ബലിപെരുന്നാൾ അവധിക്കാലത്ത് ദുബായ് പൊലീസ് 44,102 കോളുകൾ കൈകാര്യം ചെയ്തു

Mail This Article
ദുബായ് ∙ ബലിപെരുന്നാൾ അവധിക്കാലത്ത് ദുബായ് പൊലീസ് 44,102 കോളുകൾ കൈകാര്യം ചെയ്തു. ദുബായ് പൊലീസ് ജനറൽ ഓപറേഷൻസ് വിഭാഗത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ദുബായ് പൊലീസിന്റെ 901 കോൺടാക്റ്റ് സെന്ററും ചേർന്നാണ് ഈ കണക്ക് പുറത്തുവിട്ടത്.
എമർജൻസി നമ്പറായ 999-ലേക്ക് 40,808 കോളുകൾ ലഭിച്ചപ്പോൾ 3,294 കോളുകൾ നോൺ-എമർജൻസി നമ്പറായ 901-ലൂടെ ലഭിച്ചു. കോളുകൾ കൈകാര്യം ചെയ്ത ടീമിന്റെ പ്രഫഷനലിസവും അതിവേഗ പ്രതികരണവും പ്രശംസനീയമാണെന്ന് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ ഡയറക്ടർ കർണൽ ബിലാൽ ജുമ അൽ തായർ പറഞ്ഞു.
സമൂഹ സുരക്ഷയും ജനങ്ങളുടെ സംതൃപ്തിയും ഉറപ്പാക്കാനുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയുന്നത് എന്നും പറഞ്ഞു. താത്കാലിക ആവശ്യങ്ങൾക്ക് മാത്രമേ 999 നമ്പർ ഉപയോഗിക്കേണ്ടതുള്ളു. പൊതുചോദ്യങ്ങൾക്കും അടിയന്തരമല്ലാത്ത പരാതികൾക്കും 901 നമ്പർ ഉപയോഗിക്കണം.

അവധിക്കാലത്ത് 901 നമ്പറിലേക്ക് ലഭിച്ച ഫോൺകോളുകൾക്ക് പുറമെ 919 ഇമെയിലുകളും 144 ലൈവ് ചാറ്റുകളും ദുബായ് പൊലീസ് വെബ്സൈറ്റിലൂടെ ലഭിച്ചതായി ജനറൽ അഡ്മിനിസ്ട്രേറ്റീവ് അഫെയേഴ്സ് വകുപ്പിന്റെ കസ്റ്റമർ ഹാപ്പിനസ് സെന്ററിന്റെ ആക്ടിങ് ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം പറഞ്ഞു. പ്രശ്നങ്ങൾക്കും നിർദേശങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ഈ സേവനങ്ങൾ സഹായിക്കുന്നു. മികച്ച പരിശീലനം നേടിയ ടീം കാര്യക്ഷമമായി സേവനങ്ങൾ ഒരുക്കുന്നുവെന്നും വ്യക്തമാക്കി.