മലയാളം മറക്കാതെ സൗദി പൗരൻമാർ; നാവിലിപ്പോഴും മലയാളത്തിന്റെ നാട്ടുരുചി

Mail This Article
ജിദ്ദ ∙ മറക്കാൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും അവർ ഒരിക്കലും മലയാളത്തെ മറന്നില്ല. മലയാള നാട്ടിലെ വേരുകളിലേക്ക് പതിറ്റാണ്ടുകളുടെ ദൂരമുണ്ടായിട്ടും തങ്ങളുടെ വേരുകളിലെ ഭാഷയെ അവർ കൈവിട്ടില്ല. ജിദ്ദയിൽ മലയാളം പറയുന്ന സൗദികൾ അനുഭവം പങ്കുവച്ചത് വേറിട്ടതായി. സൗദി അറേബ്യയിലാണ് ജനിച്ചു വളർന്നതെങ്കിലും പൂർവീകരിൽനിന്ന് കേട്ടുപഠിച്ച മലയാളം ഇവർ ഇപ്പോഴും ഓർത്തുവയ്ക്കുകയാണ്.
ജിദ്ദയിലെ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) എന്ന സംഘടന “ഇന്ത്യന്‍ റോഡു ടു മക്ക” എന്ന ആശയത്തിൽ നടത്തിയ പരിപാടിയില്‍ “വീരോചിത മലൈബാരി ബര്‍ത്താനം” സെഷനിലാണ് മലയാളം പറയുന്ന സൗദികൾ എത്തിയത്. ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുറഹ് മാന്‍ അബ്ദുല്ല യൂസുഫ് എന്ന ഫദ്‌ല് മലൈബാരി, മൊസാകോ കമ്പനി മാനേജിങ് ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് സഈദ് മലൈബാരി, മക്കയിലെ മദ്രസത്തുല്‍ മലൈബാരിയ സൂപ്പര്‍വൈസര്‍ ഷെയ്ഖ്ആദില്‍ ഹംസ മലൈബാരി, സവോള ഫുഡ്‌സ് ജനറല്‍ മാനേജര്‍ എന്‍ജി. ആദില്‍ മുഹമ്മദലി വല്ലാഞ്ചിറ എന്നിവരാണ് മലയാളത്തില്‍ സംവദിച്ചത്.
പതിറ്റാണ്ടുകൾ മുനപുള്ള നാട്ടുഭാഷയിലാണ് ഇവർ അനുഭവം പങ്കുവച്ചത്. പൗരാണിക ജിദ്ദ നഗരത്തിലെ കുട്ടിക്കാലവും സാഹസിക ഹജ്, മദീനാ യാത്രകളും മലൈബാരി സൗദികൾ എന്നറിയിപ്പെടുന്ന ഇവർ സദസ്സുമായി പങ്കുവച്ചു. മലപ്പുറം ഹാജിയാര്‍പള്ളിയില്‍ ബ്രിട്ടിഷുകാരുമായി ഏറ്റുമുട്ടി മരിച്ച പ്രപിതാമഹന്‍ യൂസുഫിന്റെയും വാഗണ്‍ ട്രാജഡിയിൽ മരിച്ച പിതാമഹന്‍ മുഹ്‌യദ്ദീന്റെയും ഇന്ത്യന്‍ ഹാജിമാരെ സേവിക്കാന്‍ ജിദ്ദയിലെത്തി പ്രശസ്ത സൗദി ബാങ്കായ എന്‍സിബിയില്‍ ഉന്നത ഉദ്യോഗം വഹിച്ച പിതാവ് മലപ്പുറം മൈലപ്പുറം മങ്കരത്തൊടി അബ്ദുല്ല മുന്‍ഷിയുടെയും കഥ ഫദ്ല്‍ മലൈബാരി വിവരിച്ചു.
55 വര്‍ഷം മുൻപ് ആദ്യഹജ് ചെയ്തതും 1974 ല്‍ സ്വന്തം വണ്ടിയോടിച്ച് കുടുംബസമേതം ഹജ്ജിന് പോയതുമെല്ലാം ആലപ്പുഴ ആറാട്ടുപുഴയില്‍ വേരുകളുള്ള മുഹമ്മദ് സഈദ് മലൈബാരി ഓര്‍ത്തെടുത്തു. തന്റെ കീഴിലുള്ള മൊസാകോ കമ്പനിയിലെ ജീവനക്കാരില്‍ 90 ശതമാനവും മലയാളികളെന്നും അവരുടെ കൂടി സഹായത്തോടെയാണ് താൻ മലയാളം മറക്കാതെ കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര നൂറ്റാണ്ടുമുൻപ് ഇന്ത്യക്കാര്‍ സ്ഥാപിച്ച അറേബ്യയിലെ ആദ്യത്തെ റഗുലര്‍ സ്‌കൂളായ സൗലത്തിയ മദ്രസയുടെയും 100 വര്‍ഷം മുൻപ് മലൈബാരികള്‍ സ്ഥാപിച്ച മദ്രസത്തുല്‍ മലൈബാരിയയുടെയും ടോങ്ക് റുബാത്തിന്റെയും ചരിത്രത്തിലേക്ക് ഇവയുടെയെല്ലാം സൂപ്പര്‍വൈസറായിരുന്ന ആദില്‍ ബിന്‍ ഹംസ മലൈബാരി വെളിച്ചം വിതറി. ഭൗതികസൗകര്യങ്ങള്‍ പരിമിതമായിരുന്ന പഴയകാലത്ത് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യവും ഭക്ഷണവിതരണവുമടക്കം മക്കയിലെ മലൈബാരികള്‍ നടത്തിയ നിസ്തുല സേവനങ്ങള്‍, മലപ്പുറം പാണക്കാട് വേരുകളുള്ള ആദില്‍ മലൈബാരി വിവരിച്ചു.
പ്രശസ്ത സൗദി സമുദ്രശാസ്ത്രജ്ഞന്‍ ഡോ. ഫൈസല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ “ഇന്ത്യന്‍ റോഡു ടു മക്ക” വിഷയാവതരണം നടത്തി. ജിജിഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ കബീര്‍ കൊണ്ടോട്ടി, കെ. ശിഫാസ്, ശഹീന്‍ സുബൈര്‍, അബു കട്ടുപ്പാറ, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഹുസൈന്‍ കരിങ്കറ, റഹ്‌മത്ത് ആലുങ്ങല്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ ,അരുവി മോങ്ങം, നൗഷാദ് താഴത്തെവീട്ടില്‍, ഗഫൂര്‍ കൊണ്ടോട്ടി, ജെസി ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.