ADVERTISEMENT

ചരിത്രത്തിന്റെ ഭാഗമായി മാറിയ 17 പെൺകുട്ടികൾ, അതിലൊരാൾ കേരളത്തിൽനിന്ന്...  പുണെ ഖഡക്‌വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതാ കെഡറ്റുകളിൽ ഏക മലയാളിയാണ് വയനാട്ടുകാരി ആൻ റോസ്. കഴിഞ്ഞ 30നു പാസിങ് ഔട്ട് പരേഡിലൂടെ മകൾ സൈന്യത്തിന്റെ ഭാഗമാകുന്നതിനു സാക്ഷ്യം വഹിക്കുമ്പോൾ പിതാവ് റിട്ട. കമാൻഡർ മാത്യു പി. മാത്യുവിനും അത് അഭിമാന നിമിഷം.

വഴിത്തിരിവായ കോടതിവിധി
നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ജീവിതമായിരുന്നു ആൻ റോസിനു മാതൃക. അങ്ങനെ കുട്ടിക്കാലത്തുതന്നെ സൈനിക കരിയർ സ്വപ്നലക്ഷ്യമായി. കൊച്ചി നേവി ചിൽ‍ഡ്രൻസ് സ്കൂളിലായിരുന്നു പഠനം. 12നു ശേഷം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക്കിനും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎ ഇക്കണോമിക്സിനും പ്രവേശനം ലഭിച്ചിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക വിധി വന്നത്- പെൺകുട്ടികൾക്കും എൻഡിഎ പരീക്ഷയെഴുതാം. എഴുത്തുപരീക്ഷയും എസ്എസ്ബി അഭിമുഖവുമെല്ലാം പ്രത്യേക പരിശീലനമില്ലാതെ എഴുതി. ഫലം വന്നപ്പോൾ ആൻ റോസും എൻഡിഎയിൽ ആദ്യ ബാച്ച് വനിതാ കെഡറ്റുകളിലൊരാൾ.

റോമിയോ സ്ക്വാഡ്രൻ
പരീക്ഷയെഴുതിയ മൂന്നു ലക്ഷത്തിലേറെ പെൺകുട്ടികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 19 പേരാണ് 2022 ഓഗസ്റ്റിൽ എൻഡിഎയിലെത്തിയത്. പിന്നീട് ഒരാൾ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നും മറ്റൊരാൾ വ്യക്തിപരമായ കാരണങ്ങളാലും പിൻമാറി. പുണെ നഗരത്തിൽനിന്നു 17 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തോടു ചേർന്ന് 7000 ഏക്കറിലാണ് എൻഡിഎ ക്യാംപസ്. മുന്നൂറിലേറെ ആൺകുട്ടികളുമുള്ള ബാച്ച്. ആദ്യഘട്ടത്തിൽ റോമിയോ സ്ക്വാഡ്രനിലാണ് പെൺകുട്ടികളെ ഉൾപ്പെടുത്തിയിരുന്നത്. രാവിലെ അഞ്ചിന് ആരംഭിക്കുന്ന ദിവസം. കഠിനമായ കായിക പരിശീലനം, ഡ്രിൽ, അക്കാദമിക് പഠനം, വൈകുന്നേരങ്ങളിൽ വീണ്ടും കായിക പരിശീലനം, രാത്രി രണ്ടു മണിക്കൂർ സ്റ്റഡി പീരിയഡ്, തുടർന്ന് അത്താഴത്തിനു ശേഷം 10.15നു മുറികളിലെ ലൈറ്റ് അണയ്ക്കും. ഓട്ടം, ഒബ്സ്റ്റക്കിൾ കോഴ്സുകൾ, ആയുധങ്ങളും മറ്റും കൈകാര്യം ചെയ്യാനുള്ള ടാക്റ്റിക്കൽ പരിശീലനം എന്നിവയിലൊന്നും ആൺപെൺ വേർതിരിവോ ഇളവുകളോ ഇല്ല.

മാറ്റത്തിന്റെ നാളുകൾ
ശാരീരികമായി മാത്രമല്ല, മാനസികമായും മാറ്റത്തിന്റെ ഘട്ടമായിരുന്നു എൻഡിഎയിലെ മൂന്നു വർഷം. പെൺകുട്ടികളുടെയെല്ലാം മുടി ആദ്യമാസം തന്നെ മുറിച്ചു. ആറാം ടേമിന്റെ അവസാനം 40 കിലോമീറ്റർ ജോഷ് ക്യാംപ് ഉൾപ്പെടെയുള്ള കഠിനമായ ചാലഞ്ചുകൾ. മാപ്പ് റീഡിങ്, ഓട്ടം എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ ദൗത്യം എൻഡിഎയിലെ 18 സ്ക്വാഡ്രനുകൾ തമ്മിലുള്ള മത്സരം കൂടിയാണ്. രാത്രി 9.30ന് ആരംഭിച്ച് പിറ്റേന്നു പകൽ 11.30നാണു ദൗത്യം തീരുന്നത്. എൻഡിഎയിൽ വരുന്നതിനു മുൻപു 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ മാത്രം പങ്കെടുത്തിട്ടുള്ളവരാണ് 40 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ചാലഞ്ചിന്റെ ഭാഗമാകുന്നത്.

ഇനി ഐഎംഎ
മകൾ സൈനിക ഓഫിസറാകുന്നത് കൊച്ചി ഇടപ്പള്ളി ഗവ. ടിടിഐ അധ്യാപികയായിരുന്ന അമ്മ ബീന സ്വപ്നം കണ്ടിരുന്നു. അർബുദബാധിതയായി ബീന മരിച്ചു 3 മാസത്തിനു ശേഷമാണ് ആൻ എൻഡിഎയിൽ ചേർന്നത്. കോഴിക്കോട് എൻസിസി കമാൻഡിങ് ഓഫിസറായിരുന്ന കമാൻഡർ മാത്യു പി. മാത്യു ഇക്കഴിഞ്ഞ ഏപ്രിൽ 30നാണു വിരമിച്ചത്. ഒരു മാസത്തിനു ശേഷം മകൾ കരസേനയുടെ ഭാഗമാകുന്നതിനു സാക്ഷ്യം വഹിക്കാൻ ഇദ്ദേഹവും ആനിന്റെ സഹോദരൻ ക്രിസ്റ്റോയും എത്തിയിരുന്നു. സൈനിക കുടുംബങ്ങളിൽ നിന്നുള്ള പലരും ആദ്യ വനിതാ ബാച്ചിലുണ്ടായിരുന്നെങ്കിലും നാവികസേനാ ഉദ്യോഗസ്ഥന്റെ മകൾ ആൻ മാത്രം. ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കാണ് (ഐഎംഎ) ആൻ ഇനി പോകുന്നത്. സേനയിൽ ചേരുന്നതിനു മുന്നോടിയായി അവിടെ ഒരു വർഷത്തെ പരിശീലനം അടുത്തമാസം തുടങ്ങുന്നു. 92 വർഷത്തെ ചരിത്രമുള്ള ഐഎംഎയിലെ ആദ്യ വനിതാ ബാച്ച്. ആൻ ഉൾപ്പെടെ എട്ടു വനിതാ കെഡറ്റുകൾ അവിടെ പുതിയൊരു അധ്യായത്തിനു തുടക്കമിടുന്നു.

English Summary:

Breaking Barriers: Meet Ann Rose, the First Malayali Woman to Graduate from the Prestigious National Defence Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com