ADVERTISEMENT

നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവർ ബിജെപി അംഗത്വം സ്വീകരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അദ്ദേഹം രാജി വച്ചതിനെ തുടർന്നു നടത്തുന്ന ഉപതിരഞ്ഞെടുപ്പ് നിലമ്പൂരിൽ നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കമുണ്ടായതായി അവകാശവാദം പ്രചരിക്കുന്നത്. വാസ്തവമറിയാം.

∙ അന്വേഷണം

പി.വി.അൻവറിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും ഫോട്ടോകൾക്കൊപ്പം ബിജെപി പാർട്ടി ചിഹ്നവും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഇതിൽ, ‘അൻവര്‍ ബിജെപിയിലേക്ക്’ എന്നെഴുതിയിട്ടുമുണ്ട്.

മുൻപ് എല്‍ഡിഎഫ് നേതാവായിരുന്നു പി.വി.അൻവർ. അതിനുശേഷം പാർട്ടി വിട്ട് ഡിഎംകെ അംഗത്വം സ്വീകരിക്കുകയും പിന്നീട് അതിൽനിന്നും മാറി തൃണമൂൽ കോൺഗ്രസ്സില്‍ ചേർന്നു. യുഡിഎഫിന്റെ വാതിൽ ഇദ്ദേഹത്തിനു മുന്നിൽ അടഞ്ഞതിനു പിന്നാലെ ഇപ്പോള്‍ അൻവർ ബിജെപിയിലേക്ക് മാറി എന്ന തരത്തിലാണ് ചിത്രവും അവകാശവാദവും പ്രചരിക്കുന്നത്.

പരിശോധിച്ചപ്പോൾ, ഇദ്ദേഹം ബിജെപിയിൽ ചേര്‍ന്നതായി ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച വാർത്തകളുമില്ല ലഭിച്ചില്ല. എന്നാൽ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ മുന്നണിയുമായി പി.വി.അൻവർ മത്സരിക്കുന്നുവെന്നത് സംബന്ധിച്ച വാർത്തകൾ കണ്ടെത്തി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതായും വാർത്തയുണ്ട്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പുതിയ മുന്നണിക്കു പേര്. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നാണ് നിലവിൽ അൻവർ അറിയിച്ചിട്ടുള്ളത്. ഇതിൽ നിന്നും അദ്ദേഹം ഇപ്പോൾ പാർട്ടി മാറുകയോ ബിജെപിയിൽ ചേരുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തമായി.

∙ വാസ്തവം

പി.വി.അൻവർ ബിജെപി അംഗത്വം സ്വീകരിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുന്നുണ്ട്.

English Summary:

Social media posts falsely claims that Nilambur former MLA P V Anvar joined the BJP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com