‍സിന് പുറത്താക്കിയ തിരുപ്പൂർ 11.5 ഓവറിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 39 പന്തിൽ 65 റൺസെടുത്ത തിരുപ്പൂർ താരം തുഷാർ രഹേജയാണ് വിജയം എളുപ്പമാക്കിയത്. സീസണിൽ തിരുപ്പൂരിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ തിരുപ്പൂർ ചെപ്പോക്ക് ഗില്ലീസ് ടീമിനോടു തോറ്റിരുന്നു. കോവയ് കിങ്സിനെ തോൽപിച്ചുകൊണ്ടാണ് ദിണ്ഡിഗൽ ഡ്രാഗൺസ് സീസൺ തുടങ്ങിയത്.
ഐപിഎലിൽ അശ്വിൻ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി പുറത്തായിരുന്നു. 38 വയസ്സുകാരനായ അശ്വിന് കഴിഞ്ഞ ഐപിഎലിൽ ഏഴു വിക്കറ്റുകളും 33 റൺസും മാത്രമാണു നേടാൻ സാധിച്ചത്. ഐപിഎലിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമാണു താരം ടിഎൻപിഎലിൽ കളിക്കാനിറങ്ങുന്നത്.