ആരും കാണാതെ ചിറ്റാംപാറ നിവാസികളുടെ ദുരിതയാത്ര; മാങ്കവല മുതൽ ചിറ്റാംപാറ വരെയുള്ള 4 കിലോമീറ്റർ റോഡ് തകർന്നു

Mail This Article
കുമളി∙ വർഷങ്ങൾ കാത്തിരുന്നിട്ടും ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ നിവാസികളുടെ റോഡ് എന്ന ആവശ്യം യാഥാർഥ്യമായില്ല. എല്ലാ വർഷവും മഴക്കാലത്തിന് തൊട്ടുമുൻപും ശേഷവും പ്രദേശവാസികൾ തന്നെ പണം മുടക്കി റോഡിലെ കുഴികൾ അടയ്ക്കണം. അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി അപേക്ഷകൾ നൽകിയെങ്കിലും ആരും ഇവരുടെ ദുരിതം കണ്ടതായി ഭാവിക്കുന്നില്ല. പഴയ അഞ്ചൽ റോഡിന്റെ ഭാഗമാണിത്. കുമളിയിൽനിന്ന് ഒട്ടകത്തലമേട്, മാങ്കവല വഴിയാണ് അഞ്ചൽ റോഡ് ഉണ്ടായിരുന്നത്.
ഏലം എസ്റ്റേറ്റ് മേഖലയായതിനാൽ നൂറുകണക്കിന് തൊഴിലാളികളും വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്. കുമളി ആറാം മൈൽ, ചക്കുപള്ളം, ഏഴാം മൈൽ, എട്ടാം മൈൽ, സുൽത്താൻകട തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കട്ടപ്പനയിലെത്താനുള്ള എളുപ്പവഴിയാണിത്. എന്നാൽ, ഈ റോഡിന്റെ മാങ്കവല മുതൽ ചിറ്റാംപാറ വരെയുള്ള 4 കിലോമീറ്ററോളം ഭാഗം തകർന്ന നിലയിലാണ്.
ജീപ്പുകൾക്കു പോലും പോകാൻ കഴിയാത്ത വിധത്തിൽ വലിയ കിടങ്ങുകൾ രൂപപ്പെട്ടതോടെ നാട്ടുകാർ സ്വന്തം ചെലവിൽ വലിയ കുഴികളിൽ മെറ്റലിട്ട് ജീപ്പുകൾ കടന്നുപോകുന്ന സ്‌ഥിതിയിലാക്കിയെങ്കിലും സുഗമമായ യാത്രയ്ക്ക് ഇതു സാധിക്കില്ല. പഞ്ചായത്ത് ഫണ്ട് അപര്യാപ്തമാണെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം.