ADVERTISEMENT

നെടുങ്കണ്ടം ∙ തൂവൽ തഴുകും പോലെ സഞ്ചാരികളുടെ മനസ്സിനെ മയക്കുന്ന തൂവൽ വെള്ളച്ചാട്ടം ഒളിപ്പിച്ചു വച്ചിരിക്കുന്നത് അപകടക്കെണികൾ. തൂവലരുവിയെന്നറിയപ്പെടുന്ന തൂവൽ വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 12 പേരാണു മരിച്ചത്. 2023 ഓഗസ്റ്റിൽ നെടുങ്കണ്ടം സ്വദേശികളായ രണ്ടു പേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അപകടങ്ങൾ തുടർക്കഥയായിട്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റു സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല.

ഇല്ല, നല്ലൊരു നടപ്പ് വഴി
മുകളിൽ നിന്ന് ആസ്വദിക്കാവുന്ന ജില്ലയിലെ ഏക വെള്ളച്ചാട്ടമാണ് തൂവൽ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയുടെ കീഴിൽ വെള്ളച്ചാട്ടത്തിനു മുകളിലുള്ള പാറകളെ കൂട്ടിയിണക്കി ചെറു പാലങ്ങൾ നിർമിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് പാലങ്ങളിൽ നിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. എന്നാൽ പാലത്തിന്റെ കൈവരികൾ തമ്മിൽ അകലം കൂടുതലാണ്. കൈവരികൾക്കിടയിലൂടെ കുട്ടികൾ താഴേക്ക് വീഴാനും സാധ്യതയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ട് ഒട്ടേറെ സഞ്ചാരികൾ ഇപ്പോൾ തൂവലിൽ എത്തുന്നുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിന്റെ സമീപത്തെത്താൻ സുരക്ഷിതമായ നടപ്പ് വഴി പോലും ഒരുക്കിയിട്ടില്ല. താരതമ്യേന ഒറ്റപ്പെട്ട സ്ഥലമായതിനാൽ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

അപകടത്തിന്റെ രണ്ട് വഴികൾ
വെള്ളച്ചാട്ടത്തിനു താഴെ പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് ഒട്ടേറെ സഞ്ചാരികൾ താഴെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴെയെത്താൻ പ്രധാനമായും രണ്ടു വഴികളാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാലം കടന്ന് കുത്തനെയുള്ള നടപ്പുവഴി ഇറങ്ങിയാൽ താഴെയെത്താം. എന്നാൽ സുരക്ഷിതമല്ലാത്ത വഴി ഏറെ അപകടം പിടിച്ചതാണ്. ഇവിടെ നിന്ന് അരുവി മുറിച്ചു കടന്ന് മറുവശത്തെത്തിയാണ് പലപ്പോഴും വെള്ളച്ചാട്ടത്തിന്റെ ഭംഗി സഞ്ചാരികൾ ആസ്വദിക്കുന്നത്.കുത്തൊഴുക്കും വഴുക്കലുമുള്ള അരുവി മുറിച്ചു കടക്കുന്നതിനിടയാണ് ഭൂരിഭാഗം അപകടങ്ങൾ സംഭവിക്കുന്നതും.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തൂടെയുള്ള വഴിയാണു രണ്ടാമത്തെ വഴി. ഇവിടെ നിന്നും പിന്നെയും മുന്നൂറ്‌ മീറ്ററോളം സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിന്റെ താഴെയത്താൻ. വഴുക്കലുള്ള വലിയ പാറകളും നീരൊഴുക്കും താണ്ടി വെള്ളച്ചാട്ടത്തിന് അരികിലെത്തുന്നത് അപകടകരമാണ്. ഇവിടെയുള്ള കയങ്ങളിൽ പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാൻ ഇറങ്ങിയവരും അപകടത്തിൽ മരിച്ചിട്ടുണ്ട്. പലപ്പോഴും തൂവലിലെ കയങ്ങളിൽ ജീവൻ നഷ്ടമായവരെ മുങ്ങിയെടുക്കുന്നതു പ്രദേശവാസികളാണ്. നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായ ദുരന്തങ്ങളും ഏറെ.

English Summary:

Thooval Waterfall, a stunning Kerala attraction, poses significant safety risks. Despite numerous accidents, inadequate safety measures endanger visitors, necessitating immediate action to improve safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com