ADVERTISEMENT

ടെഹ്റാൻ∙ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷൻ റൈസിങ് ലയണിൽ കൊല്ലപ്പെട്ടവരിൽ ബാഗേരിയും സലാമിയും ഉൾപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

‘‘നടാൻസിലുള്ള ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടിരിക്കാം. ടെഹ്റാനിൽ നടത്തിയ ആദ്യ ആക്രമണത്തിൽ തന്നെ ഇറാനിയൻ ചീഫ് ഓഫ് സ്റ്റാഫും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.’’– ഇസ്രയേലി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ബാഗേരിയും സലാമിയും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമദ് ബാഗേരി. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. 1980ലാണ് ബാഗേരി സൈന്യത്തിൽ ചേരുന്നത്. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2022–23ല്‍ ഇറാനിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബാഗേരിക്ക് യുഎസ്, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ ഉപരോധം ഏർപ്പെടുത്തിയിരുന്നു. മുഹമ്മദ് ബാഗേരിയുടെ മൂത്ത സഹോദരനും ഐആർജിസി കമാൻഡറുമായ ഹസ്സൻ ബാഗേരി ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഐആർജിസി കമാൻഡർ-ഇൻ-ചീഫ് ആയ സലാമി 1960-ൽ ഗോൾപയേഗനിലാണ് ജനിച്ചത്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സലാമി ഐആർജിസിയിൽ ചേർന്നു. വൈകാതെ ഗാർഡ്സിന്റെ ഡെപ്യൂട്ടി കമാൻഡറായി. 2019 ഏപ്രിൽ 21ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അദ്ദേഹത്തെ ഐആർജിസിയുടെ പുതിയ കമാൻഡർ-ഇൻ-ചീഫായി നിയമിച്ചു.

English Summary:

Operation Rising Lion: Israeli airstrikes in Tehran reportedly kill Iran's top military officials, including the joint chief of staff and IRGC commander. The attack targeted nuclear facilities and ballistic missile programs, escalating tensions in the Middle East.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com