ഓസ്ട്രേലിയൻ താരങ്ങൾ ‘ലോർഡ്സിൽ’ കയറരുത്, അനുമതി നിഷേധിച്ചു; ഇന്ത്യ പരിശീലിക്കുന്നതിൽ ‘നോ പ്രോബ്ലം’

Mail This Article
ലണ്ടന്‍∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഫൈനൽ നടക്കുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ പരിശീലിക്കാൻ അനുമതിയില്ല. ശനിയാഴ്ച സ്റ്റേഡിയത്തിൽ പരിശീലനത്തിനു വേണ്ടി ഓസ്ട്രേലിയ അഭ്യർഥിച്ചുനോക്കിയെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂൺ 11 മുതലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ പോരാട്ടം നടക്കുന്നത്.
എന്തുകൊണ്ടാണ് ഓസ്ട്രേലിയൻ ടീമിനെ ലോർഡ്സ് അധികൃതർ തടഞ്ഞതെന്നു വ്യക്തമല്ല. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇതേ ഗ്രൗണ്ടിലാണ് പരിശീലിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തിന് യാതൊരു നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുമില്ല. ഇന്ത്യൻ ടീമിനു വേണ്ടിയാണ് ഓസ്ട്രേലിയൻ താരങ്ങളെ ഗ്രൗണ്ടിൽ കയറ്റാതിരിക്കുന്നതെന്ന് ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നു മണിക്കൂറോളം യാത്ര ചെയ്താണ് മറ്റൊരു പരിശീലന ഗ്രൗണ്ടിൽ ഓസ്ട്രേലിയൻ താരങ്ങൾ പരിശീലിച്ചത്.
എന്നാൽ ഞായറാഴ്ച ഓസ്ട്രേലിയയ്ക്കും ലോർഡ്സിലെ പരിശീലന ഗ്രൗണ്ട് തന്നെ ലഭിച്ചു. ജൂൺ 20നാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാകുന്നത്. ആഴ്ചകൾക്കു മുൻപേ ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടരുകയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരമാണ് ലോർഡ്സ് സ്റ്റേഡിയത്തിൽ കളിക്കേണ്ടത്. ജൂലൈ 10നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.