ശരദ് പവാറിനു സമീപമുള്ള ഇരിപ്പിടം ഒഴിവാക്കി അജിത് പവാർ; നീക്കം ലയനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ

Mail This Article
പുണെ ∙ വേദിയിൽ എൻസിപി (എസ്‌പി) പ്രസിഡന്റും പിതൃസഹോദരനുമായ ശരദ് പവാറിനു സമീപം ഇരിക്കുന്നത് ഒഴിവാക്കാൻ നെയിം പ്ലേറ്റ് മാറ്റി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. എൻസിപി അജിത് വിഭാഗവും ശരദ് പവാർ പക്ഷവും ലയിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സംഭവം.
കാർഷിക രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യത സംബന്ധിച്ച് ചർച്ച ചെയ്യാൻ പൂണെ വസന്ത്‌ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന യോഗത്തിൽ ഇരുവർക്കും അടുത്തടുത്താണ് ഇരിപ്പിടം ക്രീമീകരിച്ചിരുന്നത്. എന്നാൽ ശരദ് പവാറിനു സമീപം തനിക്കായി ക്രമീകരിച്ച ഇരിപ്പിടം സംസ്ഥാന സഹകരണ മന്ത്രി ബാബാ സാഹിബ് പാട്ടീലിനു നൽകിയ അജിത് പവാർ മറ്റൊരു ഇരിപ്പിടത്തിൽ ഇരുക്കുകയായിരുന്നു. സമാനമായി, വസന്ത്‌ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജനുവരിയിൽ നടന്ന പരിപാടിയിലും ശരദ് പവാറിനു സമീപമുള്ള ഇരിപ്പിടം അജിത് പവാർ ഒഴിവാക്കിയിരുന്നു. അന്നും ബാബാ സാഹിബ് പാട്ടീലിനാണ് ആ ഇരിപ്പിടം നൽകിയത്.
2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്. ശരദ് പവാറും അജിത് പവാറും അടുത്തയിടെ പല വേദികളിലും ഒരുമിച്ചെത്തുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തതിനു പിന്നാലെയാണു ലയനം സംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമായത്. എൻസിപിയുടെ സ്ഥാപകദിനാഘോഷം ഇന്ന് പുണെയിൽ നടത്തുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ, മുംബൈയിൽ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും പാർട്ടികൾ ഒന്നിച്ച് മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലയനം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാട് ശരദ് പവാർ അറിയിക്കുമെന്നാണു സൂചന. അജിത് പവാർ വിഭാഗവും ഇന്നു തന്നെ സ്ഥാപകദിനാഘോഷം നടത്തുന്നുണ്ട്. അതിൽ അജിത്തും നിലപാടുകൾ വിശദീകരിച്ചേക്കും.