ADVERTISEMENT

വിശ്വസിച്ചു കൂടെ നിന്നവർ തന്നെ ചതിച്ചതിന്റെ ഞെട്ടലും വിഷമവും പങ്കുവച്ച് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും. സഹോദരിമാരെ പോലെ കണ്ട മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയ വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ പറയുന്നു. സാമ്പത്തികത്തട്ടിപ്പു നടത്തിയ ദിവ്യയുടെ ഫോണിൽ വിളിച്ച് ചീത്ത വിളിച്ച സംഭവത്തിലും ദിയ മറുപടി പറയുന്നുണ്ട്. മാനസികമായ തകർന്ന അവസ്ഥയിലായിരുന്നുവെന്നും മോശം വാക്കുകൾ ഉപയോഗിച്ചതിൽ പ്രേക്ഷകർ തന്നോട് ക്ഷമിക്കണമെന്നും ദിയ പറയുന്നു.  ‘‘നമുക്ക് വേണ്ടത് സത്യം അറിയുക എന്നതാണ്, എത്ര പണം നഷ്ടപ്പെട്ടു. അത് അറിയണമായിരുന്നു. ആരോട് വേണമെങ്കിലും നമുക്ക് ക്ഷമ ചോദിക്കാം. പക്ഷേ കൂടെ നിന്നു കുഴിതോണ്ടുന്നവന് മാപ്പില്ല. ഇത് ചതിയാണ്, അത് സഹിക്കാൻ പറ്റില്ല. ഞങ്ങളുടെ ഭാഗത്താണ് ശരിയെങ്കിൽ എന്ത് പേടിക്കാനാണ്.’’–അശ്വിന്റെ വാക്കുകൾ. ദിയയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരുടെയും വിശദീകരണം. 

‘‘ഈ പ്രശ്നം നടന്നുകൊണ്ടിരുന്ന സമയം തൊട്ടേ ഈ ക്രിമിനൽസിന്റെ പേരു പറയണം, മുഖം കാണിക്കണം എന്നു വിചാരിച്ചിരുന്നതാണ്. പക്ഷേ പെൺകുട്ടികളല്ലേ പോട്ടേ, അവരുടെ ഭാവി നശിപ്പിക്കേണ്ട എന്ന് ഓർത്ത് അതൊന്നും ചെയ്തില്ല. അശ്വിനും അതു തന്നെയാണ് പറഞ്ഞത്. അവർ തെറ്റു സമ്മതിച്ചു കഴിഞ്ഞാല്‍ നമുക്കൊരു പ്രശ്നവുമില്ല. പറ്റിക്കപ്പെട്ടു എന്നു കണ്ടുപിടിച്ച ദിവസം മുതൽ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. പക്ഷേ ദൈവമായി അറിഞ്ഞ് ഓരോന്നു ചെയ്യിപ്പിക്കുമെന്ന് പറയില്ലേ. കടയിൽ സിസിടിവി ഉണ്ട്, ഇതുകൂടാതെ ദൈവത്തിന്റെ ഒരു സിസിടിവിയും ഇതെല്ലാം കാണുന്നുണ്ട്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് പല ഓൺലൈൻ വിഡിയോകളും കാണാനിടയായി. അവരുടെ റൂമിലിരുന്ന് അവർ റെക്കോർഡ് ചെയ്ത ഫൂട്ടേജ് കണ്ടു. ഞാനവരോട് 29ന് രാത്രി സംസാരിക്കുന്ന ഫൂട്ടേജ് ആണ്. ഞാനിവരെ ഉറങ്ങാൻ അനുവദിച്ചില്ലെന്ന് ആരോപിക്കപ്പെടുന്ന രാത്രി. സത്യത്തിൽ ഇവർ എന്നെ ഉറങ്ങാൻ അനുവദിച്ചിട്ടില്ലായിരുന്നു. അതായിരുന്നു ആ രാത്രിയുടെ സത്യാവസ്ഥ.

