യുവാവിനെ വധിക്കാൻ ശ്രമം: ബിജെപി പ്രവർത്തകന് കഠിനതടവും പിഴയും

Mail This Article
ചാവക്കാട്∙ സിപിഎം പ്രവർത്തകനായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് 12 വർഷവും 9 മാസവും കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതി ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന മുതിരപ്പറമ്പത്ത് വീട്ടിൽ അഖിലിനെയാണ് (കുട്ടു–28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ച് ഉത്തരവിട്ടത്.
ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന കണ്ടാശ്ശേരി വീട്ടിൽ ശരത്ത്, സുഹൃത്ത് അർജുൻ എന്നിവരെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. 2018 മേയ് 20 ന് രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ മൂന്നാം പ്രതി വിഷ്ണു, ആറാം പ്രതി സനീഷ് (പക്രു) എന്നിവരെ കോടതി 7 വർഷം 11 മാസം കഠിനതടവിനും 45,000 രൂപ പിഴയടയ്ക്കാൻ ശിക്ഷ വിധിച്ച് മാർച്ച് 18 ന് ഉത്തരവിട്ടിരുന്നു.
ഒന്നാം പ്രതി അഖിൽ, നാലാംപ്രതി വിഷ്ണു, അഞ്ചാം പ്രതി ശ്രിഷിത് എന്നിവർ ശിക്ഷാ വിധിക്ക് ഹാജരായിരുന്നില്ല. രണ്ടാം പ്രതി പയ്യൂർ മാന്തോപ്പ് കൊട്ടിലിങ്ങൽ വളപ്പിൽ ആദർശ് വിചാരണ നേരിടാതെ ഒളിവിലാണ്. സിപിഎമ്മിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിൽ പരാതി നൽകിയതിലെ രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ആക്രമണത്തിനു ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടതായി പറഞ്ഞു. കുന്നംകുളം എസ്ഐ യു.കെ.ഷാജഹാൻ എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ വി.എസ്.സന്തോഷ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.