ADVERTISEMENT

നന്മണ്ട ∙ അധികമാരും കണ്ടിട്ടില്ലാത്ത നമ്മുടെ ജില്ലാ മത്സ്യം ഇവിടെയുണ്ട്. കോഴിക്കോടിന്റെ ജില്ലാ മത്സ്യമായി പ്രഖ്യാപിച്ച ശേഷം ആദ്യമായി പാതാള പൂന്താരകൻ (പാഞ്ചിയോ ബുജിയ) നന്മണ്ടയിൽ പ്രത്യക്ഷപ്പെട്ടു. കള്ളങ്ങാടിത്താഴത്ത് കണ്ണൻകണ്ടി ഷിജിന്റെ വീട്ടിലാണു കിണറ്റിൽ നിന്നു വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പിലൂടെ പുറത്തെത്തിയത്. 2 എണ്ണത്തെയാണ് വീട്ടുകാർക്ക് ലഭിച്ചത്. ഇതിൽ ഒന്ന് ചത്തു.

കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) അധികൃതരുടെ നിർദേശ പ്രകാരം ഇതിനെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഫോസിലെ ഗവേഷകർ എത്തി ഏറ്റെടുക്കും. നേരത്തെ കണ്ണൻകണ്ടി രാജേന്ദ്രന്റെ വീട്ടിൽ നിന്ന് ഇതേ മത്സ്യത്തെ ലഭിച്ചിരുന്നു.

കാഴ്ചശേഷി ഇല്ലാത്ത, വലുപ്പം കുറഞ്ഞ ഇവയെ അപൂർവമായി മാത്രമാണ് ആളുകൾക്ക് നേരിൽ കാണാനാകുക. താഴ്ചയുള്ള ഏറ്റവും ശുദ്ധമായ ജല സ്രോതസ്സുകളിൽ മാത്രമാണ് ഇവയുടെ അപൂർവ സാന്നിധ്യം. ചുവപ്പു നിറമാണ് മറ്റൊരു പ്രത്യേകത. പാതാള പൂന്താരകനെന്ന പേരുപോലെ വലുപ്പമില്ലാത്ത ഇത്തിരി കുഞ്ഞനെ 2019ൽ ചേരി‍ഞ്ചാലിലാണ് ആദ്യമായി കണ്ടെത്തിയത്. ഭൂഗർഭ ആരൽ മത്സ്യമായ പൂന്താരകൻ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഭൂമിക്കടിയിലെ ഉറവു ചാലുകളിലൂടെയാണ് ഇവയുടെ സ‍ഞ്ചാരം. അങ്ങനെയാണ് ഇവ കിണറുകളിൽ എത്തുന്നത്.

വംശനാശ ഭീഷണി നേരിടുന്ന പാതാള പൂന്താരകനെ കേരളത്തിൽ കണ്ടെത്തിയതായി അറിയിച്ച് 2 വർഷം മുൻപ് ഹോളിവുഡ് നടൻ ലിയനാഡോ ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരുന്നു. അതോടെയാണു പാതാള പൂന്താരകന് കൂടുതൽ ശ്രദ്ധ ലഭിച്ചത്.

11 ഇനം പാതാള മത്സ്യങ്ങളെയാണു ഇതുവരെ കേരളത്തിൽ കണ്ടെത്തിയത്. ഇവയെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞ എണ്ണത്തെ മാത്രമാണ് ഇതുവരെ ഗവേഷകർക്ക് ലഭിച്ചത്. പൈപ്പിലൂടെയും മറ്റും ഇവയെ കിട്ടുന്നവർ പാതാള മത്സ്യമാണെന്നു തിരിച്ചറിയാതെ ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ട്. ഇവയെ ലഭിക്കുന്നവർ കുഫോസ് അധികൃതരെ വിവരം അറിയിക്കണം. 9995926807.

English Summary:

Paathaala Poontarakan, a rare fish, was unexpectedly discovered in Nanmanda, Kozhikode district. This sighting is significant as the fish, also known as Panchiao Bugia, was recently declared the district's official fish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com