മധുവിധുവിലും‘സുകുമാരക്കുറുപ്പ് മോഡൽ’; കാമുകനൊപ്പം ജീവിക്കാൻ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാൻ പദ്ധതിയിട്ട് സോനം

Mail This Article
ഷില്ലോങ് ∙ മധുവിധുവിനിടെ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീർക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തൽ. ഈ ശ്രമം വിജയിച്ചില്ല. താൻ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകൻ രാജ് ഖുഷ്‌വാഹയുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. കാമുകനുമായുള്ള ബന്ധത്തെ എതിർത്ത വീട്ടുകാർ രാജായുമായുള്ള വിവാഹം നടത്തി. ഇതോടെയാണ് കാമുകനും സോനവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തിൽ സോനവും കാമുകൻ രാജും സുഹൃത്തുക്കളും പിടിയിലായി.
ഇൻഡോർ സ്വദേശി രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടക്കുന്ന മേയ് 11ന് മുൻപേ രാജാ രഘുവംശിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. രാജ് ഖുഷ്‌വാഹയും ഒരു ബന്ധുവും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഢാലോചനയിൽ സോനം ഒപ്പം നിന്നു. കൃത്യം നടത്താൻ രാജ് സുഹൃത്തുക്കളായ വിശാൽ, ആകാശ്, ആനന്ദ് എന്നിവരെയാണ് ഒപ്പംകൂട്ടിയത്. ഇവർക്ക് 50,000 രൂപ കൈമാറിയിരുന്നു.
ദമ്പതികൾ മധുവിധുവിനായി മേയ് 20നാണു മേഘാലയയിൽ എത്തിയത്. സോനം മൊബൈലിൽ ലൈവ് ലൊക്കേഷൻ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയയിൽ എത്തി. ഗുവാഹത്തിയിൽനിന്ന് കൊലയാളികൾ മഴു വാങ്ങി. പിന്നീട് ഷില്ലോങ്ങിൽ ദമ്പതികൾ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭർത്താവിനെ കുന്നിനു മുകളിലേക്കു കൊണ്ടുപോയി. കൊലയാളികൾ ഇവർക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോൾ താൻ നടന്നു ക്ഷീണിച്ചതായി സോനം ഭർത്താവിനോട് പറഞ്ഞു. സോനം നടത്തം പതുക്കെയാക്കി. ഭർത്താവ് മുന്നിൽ നടന്നപ്പോൾ കൊലയാളികളോട് കൊല്ലാൻ നിർദേശിക്കുകയായിരുന്നു.
കാമുകൻ രാജ് ഖുഷ്‌വാഹ കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയിൽ പോകാതെ ഇൻഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകശേഷം മേഘാലയയിൽനിന്ന് ഒളിച്ചു കടന്ന സോനത്തെ 1200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഗാസിപുരിൽനിന്നാണു കണ്ടെത്തുന്നത്. ഗുണ്ടാസംഘം തന്നെയും ഭർത്താവിനെയും തട്ടിക്കൊണ്ടു പോയെന്നും താൻ രക്ഷപ്പെട്ട് ഗാസിപുരിൽ എത്തിയെന്നുമാണ് സോനം പറഞ്ഞ കഥ. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഷില്ലോങ്ങിലെ ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണു കേസിൽ വഴിത്തിരിവായത്. വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.