ചൊക്രമുടി ഇപ്പോൾ ശാന്തം, സുന്ദരം; മൂന്നാറിന്റെ പറുദീസയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Mail This Article
ഭൂമി കയ്യേറ്റത്തിന്റെയും അനധികൃത നിർമാണത്തിന്റെയും വിവാദങ്ങളൊഴിഞ്ഞ ചൊക്രമുടിയിൽ ഇപ്പോഴുള്ളത് മേഘങ്ങൾ മെത്തയൊരുക്കിയ കാഴ്ച. ഏതു സമയത്തും കോടമഞ്ഞിൽ മുങ്ങിനിവർന്ന് ആകാശത്തെ തൊടാൻ കഴിയുന്നതു പോലെയുള്ള ചൊക്രമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. ആനമുടി കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണിത്. തണുത്ത കാറ്റിനാെപ്പം കോടമഞ്ഞ് പെയ്തിറങ്ങുന്ന അനുഭവം പകരുന്ന ചൊക്രമുടി നീലക്കുറിഞ്ഞിയും കാട്ടുപൂവരശും ഉൾപ്പെടെയുള്ള ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ്.

ഹൈറേഞ്ചിലെ ഒട്ടുമിക്ക പട്ടണങ്ങളുടെയും ഡാമുകളുടെയും വിദൂര ദൃശ്യം ചൊക്രമുടിയുടെ മുകളിൽ നിന്നാൽ ആസ്വദിക്കാൻ കഴിയും. അതിരാവിലെയുള്ള സൂര്യോദയവും വൈകിട്ടത്തെ അസ്തമയ കാഴ്ചയുമാണ് ചൊക്രമുടിയുടെ പ്രധാന ആകർഷണം. സഞ്ചാരികൾക്കു ഭാഗ്യമുണ്ടെങ്കിൽ വരയാടും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യജീവികളെയും കാണാം. മലമുകളിൽ നിന്ന് ഉദ്ഭവിക്കുന്ന അരുവികൾ താഴ്‌വാരത്തെ കൃഷിയിടങ്ങളിൽ ചെന്നു ചേരുന്ന കാഴ്ച അതിമനോഹരമാണ്. ചൊക്രമുടിക്ക് സമീപത്തെ ഗോത്രവർഗത്തിന്റെ ആരാധനാലയമായ കല്ലമ്പലം ഐതിഹ്യപ്പെരുമ നിറഞ്ഞതാണ്. മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച ശിൽപികളാണ് ഇൗ ക്ഷേത്രവും നിർമിച്ചതെന്നാണ് ഐതിഹ്യം.

ചൊക്രമുടിയിൽ ട്രെക്കിങ് നടത്താൻ
വനം വകുപ്പ് മുൻകയ്യെടുത്ത് ചൊക്രമുടി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊക്രമുടി ട്രെക്കിങ്ങിന് സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ച് ദേവികുളം ലോക് ഹാർട്ട് വ്യൂ പോയിന്റിന് സമീപമുള്ള വനം വകുപ്പ് ഓഫിസിൽ എത്തിയാൽ ചൊക്രമുടി ട്രെക്കിങ്ങിനുള്ള പാസ് ലഭിക്കും. സ്വദേശികൾക്ക് 400 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് ടിക്കറ്റ് ചാർജ്. രാവിലെ 5.30നും 9നും ഉച്ചയ്ക്ക് 12നും വൈകിട്ട് 3നും ട്രെക്കിങ് നടത്തുന്നവർക്ക് ഗൈഡുമാരുടെ സേവനവും ലഭിക്കും.

ഗൈഡുമാരില്ലാതെയും ചൊക്രമുടിയിലേക്ക് ട്രെക്കിങ് നടത്താം. മഴ ശക്തമാകുമ്പോൾ മാത്രം ട്രെക്കിങ് അനുവദിക്കില്ല. ഫോൺ. 85476 01338.