അമ്മയുടെ അരികെ...; അന്ത്യയാത്രയ്ക്കൊരുങ്ങി മാതൃവത്സലനായ ഫ്രാൻസിസ് മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ അമ്മയുടെ അരികെ ഉറങ്ങുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ശാന്തം; ഏറെ പ്രിയപ്പെട്ട പരിശുദ്ധ മാതാവിന്റെ പേരിലുള്ള സാന്താ മാർത്ത ചാപ്പലിൽ, തൊട്ടിലിനെ ഓർമിപ്പിക്കുന്ന, ചുവന്ന വിരിയിട്ട പേടകത്തിൽ ഉറങ്ങിക്കിടക്കുകയാണു ഫ്രാൻസിസ് പാപ്പ. പ്രാർഥനയിലേക്ക് ഉയർന്നിരുന്ന ഇരുകരങ്ങളും നെഞ്ചിനുതാഴെ വിശ്രമിക്കുന്നു. വിരലുകൾക്കിടയിൽ, പാതിചൊല്ലി നിർത്തിയതുപോലൊരു ജപമാല.
ചുവന്ന തുണികൊണ്ടു മൂടിയ ലളിതമായ പേടകത്തിലാണു ഫ്രാൻസിസ് പാപ്പായെ ചാപ്പലിൽ കിടത്തിയത്. തലയിലെ പേപ്പൽ തൊപ്പിയും കൈവിരലിലെ പേപ്പൽ മോതിരവും ഇരുവശത്തും കാവൽ നിൽക്കുന്ന 2 സ്വിസ് ഗാർഡുകളുമൊഴിച്ചാൽ സാധാരണ വിശ്വാസിയുടെ അന്ത്യനിദ്രപോലെ ലളിതം.
മരണപത്രത്തിൽ മാർപാപ്പ കുറിച്ചതുപോലെ, ഉയർന്നപീഠത്തിനു പകരം വെറും ഒരടി ഉയരമുള്ളൊരു കൊച്ചുപീഠം, സൈപ്രസ്, പുളി, ഓക്ക് മരങ്ങൾകൊണ്ടുള്ള 3 അറകളുള്ള പെട്ടിക്കു പകരം ഒറ്റമരത്തിന്റെ പലകയിൽ നിർമിച്ച പേടകം...സാന്താ മാർത്താ ചാപ്പലിന്റെ മേൽക്കൂരയിലെ ചില്ലുപാളികളിലൂടെ വെളിച്ചമായെത്തി സ്വർഗം ഉറ്റുനോക്കുന്നു.
കർദിനാൾമാരും കന്യാസ്ത്രീകളും അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിക്കുന്നു. പ്രാർഥനകൾ ഉരുവിടുന്നു. പുറത്ത് ദുഃഖാർത്തരായ ആയിരങ്ങൾ ഒഴുകിയെത്തുന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്റരെല്ല ഇന്നലെ സാന്താ മാർത്ത വസതിയിലെ ചാപ്പലിലെത്തി മാർപാപ്പയ്ക്ക് അന്ത്യോപചാരമർപ്പിച്ചു.
12 വർഷം താമസിച്ച സാന്താ മാർത്ത വസതിയിലെ ചാപ്പൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതുപോലെ തന്നെയാണു റോമിലെ സെന്റ് മേരി മേജർ ബസിലിക്കയും. കാരണം ഒന്നുതന്നെ, പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും സ്നേഹവും. മാർപാപ്പമാരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടക്കംചെയ്യുന്ന പതിവിനു വിപരീതമായി സെന്റ് മേരി മേജർ ബസിലിക്കയിൽ തന്നെ അടക്കം ചെയ്താൽ മതിയെന്നു നേരത്തേ പറഞ്ഞുവച്ചിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്നു സാന്താ മാർത്ത ചാപ്പലിൽ ആരംഭിക്കുന്ന അന്ത്യയാത്ര സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുദർശനവും പ്രാർഥനകളും കടന്ന് മേരി മേജർ ബസിലിക്കയിലെ മാതാവിന്റെ അരികിൽ തിരികെയെത്തും.
വിദേശയാത്രകൾക്കു മുൻപും ശേഷവും ഫ്രാൻസിസ് മാർപാപ്പ ഓടിയെത്തിയിരുന്നത് മേരി മേജർ ബസിലിക്കയിലെ മാതാവിന്റെ അരികിലേക്കായിരുന്നു. അടുത്തിടെ അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിൽ മരണത്തെ മുഖാമുഖം കണ്ടശേഷം തിരികെയെത്തിയപ്പോഴും ഇവിടെയെത്തി, അമ്മയ്ക്കുമുന്നിൽ ഏറെ നേരം മൗനമായിരുന്നു. യാത്രകളിൽ കൈവിടാത്ത ശീലം അന്ത്യയാത്രയിലും. മടക്കം അമ്മയുടെ അരികിലേക്ക്. ഇനി അവിടെ നിത്യമൗനം.