കാത്തിരിക്കുന്നത് നരകതുല്യമായ അന്തരീക്ഷം; കാലാവസ്ഥയുടെ ഭീകരമുഖം കാണുന്നത് 2020നുശേഷം ജനിച്ചവർ

Mail This Article
പുതിയ തലമുറയ്ക്ക്, വിശേഷിച്ച് 2020 നു ശേഷം ജനിച്ച കുട്ടികൾക്ക് നിർമിത ബുദ്ധിയുടെ വളർച്ചയടക്കം ലോകം തുറന്നു വയ്ക്കുന്ന അനന്തസാധ്യതകളുണ്ട്. ഏതുകാര്യത്തിലും മുൻതലമുറക്കാരിൽ നിന്നും വ്യത്യസ്തമായ രീതിയിലാവും ഇവരുടെ വളർച്ചയുടെ ഓരോ ഘട്ടവും. എന്നാൽ സാങ്കേതികമായി എല്ലാം തികഞ്ഞ സാഹചര്യത്തിൽ വളരുമ്പോഴും ഭൂമിയിൽ ഇവരുടെ ജീവിതം സുഖകരമായിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ പഠനം. 2020 ന് ശേഷം ജനിച്ച കുട്ടികൾ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനം മൂലം താപ തരംഗം, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, വിളനാശം തുടങ്ങിയ തീവ്ര സാഹചര്യങ്ങൾ മനുഷ്യൻ എത്രത്തോളം നേരിടേണ്ടി വരുന്നുണ്ടെന്ന് വിശകലനം ചെയ്യുമ്പോഴാണ് 1960 ൽ ജനിച്ചവരെക്കാൾ അപകടകരമായ സാഹചര്യങ്ങൾ 2020നു ശേഷം ജനിച്ചവർ നേരിടേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞത്. പതിനായിരം വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന കാലാവസ്ഥാ - പ്രകൃതി സംഭവങ്ങൾ ഇവർ നേരിടാനുള്ള സാധ്യത രണ്ട് മുതൽ ഏഴ് മടങ്ങ് വരെയാണ്.

2100 എത്തുമ്പോഴേക്കും ആഗോളതാപനം 2.7 ഡിഗ്രി സെൽഷ്യസ് എത്തുമെന്ന നിഗമനങ്ങൾ ശരി വയ്ക്കുന്ന തരത്തിലാണ് കാലാവസ്ഥയുടെ പോക്കെങ്കിൽ തീർച്ചയായും ഗുരുതര സാഹചര്യങ്ങൾ പുതുതലമുറ നേരിടേണ്ടി വരുമെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ആഗോളതാപനം ഇനിയും ത്വരിതഗതിയിൽ ആയാൽ ഇന്നത്തെ അഞ്ചുവയസ്സുകാരിൽ 92 ശതമാനവും അവരുടെ ജീവിത കാലത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മാരകമായ ഉഷ്ണ തരംഗം, വെള്ളപ്പൊക്കം, വിള നാശം എന്നിവ നേരിടേണ്ടി വരും.
കാലാവസ്ഥ തകർന്നതിന്റെയും അതുമൂലം മനുഷ്യൻ നേരിടുന്ന ദുരിതങ്ങളുടെയും ഉദാഹരണങ്ങൾ ലോകത്തിന്റെ എല്ലാ കോണിലും ഇതിനോടകം തന്നെ കാണാം. ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഏകദേശ അനുമാനങ്ങളിലാണ് ഗവേഷകർ എത്തിനിൽക്കുന്നത്. എന്നാൽ ഭൂമിയുടെ സങ്കീർണ്ണമായ കാലാവസ്ഥാ വ്യവസ്ഥകളിൽ വരുന്ന മാറ്റങ്ങൾ ഭാവി തലമുറകൾക്ക് എത്രത്തോളം ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കും എന്നത് കൃത്യമായി നിർണയിക്കാൻ ഇപ്പോഴും സാധ്യമല്ല. ഭൂമിയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ജനസംഖ്യ ഡാറ്റ, ജനസംഖ്യ പ്രവചനങ്ങൾ, ആയുർദൈർഘ്യം എന്നിവ കാലാവസ്ഥ മാതൃകാ പ്രവചനങ്ങളുമായി സംയോജിപ്പിച്ചാണ് പഠനം നടത്തിയത്.

ആഗോളതാപന നിരക്കിൽ മാറ്റമില്ലെങ്കിൽ 2020 ൽ ജനിച്ച കുട്ടികളിൽ 52 ശതമാനവും വലിയതോതിൽ താപ എക്സ്പോഷർ നേരിടേണ്ടി വരും. 1960ൽ ജനിച്ചവരുടെ കണക്കെടുത്താൽ 19 ശതമാനത്തിന് മാത്രമാണ് ഇത് നേരിടേണ്ടി വരുന്നത്. കാട്ടുതീ, വരൾച്ച തുടങ്ങിയ പ്രകൃതിവിപത്തുകൾ നേരിടാനുള്ള സാധ്യതയും വർഷാവർഷം വർധിച്ചുവരും. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും ദുർബലരായവരെ, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഈ തിരിച്ചടികൾ ഏറ്റവും ശക്തമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടായേക്കാവുന്ന കൂട്ടക്കുടിയേറ്റങ്ങൾ വിഭവ യുദ്ധങ്ങൾ എന്നിവ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവകൂടി ചേരുമ്പോൾ വളർന്നുവരുന്ന തലമുറയെ കാത്തിരിക്കുന്നത് നരക തുല്യമായ കാലാവസ്ഥാ സാഹചര്യങ്ങളാകുമെന്നത് ആശങ്ക ഉണർത്തുന്നു. നേച്ചർ എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.