ADVERTISEMENT

സ്റ്റുട്ട്ഗർട്∙ യൂറോപ്യൻ ഗോൾഡൻ ബൂട്ടിന്റെ തിളക്കമുള്ള കിലിയൻ എംബപെ, ചാംപ്യൻസ് ലീഗ് നേട്ടത്തിന്റെ പകിട്ടുമായി വരുന്ന ഉസ്മാൻ ഡെംബലെയും ഡിസിറെ ഡുവെയും; കണക്കിലും കളിയിലും കരുത്തോടെയെത്തിയ ഫ്രാൻസിനെ ‘മലർത്തിയടിക്കാൻ’ ഒരു പതിനേഴു വയസ്സുകാരനെയായിരുന്നു സ്പെയിൻ കരുതിവച്ചത്; ലമീൻ യമാൽ! കളിച്ചും കളിപ്പിച്ചും കളംപിടിച്ച യമാലിനു മുന്ന‍ിൽ എംബപെ പട പൊരുതിവീണപ്പോൾ യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ സ്പെയിനിന് 5–4ന്റെ ആവേശ ജയം. രണ്ടു തവണ ലക്ഷ്യം കാണുകയും സ്പെയിനിന്റെ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത യമാലാണ് മത്സരത്തിലെ താരം.

നിക്കോ വില്യംസ് (22–ാം മിനിറ്റ്), മിഖേൽ മെറിനോ (25), ലമീൻ യമാൽ (54, 67) പെദ്രി (55) എന്നിവർ സ്പെയിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ കിലിയൻ എംബപെ (59), റയാൻ ഷാകി (79), റൻഡാൽ കോളോ മുവാനി (90+3) എന്നിവർ ഫ്രാൻസിനായി ഗോൾ മടക്കി. സ്പാനിഷ് താരം ഡാനി വിവിയാൻ (84) സെൽഫ് ഗോൾ വഴങ്ങി. തുടർച്ചയായ മൂന്നാം തവണയാണ് സ്പെയിൻ നേഷൻസ് ലീഗിന്റെ ഫൈനലിൽ കടക്കുന്നത്. നാളെ അർധരാത്രി നടക്കുന്ന ഫൈനലിൽ പോർച്ചുഗലാണ് സ്പാനിഷ് ടീമിന്റെ എതിരാളികൾ. നാളെ വൈകിട്ടു നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തിൽ ജർമനിയും ഫ്രാൻസും ഏറ്റുമുട്ടും.

അടി, തിരിച്ചടി

സ്പാനിഷ് ആക്രമണങ്ങളുടെ മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്ന ഫ്രഞ്ച് പടയെയാണ് സെമിഫൈനൽ ആദ്യ പകുതിയി‍ൽ കണ്ടത്. മത്സരത്തിന്റെ 22–ാം മിനിറ്റിൽ തന്നെ നിക്കോ വില്യംസിലൂടെ സ്പെയിൻ മുന്നിലെത്തി. വലതു വിങ്ങിലൂടെ യമാൽ നടത്തിയ കുതിപ്പായിരുന്നു ഗോളിൽ കലാശിച്ചത്. ആദ്യ ഗോളിന്റെ ഷോക്കിൽ നിന്നു ഫ്രാൻസ് മുക്തരാകും മുൻപ് 3 മിനിറ്റിനുള്ളിൽ മെറിനോയിലൂടെ സ്പെയിനിന്റെ രണ്ടാം ഗോൾ. 42–ാം മിനിറ്റിൽ സ്പെയിൻ മൂന്നാം തവണയും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇതോടെ 2–0ന് സ്പാനിഷ് ടീം ആദ്യ പകുതി അവസാനിപ്പിച്ചു. എംബപെയുടെയും ഡെംബലെയുടെയും ഒറ്റയാൾ പോരാട്ടങ്ങൾ മാത്രമായിരുന്നു ആദ്യ പകുതിയിൽ ഫ്രാൻസിന് ആശ്വസിക്കാൻ ഉണ്ടായിരുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണുകിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച യമാൽ സ്പെയിനെ 3–0ന് മുന്നിലെത്തിച്ചു.