ഈയൊരു കോൾ, അവരായി പുറത്തുവിട്ടതാണ്. ബുദ്ധി അവർക്കൊരുപാട് കൂടിപ്പോയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. എന്റെ സത്യസന്ധത അവിടെ തെളിയക്കപ്പെട്ടു കഴിഞ്ഞു. എത്ര വലിയ കുറ്റമാണ് അവർ ചെയ്തതെന്ന തെളിവ് അതിൽ തന്നെയുണ്ട്. അവരായി അവരുടെ മുഖം വെളിയിൽവിട്ടു. പിന്നെ നമ്മളായി എന്തുകൊണ്ട് പുറത്തുവിടാതിരിക്കണം. അതുകൊണ്ട് ഞാനും വിചാരിച്ചു, ഈ വിഡിയോയിലൂടെ അതേ വിഡിയോ ഞാനും പുറത്തുവിടാമെന്ന്.

എത്ര രൂപയാണ് ദിവ്യ നിങ്ങൾ എന്നെ പറ്റിച്ചതെന്ന് ഞാൻ ചോദിക്കുന്നുണ്ട്. അപ്പോൾ അവർ വ്യക്തമായി പറയുന്നുണ്ട്, ‘ചേച്ചി അത് ഞങ്ങൾ നേരത്തെ ഓപ്പൺ ആയി തുറന്നു പറഞ്ഞതല്ലേ’ എന്ന്. ഇവർ റെക്കോർഡ് ചെയ്ത കാര്യം എനിക്കറിയില്ലായിരുന്നു. മനസ്സു നൊന്ത് കരഞ്ഞ് മാനസിക നില തെറ്റിയിരിക്കുന്ന സമയത്താണ് ഈ ഫോൺ വിളിക്കുന്നത്. അശ്വിൻ അന്ന് രാത്രി മുഴുവൻ എന്റെ കൂടെ ഇരുന്ന് എന്നെ കിടത്താൻ പെട്ട പാട്. എന്റെ കുഞ്ഞിനും ഇതൊക്കെ ബാധിക്കുന്നുണ്ട്. അന്ന് വെളുപ്പിനു വരെ ഞാനെന്റെ വയറും തടവി ഇരിക്കുകയാണ്.

എല്ലാവരും കസ്റ്റമർ സർവീനെക്കുറിച്ചായിരുന്നു പരാതി പറഞ്ഞുകൊണ്ടിരുന്നത്. അതിനൊക്കെ കാരണം ഇവരായിരുന്നു. ഇത്രയും നാൾ ഞാൻ മാന്യമായാണ് അവരോടു പെരുമാറിയതെന്നും പറയുന്നുണ്ട്. സ്റ്റാഫ് എന്നല്ല കുടുംബത്തിലൊരാൾ നമ്മളെ പറ്റിച്ചാൽ അത് സഹിക്കാൻ പറ്റില്ല.

ആദ്യം വന്ന വാർത്താ അഭിമുഖങ്ങളിൽ ഞാൻ കരയുകയായിരുന്നു. പക്ഷേ ശരി പൂർണമായി എന്റെ ഭാഗത്താണെങ്കിൽ എന്തിനു വിഷമിക്കണം, പേടിക്കണം. അതുകൊണ്ട് പിന്നീടുള്ള അഭിമുഖങ്ങളിൽ ആത്മവിശ്വാസത്തോടെയാണ് ഇരുന്നത്. നിങ്ങളേക്കാൾ തറ സൈഡ് ഉണ്ടെന്ന് ഈ വിഡിയോയിൽ ഞാൻ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ അവർക്കു തിരിച്ചു ചോദിക്കാം, ‘ചേച്ചി ടാക്സ് വെട്ടിക്കാനല്ലേ നമ്മളോട് പറഞ്ഞത്, അത്രയല്ലേ നമ്മൾ ചെയ്തുള്ളൂ.’ 

