പാർട്ടിയെ വെട്ടിലാക്കി സെക്രട്ടറി; രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ പാർട്ടിക്ക് ആർഎസ്എസ് ചങ്ങാത്തം ഉണ്ടായിരുന്നുവെന്ന് നിലമ്പൂർ വോട്ടെടുപ്പിനു തൊട്ടു മുൻപ് സംസ്ഥാന സെക്രട്ടറി തന്നെ തുറന്നു പറഞ്ഞതിന്റെ രാഷ്ട്രീയ പ്രത്യാഘാതം തിരിച്ചറിഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ‘ആർഎസ്എസിനോടുള്ള നിലപാടല്ലേ നിങ്ങൾ ചോദിച്ചത്. അക്കാര്യത്തിലുള്ള സിപിഎമ്മിന്റെ നിലപാടാണ് ഞാൻ പറഞ്ഞത്’– എം.വി.ഗോവിന്ദന്റെ വിവാദ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. അതായത് സെക്രട്ടറി പറഞ്ഞതല്ല, താൻ പറയുന്നതാണ് സിപിഎം നിലപാടെന്നു ചൂണ്ടിക്കാട്ടി ഗോവിന്ദനെ തിരുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്.
-
Also Read
മിൽമ എന്ന വ്യാജേന ‘മിൽന’, ഒരുകോടി പിഴ!
ആർഎസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്നു ചാനൽ അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞത് പാർട്ടിയിൽ അങ്കലാപ്പുണ്ടാക്കി. ഗോവിന്ദനുമായി മുഖ്യമന്ത്രി സംസാരിച്ചു. പാർട്ടി കേന്ദ്രനേതൃത്വവും ബന്ധപ്പെട്ടു. ആർഎസ്എസുമായല്ല, അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാർട്ടിയുമായാണ് സിപിഎം സഹകരിച്ചതെന്നു നിലമ്പൂരിലെ സ്ഥാനാർഥി എം.സ്വരാജ് പാർട്ടി സെക്രട്ടറിയെ തിരുത്തി. വോട്ടെടുപ്പിന് തൊട്ടു മുൻപ് പഴയ സഖ്യം ഓർമിപ്പിച്ച് ബിജെപിയുടെ സഹായം ഗോവിന്ദൻ വീണ്ടും തേടിയതാണെന്നു പ്രതിപക്ഷം ആരോപിച്ചതോടെ സിപിഎം വെട്ടിലായി.
ആശയക്കുഴപ്പം നീണ്ടുനിൽക്കരുതെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പത്തരയ്ക്കു തന്നെ ഇക്കാര്യം വിശദീകരിക്കാനായി മാത്രം എകെജി സെന്ററിൽ ഗോവിന്ദൻ വാർത്താസമ്മേളനം വിളിച്ചത്. വളച്ചൊടിച്ചതാണെന്ന് അവകാശപ്പെട്ടെങ്കിലും ‘സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ എന്തു വിവാദം?’ എന്നു കൂടി വിവാദ അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞതിലുള്ള അപകടം കണക്കിലെടുത്താണ് മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കട്ടെ എന്ന തീരുമാനത്തിൽ നേതൃത്വം എത്തിയത്.
ഗവർണർക്കെതിരെ ഭാരതാംബ വിവാദത്തിൽ പ്രതികരിച്ചില്ലെന്ന വിമർശനം താൻ കേട്ടു കൊണ്ടിരിക്കുകയാണെന്ന് അറിയാവുന്ന മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ആദ്യം അതിനു പരിഹാരം കണ്ടെത്തി; ശേഷം കോൺഗ്രസിനാണ് ആർഎസ്എസ് ബന്ധമെന്ന് സ്ഥാപിക്കാനായി ദീർഘമായ ശ്രമവും നടത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം സ്ഥിരീകരിച്ചതിന്റെ പേരിൽ ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു നീക്കാൻ പാർട്ടിയിൽ മുൻകൈ എടുത്തയാളാണ് എം.വി.ഗോവിന്ദൻ.