ADVERTISEMENT

രാരീ രാരീരം രാരോ കേട്ടു പൂമിഴികൾ പൂട്ടി ഉറങ്ങിയ തലമുറയ്ക്കു നാൽപത് വയസ്സാകുന്നു. ആദ്യ പാട്ടുതന്നെ ഹിറ്റാക്കി മാറ്റിയ ആ മാന്ത്രിക സംഗീതത്തിന്റെ സൃഷ്ടാവ് മോഹൻ സിതാര സിനിമയിലെത്തിയിട്ടും നാൽപത് വർഷം പൂർത്തിയാവുകയാണ്. ഹൃദയത്തിൽ താരാട്ടു പാട്ടുകളുള്ള ആൾ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് വെറുതേയല്ല. 1986ൽ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ആദ്യ സിനിമയ്ക്കായി ചെയ്ത പാട്ടാണ് ‘രാരീ രാരീരം രാരോ, പാടി രാക്കിളി പാടീ’ എന്നത്. വരികളെഴുതിയത് ഒഎൻവിയും. 5 വർഷത്തിനു ശേഷം 1991ൽ വീണ്ടുമൊരു താരാട്ടുപാട്ടുമായി മോഹൻ സിതാരയെത്തി. ‘സാന്ത്വനം’ എന്ന ചിത്രത്തിലെ ‘ഉണ്ണീ വാവാവോ’. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾ കൂടി ചേർന്നതോടെ അതുകേട്ട് ഉറങ്ങാത്ത മലയാളിക്കുഞ്ഞുങ്ങൾ ഇല്ലെന്നായി. അവിടം കൊണ്ടും തീർന്നില്ല, ഭാഷകളുടെ അതിരുകൾ ഭേദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ മകളും, ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ– അലിയ ഭട്ട് ദമ്പതികളുടെ മകളുമൊക്കെ പിന്നീട് ‘ഉണ്ണീ വാവോ’ കേട്ട് ഉറങ്ങിയ കഥകൾ തരംഗമായി.

‘താലോലം താനെ താരാട്ടും’, ‘മിണ്ടാതെടി കുയിലേ’, ‘കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ’ തുടങ്ങി മോഹൻ സിതാരയുടെ ഹൃദയത്തിൽനിന്നു വന്ന താരാട്ടു പാട്ടുകൾ വേറെയുമുണ്ട്. എന്തു കൊണ്ടാണ് താരാട്ടു പാട്ടുകളോട് ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ ‘അതെനിക്കും അറിയില്ല, താരാട്ടിന്റെ മൂഡ് ഭയങ്കര ഇഷ്ടമാണ്’ എന്നാണ് മോഹൻ സിതാരയുടെ മറുപടി. ആലുവ പാലസിൽ രണ്ടു ദിവസം പനിച്ചു കിടന്നശേഷം എഴുന്നേറ്റിരുന്ന് ചെയ്ത പാട്ടാണ് ‘ഉണ്ണീ വാവോ’ എന്നത് മറ്റൊരു ചരിത്രം.

സംഗീതമേ ജീവിതം

തൃശൂരിലെ പെരുവല്ലൂർ എന്ന ഗ്രാമത്തിൽ കല്ലട്ടോഴിൽ കുമാരന്റെയും ദേവകിയുടെയും മകന്റെ കലാജീവിതം തുടങ്ങുന്നത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ നീലകണ്ഠൻ മാഷിന്റെയടുത്ത് നൃത്തം പഠിക്കാൻ പോയപ്പോഴാണ്. ഡാൻസ് പഠിക്കുന്ന ഇടവേളകളിൽ അവിടെയുള്ള തബലയിലും മൃദംഗത്തിലുമൊക്കെ വെറുതേ കൊട്ടിനോക്കും. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കെ.ജി.സത്താർ എന്ന അധ്യാപകന്റെയടുത്ത് വയലിൻ പഠിക്കാൻ പോയി. അവിടെ സിത്താർ പഠിച്ചിരുന്ന ചേട്ടൻ സുബ്രഹ്മണ്യം ആണ് വഴികാട്ടിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപിക പഠിപ്പിച്ച പദ്യം മറ്റുള്ള കുട്ടികളിൽനിന്ന് വ്യത്യസ്തമായി സ്വന്തം ശൈലിയിൽ പാടി. അതോടെ സ്കൂൾ വാർഷികത്തിനുള്ള സംഘനൃത്തത്തിന്റെ പാട്ടിനു സംഗീതം നൽകാൻ സുനന്ദഭായി എന്ന ടീച്ചർ മോഹൻ സിതാരയെ ഏൽപ്പിച്ചു. ‘കോഴി കൂവണ കേട്ടില്ലേ, വേഗമെണീക്കിൻ കൂട്ടരേ’ എന്ന ആ വരികൾ ഇന്നും ഓർമയുണ്ട് അദ്ദേഹത്തിന്.

