വരൻ ഒളിച്ചോടി; 'നാണക്കേട് ഒഴിവാക്കാൻ ഇരട്ട സഹോദരനെ പന്തലിലെത്തിച്ച് വീട്ടുകാർ, ആൾമാറാട്ടം വധു കൈയോടെ പിടികൂടി'

Mail This Article
അൽപം അകലെയുള്ള ബന്ധുവീട്ടിൽ കല്യാണത്തിനു പോയതാണ് ചന്തു നായർ. ചന്തു നായർക്ക് ഭാര്യയും പതിനാലു മക്കളും അടങ്ങുന്ന ദരിദ്ര കുടുംബമാണ്. എന്നും കഞ്ഞിയും ചമ്മന്തിയും കഴിച്ചു മടുത്തപ്പോഴാണ് ഒരു കല്യാണ ക്ഷണം വന്നു ചേർന്നത്. കല്യാണ വീട്ടിൽ പ്രവേശിച്ചപ്പോൾ തന്നെ പൊരിച്ച കോഴിയുടേയും ബിരിയാണിയുടേയും കൊതിയൂറും മണം അയാളുടെ മൂക്കിലേക്ക് അടിച്ചു കയറി. വായിൽ ഒരു കപ്പലോടിക്കാനുള്ള വെള്ളം വരുന്നു. അയാൾ അറിയാതെ പറഞ്ഞുപോയി ഹാവൂ ഇന്നൊരു ദിവസമെങ്കിലും വിഭവ സമൃദ്ധമായ ഇഷ്ട ഭക്ഷണം കിട്ടുമല്ലോ? ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. അതുകേട്ട് അടുത്തിരുന്നവർ വാ പൊത്തി ചിരിച്ചു. അപ്പോഴാണ് അയാൾക്ക് തനിക്ക് പറ്റിയ അമളി മനസ്സിലായത്. അയാൾ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തിൽ ഇരുന്നു.
ആളുകളെല്ലാം വന്നു കൊണ്ടിരുന്നു. പന്തൽ നിറഞ്ഞു കഴിഞ്ഞു. വിവാഹ മുഹൂർത്തം അടുത്തു. നാദസ്വരങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. അതിന്നിടയിൽ ചെറുക്കൻ വന്ന് അവന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അവൻ എന്തോ അത്ഭുതം കാണുന്നപോലെ മിഴിച്ചു നോക്കികൊണ്ടിരുന്നു. ആ മിഴികൾ അവിടമാകെ പരതി. പെണ്ണെവിടെ പെണ്ണെവിടെ അവൻ വിളിച്ചു ചോദിച്ചു. സദസ്സിലുള്ളവർ അമ്പരപ്പോടെ അവനെ നോക്കി. ഈ സമയം വധുവിനെ എതിരേറ്റു കൊണ്ടുവരാനായി താലങ്ങളുടേയും വിളക്കിന്റെയും അകമ്പടിയോടെ ബന്ധുജനങ്ങൾ പോയി. വരൻ ഇരുന്നിടത്തുനിന്നും അതാ വരുന്നു എന്ന് പറഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുന്നു. ആരെല്ലാമോ ചേർന്ന് ബലം പ്രയോഗിച്ചു അവനെ ഇരുത്തുന്നു. വധു അടിവെച്ചടിവെച്ചു മെല്ലെ നടന്നടുക്കുന്നു. വീഡിയോക്കാരുടെയും, ഫോട്ടോഗ്രാഫർമാരുടേയും തിരക്കും ബഹളവും. താളമേളത്തിന്റെ അകമ്പടിയോടെ അവൾ സ്റ്റേജിലേക്ക് കയറി അവന്റെ സമീപം വന്നിരിക്കുന്നു.
താലി കെട്ടാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അവൾ തന്നെ തന്നെ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന വരനെ സശ്രദ്ധം വീക്ഷിക്കുന്നു. വധു ചെറുക്കനോട് പതിയെ എന്തെല്ലാമോ ചോദിക്കുന്നു. അവൻ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ തിരിച്ചു പറയുന്നു. പെട്ടെന്നാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സംഭവം അവിടെ അരങ്ങേറിയത്. (രൂപ അതാണ് അവളുടെ പേര്) അവൾ അവനുനേരെ കൈ ചൂണ്ടികൊണ്ട് പൊട്ടിത്തെറിച്ചു. ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല. ഇയാളെ വിവാഹം ചെയ്യാൻ ഞാൻ തയാറല്ല. സദസ്സ് മുഴുവൻ സ്തബ്ദരായി നിൽക്കെ അവൾ പറഞ്ഞു, ഇയാളല്ല എന്നെ പെണ്ണു കാണാൻ വന്നത്. ഇയാൾ ഒരു മന്ദബുദ്ധിയാണ്. ഇവിടെ ഒരു ആൾമാറാട്ടം നടത്തിയിരിക്കുന്നു. അവളുടെ വാക്കുകൾക്ക് അസാമാന്യമായ കരുത്തുണ്ടായിരുന്നു. അവളുടെ തീരുമാനവും ഉറച്ചതായിരുന്നു.
