മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് പ്രലോഭനം, അശ്ലീല വിഡിയോ ചിത്രീകരണം; രതിചിത്ര റാക്കറ്റിലെ മുഖ്യപ്രതിക്ക് തൃണമൂലുമായി ബന്ധം?

Mail This Article
കൊൽക്കത്ത∙ ഹൗറയിലെ ദോംജൂരിൽ 22കാരിയെ അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ആര്യൻ ഖാൻ പിടിയിൽ. സൗത്ത് കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഒരു കൂട്ടാളിയും പിടിയിലായിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ആര്യന്റെ അമ്മയും കേസിലെ മുഖ്യപ്രതിയുമായ ശ്വേത ഖാനെ ഇതുവരെയും പിടികൂടാൻ പൊലീസിനു സാധിച്ചിട്ടില്ല. ആര്യനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിലാണ് ഇവർ യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ ചിത്രീകരണവും പെൺവാണിഭവും നടത്തിയതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് 6 മാസത്തോളം അമ്മയും മകനും തന്നെ തടവിലാക്കിയെന്നും ബാർ നർത്തകിയായി ജോലി ചെയ്യാത്തതിനു ക്രൂരമായി പീഡിപ്പിച്ചെന്നും 22കാരിയായ യുവതി പരാതി നൽകിയതോടെയാണ് ഈ രതിചിത്ര റാക്കറ്റിനെപ്പറ്റി പുറംലോകമറിയുന്നത്. ജോലി അന്വേഷിക്കുന്ന പെൺകുട്ടികളെ നല്ല ശമ്പളം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അശ്ലീല സിനിമകളിൽ അഭിനയിക്കാൻ നിർബന്ധിച്ചിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
‘ഇഷാറ എന്റർടെയിൻമെന്റ്സ്’ എന്ന പേരിലാണ് ശ്വേതയും മകനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തിയത്. 2021ൽ ഇവർ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. എന്നാൽ 4 വർഷത്തിനുള്ളിൽ 11 വിഡിയോകൾ മാത്രമാണ് ആ ചാനലിൽ അപ്‍ലോഡ് ചെയ്തത്. വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചാണ് രതിചിത്ര റാക്കറ്റ് നടത്തിയത്.
കഴിഞ്ഞ വർഷം ഫെയ്സ്ബുക് വഴിയാണ് 22കാരി ആര്യൻ ഖാനെ പരിചയപ്പെട്ടത്. ജോലി സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ദോംജൂരിലെ വീട്ടിലെത്തിയപ്പോഴാണ് തടവിലാക്കിയതും പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തലയിലും കൈകാലുകളിലും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. യുവതിക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ദേശീയ വനിതാ കമ്മിഷൻ നിർദേശം നൽകിയിരുന്നു.
മകളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെ, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതിയെന്നും റിപ്പോർട്ടുകളുണ്ട്. പിന്നാലെയാണ് കേസിൽ ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ, കേസിലെ മുഖ്യപ്രതിയായ ശ്വേത ഖാന് തൃണമൂൽ കോൺഗ്രസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാളിലെ മന്ത്രിയുമായ അരൂപ് റോയിയോടൊപ്പം ശ്വേത നിൽക്കുന്ന ചിത്രം ബിജെപി നേതാവ് പുറത്തുവിട്ടു.