ADVERTISEMENT

തിരുവനന്തപുരം / ന്യൂഡൽഹി ∙ കപ്പൽ മുങ്ങി രാസവസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ കടലിൽ ഒഴുകിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ അനുരഞ്ജന സമിതി വികസിപ്പിക്കുന്നു. കമ്പനിക്കെതിരെ കേസ് വേണ്ട, അനുരഞ്ജനം മതിയെന്ന സർക്കാരിന്റെ നിലപാട് തെളിവു സഹിതം മലയാള മനോരമ പുറത്തുകൊണ്ടുവന്നിട്ടും വിശദീകരണത്തിനു സർക്കാർ മുതിർന്നിട്ടില്ല. പകരം, അനുരഞ്ജന ചർച്ചയ്ക്കു കഴിഞ്ഞ 30നു രൂപീകരിച്ച സമിതി വികസിപ്പിച്ച് ഇന്നലെ ഉത്തരവിറക്കി.

എംഎസ്‍സി എൽസ–3 കപ്പൽ കമ്പനിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന പ്രൊട്ടക്‌ഷൻ ആൻഡ് ഇൻഡെംനിറ്റി ക്ലബ്സ് പ്രതിനിധികളുമായി ചർച്ച നടത്താൻ ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി ചെയർമാനായ സമിതിയെയാണു നിയോഗിച്ചിരുന്നത്. ഈ സമിതിയിലേക്കു നിയമ സെക്രട്ടറിയെക്കൂടി കോ–ചെയർമാനായി ഉൾപ്പെടുത്തിയാണ് പുതിയ ഉത്തരവ്.  

അതേസമയം, കമ്പനിക്കെതിരെ കേസെടുക്കാത്തത് അധികാരപരിധിക്കു പുറത്തായതു കൊണ്ടാണെന്ന വാദം തുടരുകയാണു സർക്കാർ. കേരളതീരത്തുനിന്നു 12 നോട്ടിക്കൽ മൈലിന് അപ്പുറത്താണ് അപകടമെന്നതിനാൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ 2016 ൽ കേന്ദ്രമിറക്കിയ വിജ്ഞാപനം അനുസരിച്ചു ഫോർട്ട് കൊച്ചി തീരദേശ പൊലീസ് സ്റ്റേഷന് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലും (200 നോട്ടിക്കൽ മൈൽ വരെ) നിയന്ത്രണങ്ങളോടെ ഇടപെടാൻ കഴിയും. 

സാധാരണ ഇത്തരം അപകടങ്ങൾ മറ്റ് രാജ്യങ്ങളിലുണ്ടാകുമ്പോൾ കമ്പനിക്കെതിരെ കേസെടുക്കുകയാണ് ആദ്യ നടപടിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരം സംബന്ധിച്ച ധാരണാപത്രം കമ്പനിയിൽ നിന്ന് ലഭിച്ചു കഴിയുമ്പോൾ മാത്രമാണ് കപ്പലിലെ ജീവനക്കാരെ വിട്ടുകൊടുക്കുന്നത്. 

ഈ ധാരണാപത്രം ഉപയോഗിച്ചാണ് ഇൻഷുറൻസ് ക്ലെയിം അടക്കമുള്ള നടപടികളിലേക്ക് പിന്നീടു കടക്കുന്നത്. നിലവിൽ കപ്പൽ  കമ്പനിയിൽ നിന്ന് ഇത്തരം ഉറപ്പുകളൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കേസെടുത്ത് സമ്മർദ ചെലുത്താതെ അർഹമായ നഷ്ടപരിഹാരം ലഭിച്ചേക്കില്ലെന്നും വിദഗ്ധർ പറയുന്നു.

English Summary:

MSC Chemical Spill: Kerala Chooses Reconciliation Over Legal Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com