രണ്ട് തോക്കുകളുമായി എത്തി, ക്ലാസിൽ കയറി വെടിയുതിർത്തു: ഓസ്ട്രിയയിലെ സ്കൂളിൽ കൂട്ടക്കുരുതി; മരണം 10

Mail This Article
വിയന്ന ∙ ഓസ്ട്രിയയിൽ ഗ്രാസ് നഗരത്തിലെ സ്കൂളിൽ പൂർവ വിദ്യാർഥി ക്ലാസ് മുറിയിൽ കയറി വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 9 പേരെ വെടിവച്ചു കൊന്നു. അക്രമിയും മരിച്ചു. അധ്യാപകരും കുട്ടികളും അടക്കം 30 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. നഗരത്തിലെ ബോർഗ് ഹൈസ്കൂളിൽ രാവിലെ 10 മണിക്കാണ് സംഭവം. 22 വയസ്സുകാരനായ മുൻവിദ്യാർഥി 2 ക്ലാസ് മുറികളിലാണ് വെടിവയ്പ് നടത്തിയത്.
ലൈസൻസുള്ള 2 തോക്കുകളുമായി വന്ന അക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമിയുടെ മൃതദേഹം ശുചിമുറിയിലാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ഭീകരമായ സംഭവമാണിതെന്ന് ഗ്രാസ് മേയർ എൽകെ കാർ പറഞ്ഞു. യൂറോപ്പിൽ ഏറ്റവും കൂടുതൽ ആയുധം കൈവശം വയ്ക്കുന്നവർ ഓസ്ട്രിയക്കാരാണ്. നൂറിൽ 30 പേർക്ക് തോക്കുകൾ ഉണ്ട്.
വിയന്ന ∙ സ്കൂളുകളിലെ വെടിവയ്പ് സംഭവങ്ങളെത്തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും തോക്കുനയം പുനഃപരിശോധിക്കുന്നുണ്ട്. നിരവധി കൂട്ടക്കൊലകളാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടന്നിട്ടുള്ളത്. 2025 ഫെബ്രുവരിയിൽ സ്വീഡനിലെ ഒറെബ്രോയിൽ യുവാക്കൾക്കായുള്ള വിദ്യാകേന്ദ്രത്തിൽ നടന്ന വെടിവയ്പിൽ അക്രമിയടക്കം 11 പേർ കൊല്ലപ്പെട്ടിരുന്നു.
2022 സെപ്റ്റംബറിൽ മധ്യ റഷ്യയിലെ ഇഷ്‌വെസ്കിൽ സ്കൂളിൽ തോക്കുമായി അഴിഞ്ഞാടിയ യുവാവ് 15 വിദ്യാർഥികളെയാണ് കൊലപ്പെടുത്തിയത്. 2021 മേയിൽ റഷ്യയിലെ ടറ്റർസ്ഥാൻ മേഖലയിലെ കസൻ നഗരത്തിലെ സ്കൂളിൽ യുവാവ് നടത്തിയ വെടിവയ്പിൽ 7 കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു.
2009 മാർച്ചിൽ ജർമനിയിലെ വിന്നെൻഡെൻ പട്ടണത്തിലെ ആൽബർട്ട് മില്ലെ സെക്കൻഡറി സ്‌കൂളിൽ 17 കാരൻ 12 പേരെ കൊലപ്പെടുത്തി. 2002 ഏപ്രിലിൽ ജർമ്മനിയിലെ എഫർട്ടിലെ സ്കൂളായ ഗുട്ടൻബർഗ് ജിംനേഷ്യത്തിൽ പത്തൊമ്പതുകാരൻ അക്രമി അധ്യാപകരും വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥനുമടക്കം 16 പേരെ കൊലപ്പെടുത്തി.