' 12 മണിക്കൂറിനു ശേഷമാണ് അമ്മ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു എന്നറിയുന്നത്': കണ്ണീരോടെ ഗീതയുടെ മകൻ

Mail This Article
കൊച്ചി ∙ അമ്മയുടെ മരണം വളരെ വൈകിയാണ് അറിഞ്ഞതെന്ന് അപകടത്തിൽ മരിച്ച ഗീതയുടെ മകൻ ഡോ. ജോയൽ ഐസക് പറഞ്ഞു. ആരെയൊക്കെ ഏതൊക്കെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് എംബസി വഴി അറിഞ്ഞിരുന്നു. എന്നാൽ അമ്മയുടെ കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. 12 മണിക്കൂറിനു ശേഷമാണ് അമ്മ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു എന്നറിയുന്നത്.
അച്ഛനും സഹോദരനും ഗുരുതരമായ പരുക്കുകളുണ്ട്. സഹോദരന്റെ തോളെല്ലിനു പൊട്ടലുണ്ട്. അമ്മയുടെ മൃതദേഹം എയർലിഫ്റ്റ് ചെയ്ത് നയ്റോബിയിൽ എത്തിച്ചിട്ടുണ്ട്. പിതാവിന്റെ സഹോദരൻ അടിയന്തര വീസയിൽ ദോഹയിലേക്കു പുറപ്പെട്ടതായും ഡോ. ജോയൽ ഐസക് പറഞ്ഞു. കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക്ക് (58) 90കളുടെ ആരംഭത്തിലാണു പാലാരിവട്ടത്തേക്ക് താമസം മാറിയത്.
ഭർത്താവ് ഷോജി ഐസക്കിന് ഫാക്ടിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇരുവരും എറണാകുളത്തെത്തിത്. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ കുറച്ചു നാൾ അധ്യാപികയായിരുന്നു ഗീത. എൻജിനീയറിങ് ബിരുദധാരിയായ ഭർത്താവ് ഷോജിക്ക് 1995ൽ ദോഹയിൽ ജോലി ലഭിച്ചതോടെ ഇവർ അങ്ങോട്ടു താമസം മാറ്റി. മൂത്ത മകൻ ഡോ. ജോയൽ ഐസക്ക്, ഭാര്യ ഡോ. ഐശ്വര്യ ജോയൽ ഐസക്ക് എന്നിവർ കലൂരിലാണ് താമസം. ദോഹയിൽ ജോലി ചെയ്യുന്ന ഇളയമകൻ ഏബൽ ഐസക്കിനൊപ്പമാണു ദമ്പതികൾ വിനോദയാത്ര പോയത്.