തയ്വാനിൽ തങ്കത്തിളക്കം, ഇന്ത്യയ്ക്ക് 12 സ്വർണം, ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കറിന് സ്വർണം

Mail This Article
തായ്പേയ് സിറ്റി∙ തയ്‌വാൻ ഓപ്പൺ അത്‌ലറ്റിക്സിൽ ഇന്ത്യൻ തേരോട്ടം. 6 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവുമടക്കം 10 മെഡലാണ് ചാംപ്യൻഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ നേട്ടം 12 സ്വർണമടക്കം 16 മെഡലായി. ആദ്യ ദിനം ഇന്ത്യ 6 സ്വർണം നേടിയിരുന്നു. രോഹിത് യാദവ് (പുരുഷ ജാവലിൻ ത്രോ), വിദ്യ രാംരാജ് (വനിതാ 400 മീറ്റർ ഹർഡിൽസ്), പൂജ (വനിതാ 800 മീറ്റർ), ക്രിഷൻ കുമാർ (പുരുഷ 800 മീറ്റർ), അന്നു റാണി (വനിതാ ജാവലിൻത്രോ) എന്നിവരാണ് ഇന്നലെ സ്വർണം നേടിയത്. 4x400 മീറ്റർ പുരുഷ റിലേയിലായിരുന്നു മറ്റൊരു സ്വർണം. പൂജ ആദ്യ ദിനം 1500 മീറ്ററിലും സ്വർണം നേടിയിരുന്നു.പുരുഷ 400 മീറ്റർ ഹർഡിൽസിൽ യശസ് പലാക്ഷ, വനിതാ 800 മീറ്റർ ട്വിങ്കിൾ ചൗധരി, വനിതാ ലോങ്ജംപിൽ ശൈലി സിങ് എന്നിവർ ഇന്നലെ വെള്ളി നേടിയപ്പോൾ മലയാളി ലോങ്ജംപ് താരം ആൻസി സോജൻ വെങ്കലം നേടി.
ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം മലയാളി താരം അബ്ദുല്ല അബൂബക്കർ (പുരുഷ ട്രിപ്പിൾ ജംപ്), ജ്യോതി യാരാജി (വനിതാ 100 മീറ്റർ ഹർഡിൽസ്), തേജസ് ഷിർസെ (പുരുഷ 100 മീറ്റർ ഹർഡിൽസ്), 4x400 മീറ്റർ വനിതാ റിലേ ടീം, 4x100 മീറ്റർ പുരുഷ റിലേ ടീം എന്നിവർ സ്വർണം നേടിയിരുന്നു.