ചാനലിനു കൊടുത്ത അഭിമുഖങ്ങളിലെല്ലാം ഇവർ എന്നെക്കുറിച്ച് പറഞ്ഞ ആരോപണം ഇതാണ്. പക്ഷേ സ്വന്തമായി റെക്കോർഡ് ചെയ്ത വിഡിയോയിൽ ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല. ചേച്ചി പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് ഒരൊറ്റ തവണ പോലും പറഞ്ഞിട്ടില്ല. അവര്‍ക്കെന്നേക്കാൾ വലിയ നാക്കുണ്ടെന്ന് സോഷ്യൽമീഡിയയിലൂടെയും ന്യൂസ് ചാനലുകളിലൂടെയും നമ്മൾ കണ്ടതാണ്. അപ്പോളൊരു നാടകത്തിനുവേണ്ടിയെങ്കിലും അവർ അത് ചോദിച്ചില്ലല്ലോ?

ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതിയും മതവുമല്ല ഉപയോഗിക്കേണ്ടത്. അത് ഭയങ്കര ചീപ്പ് പരിപാടിയാണ്. ദയവ് ചെയ്ത് ജാതി കാർഡ് ഉപയോഗിക്കരുത്. ഞങ്ങളെ ടാർഗറ്റ് ചെയ്ത് ടാർണിഷ് ചെയ്യാനാണ് അത് എടുത്ത് ഇടുന്നതെന്ന് കാണുന്നവർക്കു മനസ്സിലാകും. അങ്ങനെയെങ്കിൽ നിങ്ങളെ ജോലിക്കെടുന്ന സമയത്ത് തന്നെ ജാതിയൊക്കെ ചോദിച്ച്, ഓക്കെ ഈ ജാതിയിൽ‍ ഉള്ളവരെ നമ്മൾ എടുക്കാറില്ല എന്നു പറയണമായിരുന്നല്ലോ?

പക്ഷേ നിങ്ങളെയും നിങ്ങളുടെ കുടുംബത്തിലുള്ളവരെയുമാണ് ഞാൻ ജോലിക്കെടുത്തത്. ഇവിടെ പൈസ നഷ്ടപ്പെട്ട ഞാൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിൽ അത് കട്ടുകൊണ്ടുപോയ നിങ്ങളെന്തിനാണ് ആത്മഹത്യ ചെയ്യുന്നത്. നിങ്ങൾ ആഢംബര ജീവിതമല്ലേ ജീവിക്കുന്നത്, ദിവ്യ പുതിയ വീട് വച്ചു തുടങ്ങി. ജാതി കാർഡ് പോലെ അടുത്ത കാർഡ് ആണ് ആത്മഹത്യ ചെയ്യുെമന്ന ഭീഷണി.

ഈ കോൾ ചെയ്യാൻ തന്നെ ഒരു കാരണമുണ്ട്. അമേരിക്കയിലുള്ള കസ്റ്റമർ ഞങ്ങളുടെ കമ്പനിയിൽ പേമെന്റ് നടത്തിയിരുന്നു. ഇതുേകട്ട് ഞാൻ ഞെട്ടി.  കഴിഞ്ഞ ഒരു വർഷമായി നമ്മുടെ കമ്പനിയുമായി ചേർന്ന് റീ സെല്ലിങ് നടത്തുകയായിരുന്നു ഇവർ. അതായത് നമ്മുടെ പ്രോഡക്ട് വോൾസെയ്‍ൽ റേറ്റിനെടുത്ത് അമേരിക്കയിൽ സെൽ ചെയ്യും. ആ ബിസിനസ്സ് മുഴുവന്‍ വാട്ട്സാപ്പ് വഴിയായിരുന്നു നടന്നത്. വിനിതയെയായിരുന്നു ഞാൻ ഇതൊക്കെ ഏൽപിച്ചിരുന്നു. അതിനു ഞാൻ സാലറി കൂടാതെ അധിക പ്രതിഫലവും നൽകിയിരുന്നു.  ഞാനാണെന്നു വിചാരിച്ച് കസ്റ്റമർ മെസേജ് അയയ്ക്കുമ്പോൾ എന്റെ പേരിലും ഇവർ തിരിച്ചു മറുപടി കൊടുത്തിരുന്നു.

