ഡാവിഞ്ചിയുടെ പിൻതലമുറയിലെ 6പേരെകണ്ടെത്തിയെന്ന് ഗവേഷകർ, കണ്ടെത്തിയത് ഇങ്ങനെ

Mail This Article
വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവ്. ഡാവിഞ്ചിയുടെ അനന്തരതലമുറകളിൽ പെട്ടവരെ കണ്ടെത്താനായുള്ള അന്വേഷണങ്ങൾ ദീർഘനാളായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ശ്രമത്തിൽ ശ്രദ്ധേയമായ ഒരു കാൽവയ്പുണ്ടായെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. ഡാവിഞ്ചിയുടെ പരമ്പരയിൽപെട്ട 6 പുരുഷൻമാരെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ വൈ ക്രോമസോം ഡാവിഞ്ചിയുടെ കുടുംബത്തിന്റേതുമായി സാമ്യം പുലർത്തുന്നു. അലസാൻഡ്രോ വെസോസി, ആഗ്നസ് സബാറ്റോ എന്നീ ശാസ്ത്രജ്ഞരാണു ഗവേഷണത്തിനു പിന്നിൽ. ജീനിയ ഡാവിഞ്ചി എന്ന പുസ്തകത്തിൽ ഇവർ ഗവേഷണവിവരങ്ങൾ പ്രസിദ്ധീകരിച്ചു.
ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി
മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ വിശ്വപ്രസിദ്ധ പെയ്ന്റിങ്ങുകളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് മനുഷ്യരാശി യാഥാർഥ്യമാക്കിയ ബൈസിക്കിൾ, ഹെലിക്കോപ്റ്ററുകൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയക്കുറിച്ചുമെല്ലാമുള്ള ആദിമകാല സ്‌കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങിയ ഡാവിഞ്ചി നവോത്ഥാനശിൽപികളിലും പ്രമുഖനായിരുന്നു.

ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് തന്നെ ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഇടയ്ക്ക് ഗവേഷണമുണ്ടായിരുന്നു. ഒരു കുടത്തിൽ നിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള ഗവേഷണത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച സ്‌കെച്ചുകളാണ് ഗവേഷണത്തിന് ആധാരം. കോഡക്‌സ് അരുൻ്‌ഡ്രേൽ എന്ന ഡാവിഞ്ചിയുടെ കയ്യെഴുത്തു പുസ്തകത്തിലാണ് സ്‌കെച്ചുകൾ.
ചലനങ്ങൾ അടയാളപ്പെടുത്തി
ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മണൽത്തരികൾ താഴേക്കു വീഴുന്നതിന്റെ ചലനങ്ങൾ ഡാവിഞ്ചി അടയാളപ്പെടുത്തി വയ്ക്കുകയും ഇതിനു പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് അദ്ഭുതപ്പെടുകയും ചെയ്‌തെന്ന് ഗവേഷണം നടത്തിയ വിദഗ്ധർ പറയുന്നു. എന്നാൽ ഇതെക്കുറിച്ച് ഒരു ഫോർമുല രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ഒടുവിൽ ഡാവിഞ്ചി ആ ശ്രമം ഉപേക്ഷിച്ചെന്ന് വിദഗ്ധർ പറയുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്‌കൻ പട്ടണിത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറ്റി. 1519 മേയ് രണ്ടിന്, തന്റെ 67ാം വയസ്സിൽ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം, ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്വരയിലുള്ള െസയിന്റ് ഫ്‌ലോറന്റീൻ ചാപ്പലിലെ സെമിത്തേരിയിൽ അടക്കിയെന്നാണു കരുതപ്പെടുന്നത്.