ലൈസൻസ് മുതൽ താമസം വരെ ; ദുബായിൽ പുതിയ പൊതുജനാരോഗ്യ നിയമം ഉടൻ, ലംഘിച്ചാൽ 10 ലക്ഷം വരെ പിഴ

Mail This Article
ദുബായ് ∙ പുതിയ പൊതുജനാരോഗ്യ നിയമം ദുബായിൽ ജൂലൈ അവസാനം മുതൽ പ്രാബല്യത്തിൽ വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ 2025ലെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമം ( നമ്പർ 5) ദുബായിലെ ആരോഗ്യരംഗത്ത് വ്യാപകമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നു.
തൊഴിൽ, താമസം, ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച ആരോഗ്യ പരിശോധനകളുടെ പുതിയ മാനദണ്ഡങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. യുവാക്കളുടെ മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കലിന് പ്രത്യേക പ്രവർത്തനങ്ങൾ, മദ്യം-ലഹരിമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണ ക്യാംപെയ്നുകൾ, മാതൃത്വം മുതൽ ശിശുസുരക്ഷ, കുടുംബാരോഗ്യം ലക്ഷ്യമിട്ടുള്ള പദ്ധതികൾ, വയോധികർക്കുള്ള സമഗ്ര ആരോഗ്യപരിചരണം എന്നിവ നടപ്പിലാക്കും.
ഇതുമായി ബന്ധപ്പെട്ട് ഡിഎച് എയുടെ 14 പ്രധാന ഉത്തരവാദിത്തങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ആരോഗ്യപരിശോധനകൾക്ക് നിയമങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തുക, ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള പരിശോധന, താമസ അപേക്ഷകൾ, ഡ്രൈവിങ് ലൈസൻസ്, പ്രഫഷനൽ ഹെൽത്ത് കാർഡുകൾ എന്നിവയ്ക്കുള്ള പരിശോധനകൾ നിയന്ത്രിക്കുക.
പോഷക ജീവിതശൈലികൾ, പ്രതിരോധ കുത്തിവയ്പ്, ആരോഗ്യശിക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക, ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പദ്ധതിയുണ്ടാക്കുക, ജനങ്ങളിൽ രോഗനിയന്ത്രണ ബോധവും ആരോഗ്യ ശീലങ്ങളും വളർത്തുക, ആരോഗ്യഗവേഷണങ്ങൾക്കും പഠനങ്ങൾക്കും പിന്തുണ നൽകുക, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതികളും നിയമങ്ങളും പ്രാബല്യത്തിൽ വരുത്തുക, ഗർഭധാരണത്തിൽനിന്ന് പ്രസവാനന്തര സമയം വരെ അമ്മയുടെ സംരക്ഷണം, കുട്ടികൾക്ക് നിർബന്ധമായ പ്രതിരോധ കുത്തിവയ്പ്, വിവാഹത്തിന് മുൻപുള്ള രോഗപരിശോധന പദ്ധതികൾ, കുടുംബങ്ങൾക്കായി മാനസിക-സാമൂഹിക പിന്തുണ, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വിവിധ നിലകളിൽ നിരന്തര പരിശോധനകൾക്ക് ബോധവത്കരണം തുടങ്ങിയവയാണ് കർത്തവ്യങ്ങൾ.
∙ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
ദുബായിലെ പൊതുജനാരോഗ്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ആരോഗ്യത്തെ ബാധിക്കുന്ന അപകട സാധ്യതകൾ കുറയ്ക്കുക, ആരോഗ്യപരമായ ശീലങ്ങൾക്കായി വ്യക്തികളുടെ ഉത്തരവാദിത്തബോധം വളർത്തുക, ദുബായിയെ താമസത്തിനും നിക്ഷേപത്തിനും സുഗമമാക്കുക.
∙ നിയമലംഘകർക്ക് കനത്ത പിഴ
നിയമം ലംഘിക്കുന്നവർക്കെതിരെ 500 മുതൽ 10 ലക്ഷം വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ പിഴ രണ്ടാമതും ലഭിച്ചാൽ പിഴ 20 ലക്ഷം വരെ ഏർപ്പെടുത്താനാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം ദുബായിലെ ആരോഗ്യരംഗത്തെ ശക്തമാക്കുകയും ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായി മാറ്റുകയും ചെയ്യാനാണ് ലക്ഷ്യം.