കെകെ റോഡിൽ ബസ് യാത്രയിലാണോ? ആ ‘ശങ്ക’ ഉണ്ടായാൽ പെട്ടു!

Mail This Article
കാഞ്ഞിരപ്പള്ളി ∙ കോട്ടയത്തു നിന്നു മുണ്ടക്കയം വഴി ഹൈറേഞ്ചിലേക്കുള്ള ബസ് യാത്ര തുടങ്ങിയ ശേഷം പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ യാത്രികർ 65 കിലോമീറ്റർ ദൂരം താണ്ടണം. കാരണം കോട്ടയത്തു നിന്നു പുറപ്പെടുന്ന സ്വകാര്യ കെഎസ്ആർടിസി ബസുകൾ പിന്നീട് അൽപ നേരമെങ്കിലും നിർത്തിയിടുന്നത് പൊൻകുന്നം, കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡുകളിലാണ്.

എന്നാൽ ഇവിടെ രണ്ടിടത്തെയും കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തനരഹിതമാണ്. ദിവസേന നൂറുകണക്കിനു ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തി കടന്നു പോകുന്ന സ്റ്റാൻഡുകളിലാണ് ശുചിമുറി സൗകര്യമില്ലാത്തത്. ഇന്നലെ കട്ടപ്പനയിൽ നിന്നു കോട്ടയത്തേക്കു യാത്ര ചെയ്ത യാത്രികയ്ക്കു പൊൻകുന്നത്ത് ഇറങ്ങി അടുത്ത ബസിൽ യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടായി.
ദുരിതമീ യാത്ര
സ്ത്രീ യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മാർഗമില്ല. സ്റ്റാൻഡുകളുടെ സമീപത്തെ ഹോട്ടലുകളെയും ഒഴിഞ്ഞയിടങ്ങളെയുമാണ് ഇവർ ആശ്രയിക്കുന്നത്. സ്ത്രീകളാകട്ടെ സ്റ്റാൻഡിന് പരിസരത്തുള്ള വീടുകളിലെ ശുചിമുറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഹോട്ടലുകളും വീടുകളും തേടിപ്പോകാൻ സമയമില്ലാത്തതിനാൽ ദുരിതം അനുഭവിക്കണം.
എന്തിനാണീ കംഫർട്ട് സ്റ്റേഷൻ ?
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനെ കുറിച്ചാണ് യാത്രികരുടെ ചോദ്യം. ഇതു പൊളിച്ചു കളഞ്ഞാൽ ഇടുങ്ങിയ ബസ് സ്റ്റാൻഡിന് അത്രയും സ്ഥലവും കൂടി ലഭിക്കും. കാരണം മഴ പെയ്താൽ പിറ്റേന്നു കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടും. പിന്നീട് വല്ലപ്പോഴും തുറന്നു പ്രവർത്തിക്കും. ടൗണിൽ പേട്ടക്കവലയിലും കുരിശുങ്കൽ ജംക്‌ഷനിലും ശുചിമുറികൾ ഉണ്ടെങ്കിലും ഇവിടെ ബസുകൾ നിർത്തിയിടാറില്ല. യാത്രക്കാരെ കയറ്റിയിറക്കി പോവുകയാണ് ചെയ്യുന്നത്.
22010ൽ 25 വർഷത്തേക്ക് ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ടാങ്ക് നിറഞ്ഞ് മലിനജലം സ്റ്റാൻഡിലൂടെ ഒഴുകുന്നതാണ് അടച്ചിടാൻ കാരണം. മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും. ഇത്തവണ മഴ തുടങ്ങിയപ്പോഴെ കംഫർട്ട് സ്റ്റേഷൻ അടച്ചു.
പണി തീരാതെ
പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിട്ടു 2 മാസമാകുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു സ്റ്റാൻഡിലാകെ മാലിന്യം നിരന്നതോടെയാണ് പൂട്ടേണ്ടി വന്നത്.ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലുള്ളതാണ് ബസ് സ്റ്റാൻഡ്. 3 ആഴ്ചയ്ക്കുള്ളിൽ തകരാർ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പണികൾ പൂർത്തിയായിട്ടില്ല.
സർക്കാരിന്റെ വഴിയിടം പദ്ധതി നടപ്പാക്കിയപ്പോഴും പുതിയതു നിർമിക്കാതെ സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷൻ ലക്ഷങ്ങൾ മുടക്കി നവീകരിക്കുകയാണ് ചെയ്തത്. ടൗണിൽ മറ്റു പൊതു ശുചിമുറികളില്ല. സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ ഉപയോഗിക്കാൻ പഞ്ചായത്ത് സൗകര്യം ഏർപ്പെടുത്തിയെങ്കിലും സ്റ്റാൻഡിൽ നിന്നു ദേശീയപാതയിലിറങ്ങി വേണം സിവിൽ സ്റ്റേഷൻ വളപ്പിലെത്താൻ. ദീർഘദൂര യാത്രികർക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ്.