ADVERTISEMENT

ദോഹ ∙ ആഘോഷത്തിന്റെ ഈദ് നാളുകൾക്കിടെ അപ്രതീക്ഷിതമായുണ്ടായ അപകടമരണങ്ങളുടെ ഞെട്ടലിൽ ഖത്തറിലെ പ്രവാസ ലോകം.ദോഹയിൽ നിന്ന് ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 5 മലയാളികൾ ഉൾപ്പെടെ 6 പേരാണ് മരിച്ചത്. മരണമടഞ്ഞ അഞ്ച് മലയാളികളും തങ്ങളുടെ പ്രിയപ്പെട്ടവരാണെന്നത് ദോഹയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി.

മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ, മകൾ ഒന്നര വയസ്സുകാരിയായ ടൈറ, തൃശൂർ ഗുരുവായൂർ സ്വദേശിനി ജസ്ന, മകൾ റൂഹി മെഹ്റൻ എന്നിവരാണ് മരണമടഞ്ഞത്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹോപ് ഖത്തർ സ്ഥാപനത്തിലെ സെപ്ഷൽ എജ്യൂക്കേഷൻ അധ്യാപികയാണ് മരിച്ച ഗീത ഷോജി ഐസക്. ഭർത്താവ് ഷോജിയേയും ഇളയ മകൻ ഏബൽ ഉമ്മൻ ഐസക്കിനേയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ ഉൾപ്പെടെ എല്ലാവരും  കെനിയയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഉല്ലാസയാത്രയ്ക്ക് ശേഷം ഇന്ന് ഖത്തറിലേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. കെനിയയിലെ പ്രശസ്ത വന്യജീവി സംരക്ഷണ കേന്ദ്രമായ മസായ് മാര  സന്ദർശിച്ച ശേഷം നെയ്റോബിയിലേക്കുള്ള മടക്കയാത്രയിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കെനിയയിലെ നെയ്റോബിയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യാൻഡറുവ പ്രവിശ്യയിൽ‍ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് ബസിന്റെ നിയന്ത്രണം വിട്ടതോടെ വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഖത്തറിലെ സ്വകാര്യ ട്രാവൽ ഏജൻസി മുഖേനയാണ് സംഘം വിനോദയാത്രയ്ക്ക് പോയത്.

∙കൈത്താങ്ങായി കെനിയയിലെ മലയാളി സംഘടനകൾ
ഇന്ത്യൻ സംഘത്തിനുണ്ടായ അപകടവിവരമറിഞ്ഞ് കെനിയയിലെ നക്കുറു, ന്യാഹുറുറു എന്നിവിടങ്ങളിലെ മലയാളി, തമിഴ്, കർണാടക അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ള മുഴുവൻ ഏഷ്യൻ കമ്യൂണിറ്റിയും രംഗത്തുണ്ടെന്ന്  ഖത്തറിലെ ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് എ.പി.മണികണ്ഠൻ പറഞ്ഞു. വിവരമറിഞ്ഞയുടൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ കെനിയയിലെ ഹൈകമ്മീഷണറുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 

മരിച്ചവരുടെയും പരുക്കേറ്റവരുടെയും നാട്ടിലും ഖത്തറിലുമുള്ള ബന്ധുക്കൾ കെനിയയിൽ എത്തിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ എംബസിയും കെനിയയിലെ മലയാളി പ്രവർത്തകരും ചേർന്ന് ഏകോപിപ്പിക്കുന്നുണ്ടെന്നും മണികണ്ഠൻ വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയതായും എ.പി.മണികണ്ഠൻ പറഞ്ഞു. പരുക്കേറ്റവരെ എയർ ആംബുലൻസ് മുഖേനയാണ് നെയ്റോബിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റിയത്. മരണമടഞ്ഞവർക്കുള്ള അടിയന്തര യാത്രാ രേഖകൾ തയാറാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളിലാണ് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറുടെ കാര്യാലയം.

English Summary:

Six people, including five Malayalis, died when a bus carrying a 28-person Indian group that had gone vacation trip to Kenya from Dohamet with an accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com