തരംഗിണി വഴി സിനിമയിലേക്ക്

1977ൽ തിരുവനന്തപുരത്ത് യേശുദാസിന്റെ തരംഗനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ ചേർന്നു. വെസ്റ്റേൺ ആയിരുന്നു അവിടെ പഠനം. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിൽനിന്നു കർണാടക സംഗീതവും പഠിച്ചു. ഒഴിവ് സമയങ്ങളിൽ ‘സിതാര’ മ്യൂസിക് ക്ലബ്ബിൽ വയലിൻ വായിക്കാൻ പോകുമായിരുന്നു. പിന്നീടു അവിടെ തന്നെ ഓർക്കസ്ട്ര ഒരുക്കാനും തുടങ്ങി. അന്നു സിതാര ക്ലബ്ബിന്റെ പരിപാടികളുടെ ഇടവേളകളിൽ മിമിക്രി അവതരിപ്പിക്കുന്ന ചെറുപ്പക്കാരനായിരുന്ന പിന്നീടു സംവിധായകനായി മാറിയ ടി.കെ.രാജീവ്കുമാർ. അദ്ദേഹം സിനിമയിലെത്തി നവോദയയ്ക്കുവേണ്ടി ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് മോഹൻ സിതാരയുടെ പേര് നിർദേശിക്കുന്നത്. ‘ഒന്ന് മുതൽ പൂജ്യം വരെ’ രഘുനാഥ് പാലേരി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്. ടി.കെ.രാജീവ് കുമാറിന്റെ നിർബന്ധത്തിലാണ് കൊച്ചിയിലെത്തി പാട്ടുണ്ടാക്കാൻ ഇരുന്നത്. ആദ്യ പാട്ടിന്റെ ഈണം മൂളിയപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ ചിത്രത്തിൽ ആ ഈണം ഉപയോഗിച്ചില്ല, രണ്ടാമത് ഈണം നൽകിയതാണ് രാരീ രാരീരം രാരോ. ആദ്യം ചെയ്ത ഈണം പിന്നീടു സത്യൻ അന്തിക്കാടിന്റെ ‘കുടുംബപുരാണം’ എന്ന ചിത്രത്തിൽ ഉപയോഗിച്ചു.

ഉറക്കമില്ലാത്ത പാട്ടുദിനങ്ങൾ

തിരുവനന്തപുരത്തും ചെന്നൈയിലുമായി കറങ്ങിനടന്നിരുന്ന ജീവിതത്തെ തിരികെ തൃശൂരിൽ എത്തിച്ചത്. ‘ദീപസ്തംഭം മഹാശ്ചര്യം ആണ്. അതിലെ പാട്ടുകൾ മുഴുവൻ തൃശൂർ ചേതനയിൽ ആയിരുന്നു റിക്കോർഡിങ്. സംഗീതത്തിലെ ആദ്യ ഗുരു കെ.ജി. സത്താർ മാഷിന്റെ മകൻ സലിം സത്താർ ആയിരുന്നു നിർമാതാവ്. ആ സിനിമയ്ക്കായി ബോംബെ രവിക്ക് അഡ്വാൻസ് നൽകിയിരുന്നെങ്കിലും സത്താർ മാഷ് നിർബന്ധം പിടിച്ചു പഴയ ശിഷ്യനെ വിളിക്കുകയായിരുന്നു. ആ സിനിമ മുതൽ കരിയർ കുതിച്ചുകയറി. 2000, 2001 വർഷങ്ങളിൽ എഴുപതിനു മുകളിൽ പാട്ടുകൾ ചെയ്തു. ‌പലതും നന്നായി ചെയ്യാൻ കഴിഞ്ഞില്ല എന്ന തോന്നൽ ഇപ്പോഴുമുണ്ട്. ട്യൂൺ ചെയ്ത ശേഷം എഴുതിപ്പിക്കുക എന്നതിൽ നിർബന്ധമില്ല. ‘നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി’ പോലെയുള്ളവ വരി എഴുതിയ ശേഷമാണ് ട്യൂൺ ചെയ്തത്. ‘കറുപ്പിനഴക്’ പോലെയുള്ള അടിപൊളി പാട്ടുകൾ ട്യൂൺ ഇട്ട ശേഷമാണ് എഴുതിയത്.