എല്ലാവരും അന്ധാളിച്ചു നിന്നു. ഇങ്ങനെ ഒരു പെണ്ണ് കല്യാണ പന്തലിൽ പൊട്ടിത്തെറിക്കുന്നത് ആദ്യമായി കാണുകയാണ്. ചിലർ നീരസത്തോടെ എഴുന്നേറ്റു. മറ്റു ചിലർ അവൾ പറയുന്നതിൽ എന്തെങ്കിലും കാര്യം കാണുമെന്നു പറഞ്ഞു. ചിലർ ചെക്കന്റെ സമീപത്തേക്ക് നടന്നു നീങ്ങി. അവനെ ഇരുപ്പിടത്തിൽ നിന്നും എഴുന്നേൽപ്പിച്ച് അപ്പുറത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. അവർ അവനെ തൊട്ടു തഴുകി മയത്തിൽ കാര്യങ്ങൾ മനസ്സിലാക്കി. ഇവന്റെ ചേട്ടനാണ് അന്ന് പെണ്ണ് കാണാൻ വന്നത്. ഇരട്ടകുട്ടികളായ അയാൾക്ക് വേറൊരു ബന്ധം ഉണ്ടായിരുന്നു. കല്യാണം അടുത്തപ്പോൾ അയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. ആ മാനക്കേട് തീർക്കാനും വാക്ക് പാലിക്കാനും വേണ്ടി മന്ദബുദ്ധിയായ അവനെ കൊണ്ട് അവർ ഈ റോൾ അഭിനയിപ്പിക്കുകയായിരുന്നു. പിന്നെ അവിടെ നടന്നത് ഉന്തും ബഹളവുമായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും ഒരു പിടിയുമില്ല. അവിടെ കൂടി നിൽക്കുന്നവരുടെ ഉള്ളു പിടഞ്ഞു. കല്യാണം പോലെ പരിശുദ്ധമായ ഒരു സന്ദർഭത്തിൽ ആൾമാറാട്ടം നടത്തി തട്ടിപ്പിന് ഇരയാക്കിയ ഇവരെ വേഗം പൊലീസിൽ ഏൽപിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
വരന്റെ ഒട്ടുമിക്ക ആളുകളും സ്ഥലം വിട്ടിരുന്നു. അടുത്ത ബന്ധുക്കളെ ആൾമാറാട്ട കേസിനു പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി. ചന്തു നായർക്ക് ഇതൊന്നും ഒരു വിഷയമായിരുന്നില്ല. അയ്യോ കല്യാണം മുടങ്ങിയല്ലോ? ദം ബിരിയാണി തുറക്കുന്ന സമയവും കാത്തിരിക്കുമ്പോൾ തന്റെ കഴുത്തിൽ തന്നെ കത്തി വെച്ചല്ലോ? ആശിച്ചു മോഹിച്ച തന്റെ ബിരിയാണി നഷ്ടമാകുമോ എന്ന ദുഃഖം അയാളെ അലട്ടി കൊണ്ടിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല വേഗം എഴുന്നേറ്റ് ഭക്ഷണ ഹാളിലേക്ക് ഒരു ഓട്ടമായിരുന്നു. അവിടെ സ്വൽപനേരം കുറച്ച് സൊറയൊക്കെ പറഞ്ഞിരുന്ന് ബിരിയാണിയും വാങ്ങി കഴിച്ചു രണ്ട് പാക്കറ്റ്പൊതിഞ്ഞും മേടിച്ച് ഏമ്പക്കമിട്ട് തിരിഞ്ഞ് നടന്നു. അങ്ങനെ തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി പുറത്തേക്കിറങ്ങി.
