ലെനിനെ കാണാനായി തിരക്കിട്ട് റഷ്യക്കാർ; ഇനി അവസരം 2027 ൽ മാത്രം

Mail This Article
മോസ്കോ∙ സോവിയറ്റ് യൂണിയന്റെ സ്ഥാപകനും കമ്യൂണിസ്റ്റ് ആചാര്യനുമായ വ്ലാഡിമിർ ലെനിന്റെ മൃതശരീരം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിലേക്ക് റഷ്യക്കാർ തിരക്കിട്ട് ഒഴുകിയെത്തുകയാണ്. മോസ്കോ റെഡ് സ്ക്വയറിലുള്ള ഈ സ്മാരകം താമസിയാതെ താൽകാലികമായി അടയ്ക്കാനൊരുങ്ങുകയാണ്. ഇനി 2027ൽ ആയിരിക്കും സ്മാരകം വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുക.
കോട്ടും സ്യൂട്ടുമണിഞ്ഞ നിലയിലാണ് ലെനിന്റെ ശരീരം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വെടിയുണ്ടകളിലും സ്ഫോടനത്തിലും തകരാത്ത ഗ്ലാസ് കൊണ്ടു നിർമിച്ചിട്ടുള്ള ഒരു അറയിലാണു മൃതശരീരം. ഈ സ്മാരകത്തിൽ കാലപ്പഴക്കം കൊണ്ട് ചില തകരാറുകൾ ഉടലെടുത്തതിനാലാണു അറ്റകുറ്റപ്പണികൾ നടത്തുന്നത്.
എന്നാൽ ലെനിന്റെ ശരീരം അവിടെനിന്നു മാറ്റി അടക്കം ചെയ്യുമെന്ന അഭ്യൂഹവും ഇടയ്ക്കു ശക്തി പ്രാപിച്ചു. ഇതോടെയാണു ജനത്തിരക്ക് ഇവിടെ ഉടലെടുത്തത്. റഷ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി, ലെനിന്റെ ശരീരം മാറ്റുന്നതിന് എതിരാണ്. 1870ൽ ആണ് വ്ലാഡിമിർ ഇല്യിച്ച് ഉല്യാനോവ് എന്ന ലെനിൻ ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും സ്വാധീനശക്തിയുള്ളതുമായ നേതാക്കളിലൊരാളായിരുന്നു ലെനിൻ. ബോൾഷെവിക് വിപ്ലവത്തിലൂടെ റഷ്യയെ സോവിയറ്റ് യൂണിയനിലേക്കു നയിച്ചത് ലെനിനാണ്.
1922ൽ വെടിയുണ്ടയുടെ രൂപത്തിൽ വന്ന വധശ്രമം അതിജീവിച്ച ലെനിൻ പക്ഷേ ഇതുകാരണം രോഗഗ്രസ്തനായി. തുടരെത്തുടരെ സ്ട്രോക്കുകൾ വന്നത് അദ്ദേഹത്തെ തീർത്തും അവശനാക്കി. സോവിയറ്റ് ഭരണസിരാകേന്ദ്രമായ ക്രെംലിനിലേക്ക് അദ്ദേഹം 1923ൽ വന്നു. 1924ൽ ആണു ലെനിൻ അന്തരിച്ചത്. 53 വയസ്സായിരുന്നു അദ്ദേഹത്തിന്റെ മരിക്കുമ്പോഴത്തെ പ്രായം.
അദ്ദേഹത്തിന്റെ മരണത്തിനു 2 ദിവസത്തിനു ശേഷം ലെനിന്റെ ജന്മനാടായ ഗോർക്കിയിൽനിന്നു മോസ്കോയിലേക്കു ട്രെയിനിൽ എത്തിച്ചു. പിന്നീടാണ് ഇത് എംബാം ചെയ്ത് റെഡ് സ്ക്വയറിലെ സ്മാരകത്തിൽ സൂക്ഷിച്ചത്.