കപ്പലപകടം: അടുക്കാനാകാതെ, അണക്കാനാകാതെ; തീയണയ്ക്കൽ അതീവ ദുഷ്കരം

Mail This Article
കൊച്ചി ∙ അറബിക്കടലിൽ കത്തിയെരിയുന്ന ചരക്കുകപ്പലിലെ തീയണയ്ക്കൽ ദൗത്യം അതീവ ദുഷ്കരം. സ്ഫോടനത്തെയും തീപിടിത്തത്തെയും തുടർന്നു കപ്പലിൽനിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടെയ്നറുകൾ കടലിൽ ചിതറിക്കിടക്കുകയാണ്. അതിനാൽ അഗ്നിരക്ഷാ പ്രവർത്തനങ്ങളുമായി മേഖലയിലുള്ള കോസ്റ്റ് ഗാർഡ് യാനങ്ങൾക്കു തീപിടിച്ച കപ്പലിന്റെ സമീപത്തേക്ക് എത്താനാകുന്നില്ല. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകൾ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളിൽ ഇടിച്ചാൽ വൻ അപകട സാധ്യതയുണ്ട്. കനത്ത ഇരുട്ടിൽ കണ്ടെയ്നറുകൾ കണ്ണിൽപ്പെടാതെ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നു.
കത്തിയമരുന്ന കപ്പലിൽനിന്നുള്ള ചൂടാണു രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്ന മറ്റൊരു ഘടകം. കത്തുന്ന കപ്പലിലെ ലോഹഭാഗങ്ങളെല്ലാം ചുട്ടുപഴുത്ത് ഉരുകുന്ന നിലയിലാണ്. അടുത്തു ചെന്നു വെള്ളമൊഴിച്ചു തീകെടുത്താനും സാധിക്കില്ല. അകലെനിന്നു കപ്പലിലേക്കു കടൽവെള്ളം പമ്പ് ചെയ്യുകയാണു നിലവിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ള കപ്പലുകൾ ചെയ്യുന്നത്. എന്നാൽ, ഇതു ഫലപ്രദമാകാൻ സാധ്യതയില്ല.
രക്ഷപ്പെട്ട ജീവനക്കാരുമായി നാവികസേനാ കപ്പൽ ഐഎൻഎസ് സൂറത്ത് ഇന്നലെ രാത്രിയോടെ മംഗലാപുരം തുറമുഖത്തെത്തി. കൊച്ചിയിൽനിന്നു പോയ ഐഎൻഎസ് സത്‌ലജ് എന്ന കപ്പൽ രാത്രി വൈകി അപകടമേഖലയിൽ എത്തിയിട്ടുമുണ്ട്. ആകാശനിരീക്ഷണം രാത്രിയിൽ നിർത്തിവച്ചു. ഇന്നു രാവിലെ പുനരാരംഭിക്കും.