ഇത്രയും പണം ചിലവാക്കി ഒരുക്കങ്ങളൊക്കെ നടത്തി എല്ലാം പാഴായിപോയല്ലോ എന്നോർത്ത് ഇതികർത്തവ്യ മൂഡൻമാരായി വിഷമിച്ചു നിൽക്കുന്ന ആ അച്ഛനമ്മമാരേയും നാണംകെട്ട് തലകുമ്പിട്ടു നിൽക്കുന്ന ആ പെണ്ണിന്റെ നിസ്സഹായത കണക്കിലെടുത്ത് വരന്റെ കൂട്ടത്തിൽ വന്ന ഒരു മാന്യ വ്യക്തി ആ സ്റ്റേജിലേക്ക് കയറി. സ്റ്റേജിൽ കയറിയ ആ വ്യക്തി പെൺകുട്ടിയോടും അവളുടെ അച്ഛനമ്മമാരോടും വേണ്ടപ്പെട്ടവരോടുമായി പറഞ്ഞു, ഒരു പെൺകുട്ടിയുടെയും ജീവിതം തകരരുത്. നിങ്ങൾക്കെല്ലാം സമ്മതമാണെങ്കിൽ വരന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കാം. എല്ലാ കണ്ണുകളും അയാളിലേക്ക് നീണ്ടു. അയാൾ പറഞ്ഞു എന്റെ വിവരങ്ങൾ ഞാൻ പറയാം. ഒരു ഐ. എ. എസ്. ഓഫീസർ ആണ്. അച്ഛൻ മരിച്ചു. അമ്മക്ക് ഏക മകൻ. അമ്മ കല്യാണത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും സമ്മതപ്രകാരം നവീൻ രൂപയുടെ കഴുത്തിൽ താലി ചാർത്തി. സദസ്സിൽ മികച്ച കയ്യടിയും ആർപ്പു വിളികളും മുഴങ്ങി. രൂപ ആ നല്ല മനുഷ്യന്റെ പാദങ്ങളിൽ വീണു നമസ്കരിച്ചു. ആ പാദങ്ങൾ അവളുടെ മിഴിനീർ കൊണ്ടു നനഞ്ഞു കുതിർന്നു. അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു തന്നോട് ചേർത്ത് നിർത്തി. കാണികൾ ഹർഷാരവം മുഴക്കി.
കല്യാണ ചടങ്ങുകൾ കഴിഞ്ഞു ഭക്ഷണശേഷം വധുവരന്മാർ വരന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ദൂരെനിന്നു വരുന്ന വധൂവരന്മാരെ കണ്ട് നാണിയമ്മ അന്തംവിട്ടു നിൽക്കയാണ്. കല്യാണത്തിന് പോയ മകൻ ഒരു പെണ്ണിനേയും കൊണ്ടുവരുന്നു. ഒരമ്മയ്ക്ക് താങ്ങാൻ പറ്റുന്നതാണോ അത്? ആ അമ്മയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതൊരു സ്വപ്നമാണോ? ആ മനസ്സിലെ ഞെട്ടൽ എത്ര ഭീകരമായിരിക്കും? ആ മനസ്സിലെ വികാരം എന്തായിരിക്കും. അവർ പിറുപിറുത്തു. എത്ര കാലമായി ഞാൻ അവനോടു പറയുന്നു ഒരു വിവാഹം കഴിക്കാൻ. അന്നെല്ലാം അവൻ അതിൽ നിന്നും ഒഴിഞ്ഞുമാറി. എന്നിട്ട് ഞാൻ പോലും അറിയാതെ ഒരു പെണ്ണിനേയും കൊണ്ടു വരുന്നു. ആ മിഴികൾ നിറഞ്ഞൊഴുകി. അമ്മയുടെ മുഖത്തെ വിഷാദവും, മിഴികളിലെ നനവും കണ്ട് ആ മകന് കുറ്റബോധം തോന്നി. അയാൾ അമ്മയെ പോയി കെട്ടിപ്പിടിച്ചു. ആ കവിളിൽ ചുംബനം കൊണ്ടു മൂടി. അയാൾ അമ്മയോട് വിവരങ്ങൾ എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ട ആ അമ്മ മകനെ വാനോളം പുകഴ്ത്തി. നീ ചെയ്തത് നല്ല കാര്യമായി. മാനസികമായി തകർന്നു കൊണ്ടു നിൽക്കുന്ന ആ കുടുംബത്തെ നീ രക്ഷിച്ചു. ഇതിൽപ്പരം അമ്മയ്ക്ക് അഭിമാനിക്കാൻ എന്തു വേണം.
ആ അമ്മ തന്റെ മരുമകളുടെ കയ്യും പിടിച്ചു വീട്ടിനുള്ളിലേക്ക് നടന്നു. അമ്മേ മരുമകളെ കിട്ടിയപ്പോൾ എന്നെ തഴയല്ലേ ചിരിയോടെ അവൻ പറഞ്ഞു. പോടാ എന്നു പറഞ്ഞ് അടിക്കാനായി കയ്യും ഓങ്ങി അവർ ഒരു ചിരിയോടെ അവന്നരികിലേക്ക് നീങ്ങി. സന്തോഷത്തിന്റെയും കളിയുടേയും ചിരിയുടേയും ആരവം അവിടമാകെ മുഴങ്ങി.