യന്ത്രത്തകരാർ: ബോട്ട് കായലിൽ ഒഴുകിനടന്നു

Mail This Article
കുമരകം ∙ മങ്കൊമ്പിൽ നിന്ന് വടുതല ഡോക്കിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബോട്ട് യന്ത്രത്തകരാർ മൂലം കായലിൽ ഒഴുകിനടന്നു. കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ ബോട്ട് നിയന്ത്രണം വിട്ട് ഏറെ ദൂരം ഒഴുകി. മണ്ണഞ്ചേരിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ബോട്ട് എത്തിയപ്പോഴാണു സംഭവം. ബോട്ടിലെ ജീവനക്കാർ മുഹമ്മ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് മുഹമ്മ ബോട്ട് സ്റ്റേഷനിൽ ബന്ധപ്പെടുകയും സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശത്തെത്തുടർന്ന് റെസ്ക്യൂ ബോട്ട് സ്ഥലത്ത് പോയി ബോട്ട് കെട്ടിവലിച്ചു കരയ്ക്ക് അടുപ്പിക്കുകയും ചെയ്തു.
സ്രാങ്ക് സന്തോഷ് കുമാർ, ഉടമ ജൈമോൻ, മത്തായി പുന്നമട എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. റെസ്ക്യൂ ജീവനക്കാരായ ബോട്ട് സ്രാങ്ക് സൂരജ്, ബോട്ട് ലാസ്കർ ഷജാസ് എന്നിവരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് മറ്റൊരു സ്വകാര്യ ബോട്ട് വന്നു കേടായ ബോട്ട് കെട്ടിവലിച്ച് വടുതല യാർഡിൽ എത്തിച്ചു.