മിനിറ്റുകൾക്കുള്ളിൽ പെദ്രിയുടെ സർജിക്കൽ സ്ട്രൈക്കിലൂടെ സ്പെയിനിന്റെ നാലാം ഗോൾ. ഇതോടെ ഫ്രാൻസിന്റെ കഥ കഴിഞ്ഞെന്നു തോന്നിച്ചെങ്കിലും 59–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച എംബപെ ഫ്രഞ്ച് ആരാധകർക്ക് പ്രതീക്ഷ നൽകി. ഫ്രാൻസ് പതിയെ മത്സരത്തിലേക്കു തിരിച്ചുവരികയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് യമാലിലൂടെ സ്പെയിൻ അഞ്ചാം തവണയും ലക്ഷ്യം കണ്ടത്. ദയനീയ തോൽവിയുമായി മടങ്ങേണ്ടി വരുമെന്നു കരുതിയ ഫ്രാൻസിന് ഊർജം പകർന്നുകൊണ്ട് റയാൻ ഷാകിയുടെ സൂപ്പർ ഗോൾ പിറന്നത് 79–ാം മിനിറ്റിൽ. സ്പെയിൻ–5, ഫ്രാൻസ്– 2. വൈകിയെങ്കിലും തിരിച്ചടി തുടരാൻ ഉറപ്പിച്ച ഫ്രാൻസിന് ‘കാൽ സഹായമായി’ സ്പാനിഷ് ഡിഫൻഡർ വിവിയാന്റെ സെൽഫ് ഗോൾ. മത്സരം ഇൻജറി ടൈമിലേക്കു കടന്നതോടെ മുവാനിയുടെ വക ഫ്രാൻസിന്റെ നാലാം ഗോൾ. ഇതോടെ അവസാന നിമിഷത്തെ അദ്ഭുതത്തിലൂടെ സമനില നേടാമെന്ന് ഫ്രഞ്ച് ആരാധകർ പ്രതീക്ഷിച്ചെങ്കിലും സ്പെയിനിന്റെ ഉറച്ച പ്രതിരോധം മറികടക്കാൻ ഫ്രാൻസിനു സാധിച്ചില്ല. 1969നു ശേഷം ആദ്യമായാണ് ഫ്രാൻസ് ഒരു മത്സരത്തിൽ 5 ഗോൾ വഴങ്ങുന്നത്.

ക്രിസ്റ്റ്യാനോ vs യമാൽ: പോർച്ചുഗൽ–സ്പെയിൻ ഫൈനൽ നാളെ രാത്രി 12.30ന്

മ്യൂണിക്∙ ഒരുവശത്ത് പ്രായം തളർത്താത്ത പോർവീര്യവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, മറുവശത്ത് ലോക ഫുട്ബോളിലെ യങ് സൂപ്പർ സ്റ്റാർ ലമീൻ യമാൽ; യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ നാളെ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് ‘തലമുറകളുടെ’ പോരാട്ടത്തിനു കൂടിയാണ്. 2019ലെ പ്രഥമ നേഷൻസ് ലീഗ് ചാംപ്യൻഷിപ്പിൽ കിരീടമുയർത്തിയ ശേഷം രണ്ടാമതൊരു ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഉറപ്പിച്ചാണ് ക്രിസ്റ്റ്യാനോയും പോർച്ചുഗലും ഫൈനലിന് ഇറങ്ങുക. മറുവശത്ത് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം കിരീടമാണ് സ്പാനിഷ് ടീമിന്റെ ലക്ഷ്യം. സെമിയിൽ ജർമനിയെ 2–1ന് മറികടന്നാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. ഫ്രാൻസിനെ 5–4ന് തകർത്തായിരുന്നു സ്പെയിനിന്റെ ഫൈനൽ പ്രവേശം. മത്സരം നാളെ രാത്രി 12.30ന് മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

English Summary:

Yamal's Magic: Spain Marches to Nations League Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com