കേരളത്തിന് പ്രവാസികളുടെ ‘ജാക്ക്പോട്ട്’; വിദേശ പണംവരവിൽ റെക്കോർഡ്, മുന്നിൽ ഗൾഫ്

Mail This Article
കൊച്ചി ∙ വിദേശത്തുനിന്ന് മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ആദ്യമായി വർഷം 2 ലക്ഷം കോടി രൂപ കടന്നു. വിവിധ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 3 ലക്ഷം കോടിയിലെത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഉപഭോഗത്തിനും ഉശിരു പകരുന്നതാണ് വിദേശ പണം വരവിലെ വർധന.
രൂപയുടെ മൂല്യം വർധിച്ചതാണു പ്രധാന കാരണമെങ്കിലും ഒട്ടേറെ മലയാളികൾ വിദേശത്തു പോയി കൂടുതൽ വരുമാനം നേടുന്നതും കാരണമാണ്. ഗൾഫ് തന്നെയാണ് വിദേശ പണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തെങ്കിലും യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള പണം വരവ് കാര്യമായി കൂടിയിട്ടുണ്ട്.
റിസർവ് ബാങ്ക് ബുള്ളറ്റിൻ അനുസരിച്ച് 2023–24ൽ കേരളത്തിന് ആകെ വിദേശ പണം വരവിന്റെ 19.7% ലഭിച്ചു. ഇന്ത്യയ്ക്ക് ആകെ ലഭിച്ച എൻആർഐ വരുമാനം 11.870 കോടി ഡോളറാണ്–10.14 ലക്ഷം കോടി രൂപ. കേരളത്തിന് 2339 കോടി ഡോളർ കിട്ടി– 2 ലക്ഷം കോടി രൂപ. മാസം ശരാശരി 16,665 കോടി. 2014ൽ ഒരു ലക്ഷം കോടിയും മാസം ശരാശരി 8333 കോടിയുമായിരുന്നു ഇത്.

വർഷങ്ങളായി കേരളത്തിന് ഇന്ത്യയിലേക്കുള്ള വിദേശ പണം വരവിന്റെ 20 ശതമാനത്തോളം ലഭിച്ചിരുന്നു. കോവിഡ് കാലത്ത് 2020–21ൽ അത് 10.2% ആയി കുറഞ്ഞു. മഹാരാഷ്ട്ര 35% നേടി. കോവിഡ് കഴിഞ്ഞ് മലയാളികളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് കൂടിയപ്പോൾ വീണ്ടും ആകെ എൻആർഐ പണം വരവ് കൂടി. മഹാരാഷ്ട്രയുടെ വിഹിതം കുറഞ്ഞ് 20.5% ആയി. തമിഴ്നാടിന് കേരളത്തിന്റെ പാതിയോളം മാത്രം–10.4%.
മഹാരാഷ്ട്രയും കേരളവും തമിഴ്നാടും ചേരുമ്പോൾ ആകെ വിദേശ പണം വരവിന്റെ പാതിയിലേറെ (50.6%) നേടുന്നു.എസ്എൽബിസി ഡേറ്റ പ്രകാരം 2025 മാർച്ചിൽ കേരളത്തിലെ ബാങ്കുകളിലെ വിദേശ മലയാളി നിക്ഷേപം 2,93,622 കോടിയാണ്. മാസം ശരാശരി 16665 കോടി വിദേശ പണം വരുന്ന സ്ഥിതിക്ക് ഇപ്പോൾ നിക്ഷേപം 3 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business