വെബ്സൈറ്റിൽ പ്രോഡക്ട് ഓർഡർ ചെയ്യാതെ വാട്ട്സാപ്പ് വഴി ഇവര്‍ ഓര്‍ഡർ എടുക്കും. നമ്മുടെ തന്നെ സ്റ്റോക്ക് വിറ്റ്, ഷിപ്പിങ് ചാർജും മേടിച്ച് ഓഫിസും ഉപയോഗിച്ച് പൈസ േമടിക്കുന്നു. എന്നിട്ട് ആ പൈസ ചോദിക്കുമ്പോൾ ഉത്തരമില്ല. ഈ അമേരിക്കയിലെ റീസെല്ലർ നമുക്ക് അയച്ച പൈസയുടെ സ്ക്രീൻഷോട്ട് കയ്യിൽ ഉണ്ട്. കഴിഞ്ഞ വർഷം 55000 രൂപയാണ് ദിവ്യ ഫ്രാങ്ക്‌ളിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. അതു കണ്ടാണ് ഞാൻ ദിവ്യയെ വിളിച്ചത്. അപ്പോഴാണ് ദിവ്യ പറയുന്നത്, ചേച്ചി 50000 രൂപയെ ഞങ്ങൾ എടുത്തിട്ടുള്ളൂ എന്ന്. ആ 50000 ഒരു കസ്റ്റമറിൽ നിന്നു മാത്രം മേടിച്ചതാണ്. അങ്ങനെ എത്ര കസ്റ്റമേഴ്സിന്റെ കയ്യിൽ നിന്നാണ് ഇവർ പൈസ േമടിച്ചിരിക്കുന്നത്.

ഞാനാണ് ഇവർ മൂന്നു പേർക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. അതിനെതിരെ ഇവർ എതിർകേസ് നൽകിയിട്ടുണ്ട്. പക്ഷേ അവർ മൂന്നുപേരും എനിക്കു ചെയ്ത വലിയ സഹായമാണ് അവർ തന്നെ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്ത ഈ വിഡിയോ. ഞാനിത്രയും തെറി വിളിച്ചിട്ടും അവർക്ക് മിണ്ടാതിരിക്കുകയാണ്. അപ്പോൾ തന്നെ അറിയാം, അവർ ക്രിമിനൽസ് ആണ്.

തെറ്റു ചെയ്തില്ലെന്ന് ന്യായീകരിക്കാമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം നീ അല്ലേ ക്യാഷ് എടുത്ത് തരാൻ പറഞ്ഞത്. ടാക്സ് വെട്ടിക്കാൻ വേണ്ടി എല്ലാ ദിവസവും നമ്മുടെ അക്കൗണ്ടിലേക്കു പൈസ ഇട്ടു തരാൻ നീ അല്ലേടി പറഞ്ഞതെന്ന് പറയാമായിരുന്നല്ലോ. ഇത് അവരുടെ കയ്യിൽ നിന്നുപോയി. ഞാൻ ചീത്ത പറയുന്നതിനിടയിൽ സോറി പറയുമെന്നും പറയുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്തവർ എന്തിനു സോറി പറയണം.

ഈ തെറിയൊക്കെ കേട്ടുകൊണ്ടിരിക്കുന്ന അവരുടെ ഭർത്താക്കന്മാർക്ക് നട്ടെല്ലില്ലേ ഇതിനൊക്കെ തിരിച്ചു പറയാൻ. ഈ ബീപ് സൗണ്ട് കേൾക്കുമ്പോൾ എനിക്കൊരു സംതൃപ്തിയുണ്ട്, ഇത്രയെങ്കിലും അവരെ വിളിക്കാൻ പറ്റിയല്ലോ. സത്യം പറഞ്ഞാൽ എന്റെ മാനസിക നില െതറ്റി നിൽക്കുകയാണ്. നിങ്ങളുടെ കയ്യിൽ നിന്നും ഇത്ര പൈസ മോഷണം പോയിയെന്ന് ഒരു രാത്രിയിൽ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മുടെ കൂടെ നിന്നവർ, വിശ്വസിച്ചിരുന്നവർ, എല്ലാ പരിപാടിക്കും വിളിച്ച് അടിച്ചുപൊളിച്ചിരുന്നവർ. എന്റെ അഞ്ചാം മാസത്തിലെ പരിപാടിക്ക് ദിവ്യ സ്റ്റേജിൽ നിൽക്കുന്ന ഫോട്ടോ കാണിക്കാം. ഇവരെയാണ് ജാതിയും മതവും പറഞ്ഞ് അടുപ്പിച്ചില്ലെന്നു പറയുന്നത്.