ഹിറ്റുകളെഴുതിയ യൂസഫലി കേച്ചേരി

ഒരുമിച്ച് ആദ്യം ഒരു സിനിമ ചെയ്തെങ്കിലും അതു ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടു ‘ദീപസ്തംഭം മഹാശ്ചര്യം’ വഴിയാണ് വീണ്ടും ഒന്നിക്കുന്നത്. അതിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. മാത്രമല്ല, അവിടെ നിന്നങ്ങോട്ട് രണ്ടുപേരും ചേർന്നാൽ ഹിറ്റ് എന്നതൊരു സമവാക്യമായി മാറി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ സിനിമ ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ വെറുതേ മൂളിയ ഈണം കേട്ടു യൂസഫലി കേച്ചേരി വേഗം എഴുന്നേറ്റു കൈ കഴുകി വന്ന് ഒരു വാക്ക് എഴുതി, ‘ആലിലക്കണ്ണാ’. ശേഷം ബാക്കി ഈണം പാടാൻ ആവശ്യപ്പെട്ടപ്പോൾ ഓർമയില്ല. ‘റ്റാറ്ററ്ററ്ററ്റാ’ എന്ന് അദ്ദേഹം പാടിയപ്പോൾ ഏകദേശ രൂപം കിട്ടി ട്യൂൺ ഉണ്ടാക്കി. അരമണിക്കൂറിനുള്ളിൽ പാട്ട് എഴുതിക്കിട്ടി അപ്പോൾ തന്നെ കംപോസ് ചെയ്തു.

150 പിന്നിട്ട കൂട്ടുകെട്ട്

കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായി സിനിമയിൽ വരുന്നതിനു മുൻപു തന്നെ അടുപ്പമുണ്ട്. 77ൽ തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് ചേട്ടനോടൊപ്പം ശബരിമലയ്ക്കു പോകുമായിരുന്നു. ഇടപ്പഴഞ്ഞി ക്ഷേത്രത്തിലായിരുന്നു കെട്ടു നിറച്ചിരുന്നത്. അന്ന് അവിടുത്തെ പൂജാരി കൈതപ്രമായിരുന്നു. പിന്നീടു തിരുവനന്തപുരം ആകാശവാണിയിൽ വയലിൻ വായിക്കാൻ പോകുമ്പോൾ കോറസ് പാടുന്ന സംഘത്തിൽ ചിത്രയ്ക്കും എം.ജി.ശ്രീകുമാറിനുമൊപ്പം കൈതപ്രവും ഉണ്ടായിരുന്നു. കുടുംബപുരാണം ചെയ്യുന്ന സമയത്ത് സത്യൻ അന്തിക്കാടാണ് പാട്ടെഴുതുന്നത് കൈതപ്രമാണ് എന്ന് പറഞ്ഞത്. ആ പേര് അപ്പോൾ മനസ്സിലായില്ല. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ തോളത്തൊരു സഞ്ചിയുമായി മുണ്ടൊക്കെ ഉടുത്ത് വന്ന ആളെ കണ്ടപ്പോഴാണ് ഇദ്ദേഹമാണ് ഈ കൈതപ്രം എന്നു മനസ്സിലായത്. അന്നു തുടങ്ങി ഇതുവരെ ഏതാണ്ട് നൂറ്റിയൻപതോളം പാട്ടുകളിൽ ഒരുമിച്ചു.

നിരനിരയായ് പുതുമുഖങ്ങൾ

ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് പുതിയ ആളുകളെ അവതരിപ്പിച്ചത്. ആ കാലഘട്ടത്തിൽ യേശുദാസ്, ചിത്ര, എം.ജി.ശ്രീകുമാർ തുടങ്ങിയവർ മതിയെന്ന് സംവിധായകരും നിർമാതാക്കളും പറയും. കസെറ്റ് കമ്പനികൾ പോലും ബിസിനസ് നടക്കാൻ പാടാണെന്ന വാദം ഉന്നയിക്കും. പാട്ടിനു ചേഞ്ച് ഉണ്ടാകുന്നത് പുതിയ ശബ്ദത്തിൽ മറ്റൊരാൾ പാടുമ്പോഴാണെന്ന് പറഞ്ഞു നിർബന്ധം പിടിച്ചാണ് പുതിയ ആളുകളെ അവതരിപ്പിച്ചത്. ആദ്യം അവതരിപ്പിച്ചത് ജ്യോത്സനയെ ആണ്. പിന്നെ അഫ്സൽ, വിധുപ്രതാപ്, ഫ്രാങ്കോ, അൻവർ സാദത്ത് തുടങ്ങി ഒരുപിടി ചെറുപ്പക്കാർക്ക് അവസരം നൽകി. അവരെല്ലാം ഹിറ്റുപാട്ടുകൾ പാടുകയും ചെയ്തു.

English Summary:

Mohan Sithara, a renowned Malayalam film music composer, celebrates 40 years in the industry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com