‘പിഎൽസി ഫാക്ടറി കെആർഎൽ ഏറ്റെടുത്ത് മിനി റബർ പാർക്ക് ആരംഭിക്കണം’

Mail This Article
കടുത്തുരുത്തി∙ മുൻ ഭരണസമിതിയുടെ അഴിമതിയും ധൂർത്തും മൂലം അടച്ചു പൂട്ടിയ കടുത്തുരുത്തി റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ പാലകരയിലുള്ള പിഎൽസി ഫാക്ടറിയും അതിനോടു ചേർന്നുള്ള 10 ഏക്കർ സ്ഥലവും വെള്ളൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കേരള റബർ ലിമിറ്റഡ് (കെആർഎൽ) ഏറ്റെടുത്ത് മിനി റബർ പാർക്ക് ആരംഭിക്കണമെന്ന് പിഎൽസി സമര സമിതി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒന്നര വർഷം മുൻപ് നടന്ന നവകേരള സദസ്സിൽ ഇതു സംബന്ധിച്ച് പിഎൽസി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിയുടെ നേതൃത്വത്തിൽ കർഷകർ പരാതി നൽകിയിരുന്നു. ഈ പരാതി ഫയൽ നിലവിൽ ഗവ. അണ്ടർ സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇതിൽ എത്രയും വേഗം തീർപ്പ് ഉണ്ടാക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
സഹകരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം അഴിമതി നടത്തിയ മുൻ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമര സമിതി സമ്മേളനത്തിൽ ചെയർമാൻ സന്തോഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തുവാലയിൽ, ജയിംസ് നീരാളക്കോട്ടിൽ, ശശി പൂർണിമ, പി.സി.സിറിയക്, തോമസ് കൊച്ചുപുര എന്നിവർ പ്രസംഗിച്ചു.