സ്റ്റേജിൽ കയറി എന്റെ കയ്യിൽ വളയിട്ടു തരണമെന്ന് വിളിച്ചുവരുത്തിയിട്ടു വന്ന ആളാണ് ദിവ്യ. ജാതിയും മതവും ഉണ്ടെങ്കിൽ എന്തിന് അവർ എന്റെ കയ്യിൽ തൊടണം. ഇതാണ് ദിവ്യ മാം. ഇവർ‍ കസ്റ്റമേഴ്സിനോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. അതുമായി ബന്ധപ്പെട്ട് പല യൂട്യൂബ് വ്ലോഗേഴ്സും എനിക്കെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ പുതിയ ആളുകളെ ജോലിക്കു വച്ചു. എല്ലാം നന്നായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു.

അശ്വിൻ ഇവരോട് അവസാനമായി പറഞ്ഞു, നിങ്ങൾ പൈസ തരണ്ട വിഡിയോയും പുറത്തുവിടില്ല, പക്ഷേ സത്യം പറ. അത് ആയിരംവട്ടം മാന്യമായി ചോദിച്ചു. മനസമാധാനമായി ഉറങ്ങാനായിരുന്നു. എന്നിട്ടും ഒന്നും മിണ്ടിയില്ല. എന്റെ ഭാഷ മോശമായതിൽ ക്ഷമ ചോദിക്കുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് മൂഡ് സ്വിങ്സ് വന്നു, വളരെ ജോളിയായി പോകുന്ന ഞാനാണ് ഞാൻ. എന്റെ ലിമിറ്റ് ക്രോസ് ചെയ്തു. മാനസിക നില തന്നെ തെറ്റിപ്പോയി. എന്റെ ജീവിതത്തിൽ ഞാൻ പഠിച്ച എല്ലാ മോശം വാക്കുകളും ഞാൻ ഈ കോളിൽ ഉപയോഗിച്ചിട്ടുണ്ട്. 

എന്റെ കുഞ്ഞ് ഉടൻ പുറത്തുവരും. അപ്പോഴേക്കും ഈ കേസ് ഒക്കെ തീർപ്പായി കുറ്റക്കാർക്ക് ശിക്ഷ കിട്ടും എന്നു വിശ്വസിക്കുന്നു. കാരണം ഇപ്പോഴുള്ള അവസ്ഥയിൽ അല്ല എന്റെ കുഞ്ഞ് പുറത്തുവരേണ്ടത്. ഇവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്തു നടപടി ഉണ്ടായാലും ഈ മൂന്നു പേരും നേരിട്ടേ പറ്റൂ. ഗർഭിണിയായ എന്നോട് നല്ല വാക്കുകൾ പറയുക, നല്ല വിഡിയോ കാണുക, സന്തോഷത്തോടെ ഇരിക്കുക എന്നാണ് എല്ലാവരും പറഞ്ഞത്.

എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഇവർ മൂന്നു പേരാണ്. എന്റെ കുഞ്ഞിന്് ഞാൻ പറയുന്നതെല്ലാം കേൾക്കാൻ പറ്റും. ആ കുഞ്ഞ് പോലും കേൾക്കത്തക്ക രീതിയിലാണ് ഇത്രയും ചീത്ത പറഞ്ഞ് ആ ഫോൺ വിളിച്ചത്. അപ്പോൾ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.’’–ദിയ കൃഷ്ണയുടെ വാക്കുകൾ.

English Summary:

Diya Krishna's Emotional Breakdown: Trusted Employees Steal Millions – Shocking YouTube Reveal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com