ഒൻപത് വർഷം ഒമാനിലെ ആരോഗ്യമന്ത്രാലയത്തിലെ നഴ്സ്; യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം, നോവായി രഞ്ജിത

Mail This Article
മസ്കത്ത് ∙ അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനിയുടെ വിയോഗത്തിൽ തേങ്ങുകയാണ് ഒമാനിലെ പ്രവാസ ലോകവും. ഒൻപത് വർഷം കാലം ഒമാനിൽ കളിയും ചിരിയുമായി ഒന്നിച്ചുണ്ടായിരുന്ന പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ഗോപകുമാരൻ നായരുടെ (40) വിയോഗവാർത്ത ഇനിയും ഉൾക്കൊള്ളാനാക്കാത്ത നടുക്കത്തിലാണ് പ്രവാസ ലോകം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുൻ സഹപ്രവർത്തകരും ഈ ദുരന്തത്തിന്റെ തീരാനൊമ്പരത്തിലാണ്. ഒരു വര്‍ഷം മുൻപാണ് രഞ്ജിത യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്.
അതേസമയം, അഹമ്മദാബാദിലെ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.