വിമാനയാത്രയ്ക്ക് യുവതി നൽകുന്നത് ആറ് സീറ്റുകളുടെ നിരക്ക്; ‘ഗിന്നസിലെ തലപ്പൊക്കം’ തടസ്സപ്പെടുത്തുന്ന സ്വപ്നയാത്ര

Mail This Article
കരാബൂക്ക് (തുർക്കി) ∙ വിമാനത്തിൽ സഞ്ചരിക്കാൻ ഒരാൾക്ക് ആറ് സീറ്റുകളുടെ നിരക്ക് നൽകേണ്ടി വന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?. എന്നാൽ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത. സ്ട്രെച്ചറിൽ കിടന്നാണ് റുമേയ്‌സ ഗെൽഗി വിമാനത്തിൽ യാത്ര ചെയ്തത്.
7 അടി 0.7 ഇഞ്ചാണ് റുമേയ്‌സയുടെ ഉയരം. 28-ാം പിറന്നാളിന് പിന്നാലെയാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്നതിന് റുമേയ്‌സയ്ക്ക് ആഗ്രഹം ഉദിച്ചത്. പക്ഷേ ‘ഉയരം കൂടിയത്’ ഗിന്നസ് ബുക്കിലേക്ക് പ്രവേശനം എളുപ്പമാക്കിയെങ്കിലും ജീവിതത്തിൽ കാറും വിമാനവും ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങളിൽ സുഗമമായി യാത്ര ചെയ്യുന്നതിന് സാധിക്കുന്നില്ല.
തുർക്കിയിലെ കരാബൂക്ക് പ്രവിശ്യയിലെ താമസക്കാരിയാണ് റുമേയ്‌സ. വീൽചെയറിന്റെയോ വാക്കറിന്റെയോ സഹായത്തോടെയാണ് സാധാരണ യാത്ര. വളർച്ച ദ്രുതഗതിയിലാക്കുന്ന വീവർ സിൻഡ്രോം വേട്ടയാടുന്ന റുമേയ്‌സയുടെ സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ് ടർക്കിഷ് എയർലൈൻസ്. വിമാനത്തിലെ ആറ് സീറ്റുകൾ അഴിച്ചുമാറ്റി പകരം പ്രത്യേകം നിർമിച്ച സ്ട്രെച്ചർ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണമാണ് എയർലൈൻസ് നടത്തിയത്.
ഫ്രീലാൻസ് വെബ് ഡെവലപ്പറായി ജോലി ചെയ്യുന്ന റുമേയ്‌സ ഇതിനകം തന്നെ സ്പെയിൻ, ഇറ്റലി, യുഎസ്, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. വിമാനയാത്രയിൽ ഇരിക്കാൻ സാധ്യമല്ലാത്തതിനാൽ മുഴുവൻ സമയവും കിടന്നാണ് യാത്ര . വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത് റിപ്പോർട്ട് ചെയ്യണം. അതിനു ശേഷം മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ സാധിക്കൂ.
ഇതുവരെ റുമേയ്‌സ ട്രെയിനിലോ ബസിലോ സഞ്ചരിച്ചിട്ടില്ല. യാത്രയിൽ ഗതാഗത സൗകര്യങ്ങൾ മാത്രമല്ല, ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നതിനും പലപ്പോഴും നിയന്ത്രണം നേരിടേണ്ടി വരുന്നുണ്ട്. ഉടൻ തന്നെ ജപ്പാനും കൊറിയയുമെല്ലാം സന്ദർശിക്കുന്നതിനാണ് ഈ യുവതി ആഗ്രഹിക്കുന്നത്.